Pages

Thursday, October 22, 2015

വിധിയെ ഓടി തോല്‍പ്പിക്കുന്നവന്‍ !

കുഴിബോംബ് സ്ഫോടനത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ടിട്ടും ബ്ലേഡ് റണ്ണറായി വിജയങ്ങള്‍ കൊയ്യുന്ന മദ്രാസ് എഞ്ചിനീയറിംഗ് റജിമെന്‍റിലെ ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരനെ പരിചയപ്പെടാം

പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തലയെടുപ്പോടെ നേരിട്ട് മുന്നേറുന്നതാണ് ധീരന്മാരുടെ ലക്ഷണം. തിരിച്ചടികളെ സധൈര്യം സ്വീകരിച്ച് അവര്‍ ലക്ഷ്യത്തിലെത്തും. ഏറെ പേരും തളര്‍ന്ന് വീഴുന്നിടങ്ങളില്‍ കത്തിനില്‍ക്കുന്ന സൂര്യനെപ്പോലെ അവര്‍ ഊര്‍ജ്ജസ്വലരായിരിക്കും. ജീവിതം അവര്‍ക്കായി വിജയപാതകള്‍ വെട്ടിത്തെളിക്കും.


2016 പാരാലിംപിക്‌സിന് യോഗ്യത നേടിയ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പിലെ(എം.ഇ.ജി) ബ്ലേഡ് റണ്ണര്‍ അനന്ദന്‍ ഗുണശേഖരന്‍ ഇന്ന് രാജ്യത്തിന്‍റെ തന്നെ അഭിമാനമാണ്. ദക്ഷിണ കൊറിയയിലെ മ്യൂങ്യോംഗില്‍ ഒക്ടോബര്‍ 11ന് അവസാനിച്ച ആറാമത് ലോക സൈനിക കായിക മേളയില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് വികലാംഗരുടെ ഒളിംപിക്‌സെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാരാലിംപിക്‌സിന് അനന്തന്‍ യോഗ്യത നേടിയത്. 24.04 സെക്കന്റിന്റെ പുതിയ ഏഷ്യന്‍ റെക്കോര്‍ഡോടെ ആയിരുന്നു ഈ ഇരുപത്തൊമ്പതുകാരന്റെ നേട്ടം. ഇതിന് പുറമെ 100 മീറ്ററില്‍ നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായി(12.55 സെക്കന്റ്- ഫോട്ടോഫിനിഷില്‍ .05 സെക്കന്റില്‍ രണ്ടാമതായി). ടി-44 വിഭാഗത്തിലാണ് ബെംഗളൂരു ആസ്ഥാനമായ എം.ഇ.ജിയിലെ കായികതാരം മത്സരിച്ചത്. കീഴടക്കാനാവാത്ത പോരാട്ട വീര്യത്തിന്റെ ത്രസിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലൂടെ ഒരു പര്യടനം.


ദക്ഷിണ കൊറിയയില്‍ അനന്തന് കിട്ടിയ സ്വര്‍ണ മെഡല്‍

കൈയ്യും കാലുമുള്ള മനുഷ്യരിലേറെപ്പേര്‍ക്കും ഇല്ലാത്ത ഒന്ന് അനന്ദന്‍ ഗുണശേഖരനുണ്ട്. ഇച്ഛാശക്തി. തോല്‍ക്കില്ലെന്നും ജയിക്കണമെന്നുമുള്ള അടങ്ങാത്ത വാശി. ബ്ലേഡ് റണ്ണറെന്ന് കേട്ടാല്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്‍റെ പേര് ഓടിയെത്തിയിരുന്ന ഇന്ത്യാക്കാരുടെ മനസ്സിലേക്ക് അനന്തനും സുവര്‍ണ സിംഹാസനമിട്ട് ഇരുപ്പുറപ്പിക്കുകയാണ്. അതെ, ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരന്‍ ഒന്നിനും തോല്‍പ്പിക്കാനാവാത്ത മനക്കരുത്തിന്റെ പര്യായമായിരിക്കുന്നു. അനന്തനെ അറിയണമെങ്കില്‍ അനന്തന്റെ നേട്ടത്തിന്റെ മഹത്വം അറിയണമെങ്കില്‍ ഏഴ് വര്‍ഷം പിന്നിലേക്ക് പോകണം. അഖണ്ഡ ഭാരതത്തിന്‍റെ മുറിക്കപ്പെട്ട ദുഖങ്ങളുടെ അവശേഷിപ്പായ അങ്ങ് ജമ്മുകാശ്മീരിലേക്ക്.


