Pages

Saturday, May 12, 2012

ഭൂതകാലത്തേക്ക് ഒരു വേര്


ഭൂതകാലത്തിലേക്ക് നീളുന്നു വലിയൊരു വേര്....!
ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഇരുണ്ട ഓർമ്മകള്‍..
ഇനിയും ആരും അറിയാത്ത സത്യങ്ങള്‍....
ആത്മാക്കളുടെ കൂട്ടം അലഞ്ഞ് തിരിയുന്ന നാട്....
ഒരിറ്റു വെള്ളം കിട്ടാതെ ജീവനറ്റവര്‍....
തത്വശാസ്ത്രങ്ങളെഴുതിയ പുസ്തക കൂമ്പാരങ്ങള്‍....
കണ്ണടച്ച് പ്രസംഗിക്കുന്ന നവോത്ഥാന നായകന്മാര്‍....
ആർക്കു വേണ്ടിയോ ആര്‍ത്തലയ്ക്കുന്ന ചിന്തകര്‍..
തെളിയാത്ത ബിംബങ്ങൾകൂട്ടിവെയ്ക്കുന്ന സംവിധായകര്‍....
സൗഹൃദങ്ങളെ ഒറ്റുകൊടുക്കുന്ന സഖാക്കന്മാര്‍...
വെളുത്ത കുപ്പായമിട്ട കാട്ടാളന്മാര്‍...
ആത്മീയതയെ മറയാക്കുന്ന കാമ കച്ചവടക്കാര്‍....
സ്വാര്‍ത്ഥത കേന്ദ്രമാക്കുന്ന ബുദ്ധിജീവികള്‍..
കഷ്ടപ്പെടുത്തുന്ന വിദ്യകളുടെ ആലയം...
സ്നേഹം ഇല്ലാത്ത യന്ത്രങ്ങളുടെ ലോകം...
പുറത്ത് പൊങ്ങിനില്‍ക്കുന്ന പുഞ്ചിരികള്‍.....
കാശിന്റെ കനം നോക്കുന്ന രക്തബന്ധങ്ങള്‍...
മനുഷ്യന്റെ മണമറിയാത്ത സുഗന്ധലേപനങ്ങള്‍....
വിയര്‍പ്പിന്റെ ഉപ്പറിയാത്ത രസമുകുളങ്ങള്‍.....
ഭാവിയത്ര നന്നല്ലെന്ന് വര്‍ത്തമാനം...


ഭൂതകാലത്തിലേക്ക് നീളുന്നു വലിയൊരു വേര്....!

Monday, May 7, 2012

ഉറക്കമൊഴിച്ച് നാലാം തൂണില്‍ ഒരൊച്ച്...!

ബുദ്ധിയും വാക്കും നേരിലൂടെ യാത്രക്ക് മടിക്കുന്നു...
ആരെ വിശ്വസിക്കും ആരെ അവിശ്വസിക്കും...
കാലം ഒരുപാട് മാറി. ഞാനും....
നേരിട്ട് കണ്ട കാഴ്ചകളെ നേര്‍രേഖയില്‍ വിശ്വസിക്കാനാവുന്നില്ല...
ഇന്നലെ രാത്രിയിലെ ഒരു മരണം...
ഇന്ന് ആ മരണത്തിന് ജീവന്‍ വച്ചു....
ഇനി വരുന്നു ഒരു തെരഞ്ഞെടുപ്പ്...
അവിടെ പരേതനാവും ഏറ്റവും ജീവനുണ്ടാവുക...
ഇതൊക്കെ ആര്‍ക്ക് വേണ്ടി....?
മനുഷ്യന്‍ മനുഷ്യന് വേണ്ടി മനുഷ്യനാല്‍ ഇല്ലാതാവുന്ന കാലം....
വൃത്തികെട്ട് നാറുന്ന ബോധം...
എല്ലാം ആരൊക്കെയോ വിദഗ്ദമായി തീര്‍ക്കുന്ന തിരക്കഥ....
ഉറക്കമില്ലാത്ത രാത്രിയില്‍ ഞാനെല്ലാം കണ്ടും കേട്ടുമിരുന്നു...
കൃത്യമായി കൂട്ടുകള്‍ ചേര്‍ത്ത് കാഴ്ചക്കാര്‍ക്ക് വിളമ്പി....
ഏറ്റവും ആദ്യം എല്ലാം കൃത്യമായി ഏറെ വൈകിയും കൊടുത്തു...
ഒടുവില്‍ ആദ്യം ഓടിയെത്തിയതിന് പരസ്പരം അഭിനന്ദിച്ചു....
പിന്നെ ഉണര്‍ന്നിരുന്ന് ഉറക്കത്തെ ഓടിച്ചു വിട്ടു...
പ്രഭാതക്കാഴ്ചകള്‍ക്ക് നിറക്കൂട്ടൊരുക്കി വാര്‍ത്താ പാത്രം വെടിപ്പാക്കി...
കുരുതിക്കളത്തിലെ ചോരപ്പാടില്‍ ഞാനൊരു പിടയുന്ന ജീവനെ സങ്കല്‍പ്പിച്ചു...
നഗരങ്ങളെ നിശ്ചലമാക്കാന്‍ ആഹ്വാനങ്ങളെത്തി
എല്ലാം മുകളിലൂടെ കണ്ട് ഞാന്‍ പാര്‍ട്ടിയെ പഴിച്ചു....
മഴത്തുള്ളികള്‍ നനച്ച് വെട്ടം പരന്നു....
വീണ്ടും വാര്‍ത്തകളുടെ ഒരു ദിനം കൂടി...
ഞങ്ങള്‍ വീണ്ടും ഓട്ടം തുടങ്ങി...
അടുത്ത ആളുകളിലേക്ക് ബാറ്റണ്‍ കൈമാറി ഞാനുറങ്ങാന്‍ പോയി...
ഉറക്കക്കുളത്തില്‍ മുങ്ങിക്കയറിയപ്പോള്‍-
മരവിച്ച ചിന്തകള്‍ ഉരുകി തുടങ്ങി...
കഴിഞ്ഞ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു...
തുടര്‍ച്ചകള്‍ കൊടുത്ത് കുറെ ചിന്തിച്ചു....
കൃത്യമായി ദൃശ്യങ്ങള്‍ മനസ്സിലൂടെ മിന്നിമാഞ്ഞു...
അവയെ ചേര്‍ത്ത് ഞാന്‍ പുതിയൊരു ബോധത്തിലെത്തി...
ഇവിടെ ഒരു പാര്‍ട്ടിയെ മാത്രം പഴിച്ചിട്ട് കാര്യമില്ല...
അക്ഷരങ്ങളുടെ ലോകത്ത് ചന്ദ്രശേഖരന്‍ ഒരു രക്തസാക്ഷി....
ഇതൊക്കെ കണ്ട് നാലാംതൂണിലൂടെ ഒരൊച്ചിഴഞ്ഞു...
അകലങ്ങളിലേക്ക് അകന്ന ഒച്ചയില്‍ ഒരു ചോദ്യമുയര്‍ന്നു...
ഈ കാലന് ഉറക്കമില്ലേ.....!