വര്‍ഷം 2008, അനന്തന്‍ പട്ടാളത്തില്‍ ചേര്‍ന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുന്ന കാലം. അതിര്‍ത്തിയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരു നാള്‍ കുഴിബോംബ് പൊട്ടി ആ ചെറുപ്പക്കാരന് ഇടംകാല്‍ നഷ്ടമായി. പഠനകാലം മുതലെ ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം സമര്‍ത്ഥനായിരുന്ന അവന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ തളര്‍ന്ന് പോകുന്നിടത്ത് ആത്മശക്തി വീണ്ടെടുത്തതും ഉയരങ്ങള്‍ കീഴടക്കണമെന്ന് ഉറച്ച് വിശ്വസിച്ചതുമാണ് അനന്തനിലെ കായികതാരത്തെ ഉണര്‍ത്തിയത്. 


 സ്വര്‍ണ മെഡലുമായി ദക്ഷിണ കൊറിയയില്‍ 

ലോകം കീഴടക്കാന്‍ പോകുന്നത്ര ചൂടുമായി ഉള്ളിലെവിടെയോ ഒരഗ്നി എരിഞ്ഞ് തുടങ്ങി. ഉറക്കം പോലും നഷ്ടപ്പെടുത്തിയ അത് അവന്‍റെ കൈകകളിലേക്കും കാലുകളിലേക്കും പ്രവഹിച്ചു. മുറിഞ്ഞുപോയ ഇടതുകാലിന്‍റെ ഭാഗത്ത് കൃത്രിമക്കാല്‍ വച്ചുചേര്‍ത്ത് അനന്തന്‍ ട്രാക്കിലിറങ്ങി. ശരീരത്തോട് ഇനിയും ചേരാത്ത നിര്‍ജീവ അവയവം മുട്ടിലെ മുറിപ്പാടില്‍ ഉരയുമ്പോള്‍ സിരകളിലും ഞരമ്പുകളിലും വേദന മിന്നല്‍പോലെ പടര്‍ന്നു. ആരോടും പറയാതെ ആ വേദനകള്‍ കടിച്ചമര്‍ത്താന്‍ അന്ന് സഹായമായത് സ്വപ്‌നങ്ങളുടെ നിറുകയില്‍ പറന്ന അവന്‍റെ മനസ്സായിരുന്നു. അതെല്ലാം അധികമാരും അറിയാത്ത അനന്തന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ കഴിഞ്ഞ നാളുകള്‍. വര്‍ത്തമാനം പറയുന്നത് വിശ്വവിജയിലേക്കുള്ള ലാന്‍സ് നായിക് അനന്തന്‍ ഗുണശേഖരന്‍റെ വീരഗാഥകള്‍. കായികലോകം ഇനിയും കാണാനിരിക്കുന്ന അത്ഭുത കാഴ്ചകള്‍.


2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ ബ്ലേഡ് കാലുകളില്‍ പറക്കുന്ന ഓസ്‌കാര്‍ പിസ്റ്റോറിയസ് എന്ന ദക്ഷിണാഫ്രിക്കന്‍ സ്പ്രിന്‍ററിന്‍റെ സ്ഥാനത്തേക്ക് 2016 ബ്രസീല്‍ റിയോ ഡി ജനീറോയില്‍ അനന്തന്‍ ഗുണശേഖരനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു ഇന്ത്യയും ഏഷ്യന്‍ വന്‍കരയും. അത് നടക്കാത്ത മോഹമല്ലെന്ന് അനന്തന്‍ പിന്നിട്ട വഴികള്‍ നോക്കിയാല്‍ മനസ്സിലാകും. 

തമിഴ്‌നാട് കുംബകോണം സ്വദേശിയായ അനന്തന്‍ ഗുണശേഖരന്‍ 2005 സെപ്തംബറിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ എം.ഇ.ജിയിലെ 10 എഞ്ചിനീയറിംഗ് റജിമെന്‍റില്‍ പോസ്റ്റിംഗായി. 2008 ജൂണ്‍ നാലിനാണ് പാകിസ്ഥാന്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. കൃത്രിമ കാല്‍ സ്ഥാപിക്കുന്ന പൂനെയിലെ എ.എല്‍.സി ആശുപത്രിയില്‍ തൊട്ടടുത്തമാസം ഇടതുകാല്‍ മുറിച്ച് മാറ്റി. മികച്ച കായിക ക്ഷമതയുണ്ടായിരുന്ന അനന്തനെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് ബ്ലേഡ് റണ്ണിംഗിനായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള തീരുമാനമെടുത്തതാണ് വഴിത്തിരിവായത്. 

ബ്ലേഡ് റണ്ണര്‍ അനന്തന്‍ ഗുണശേഖരന് മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സ്വീകരണം നല്‍കിയപ്പോള്‍
നല്ല തന്‍റേടവും ആത്മവിശ്വാസവുമുള്ള അനന്തന് അംഗവൈകല്യത്തിന്‍റെ പരിമിതികള്‍ മറികടക്കാന്‍ ഏറെനാള്‍ വേണ്ടിവന്നു. കൃത്രിമക്കാലുമായി 2008 ഡിസംബറില്‍ തന്നെ ട്രാക്കിലിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച വേഗത്തിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. വിട്ടുവീഴ്ചയില്ലാത്ത കഠിന പരിശീലനങ്ങളുടെ നാല് വര്‍ഷമായിരുന്നു പിന്നീട്. പതുക്കെ നിലവാരമുള്ള അത്‌ലറ്റായി അനന്തന്‍ മാറി. 2012ല്‍ 2.5 കിലോമീറ്റര്‍ മുംബെയ് മാരത്തണ്‍ 9.58 മിനുട്ടില്‍ ഓടിയെത്തി രണ്ടാം യൗവനത്തിന്‍റെ വരവറിയിച്ചു. ട്രാക്കിലെ അനന്തന്‍റെ കഴിവ് കണ്ടറിഞ്ഞ റജിമെന്‍റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഞ്ച് ലക്ഷം രൂപ മുടക്കി കൃത്രിമ കാലിന് പകരം ബ്ലേഡ് വാങ്ങി നല്‍കി. ബ്ലേഡ് വച്ച് ഓട്ടത്തിനിറങ്ങിയ അനന്തന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 

അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ മെഡലുകള്‍ ഈ കായികതാരം ഇതിനോടകം വാരിക്കൂട്ടി. ടുണീഷ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.സി. അത്‌ലറ്റിക് ഗ്രാന്റ് പ്രീയില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടി. അതേവര്‍ഷം ചൈനയിലെ ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലും മികച്ച പ്രകടനം നടത്തി. 2015 സെപ്തംബറില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സൈനിക പാരാ ഗെയിംസിലും 200 മീറ്ററില്‍ 100 മീറ്ററിലും ഒന്നാമതെത്തി. 


എം.ഇ.ജിയിലെ സുഹൃത്തുക്കള്‍ അനന്തനെ എതിരേറ്റ് കൊണ്ടുപോകുന്നു

ഈ മാസം ദക്ഷിണ കൊറിയയില്‍ നടന്ന ലോക സൈനിക കായികമേളയില്‍ എണ്‍പത് രാജ്യങ്ങളില്‍ നിന്നായി 5,000 കായികതാരങ്ങളാണ് പങ്കെടുത്തതെന്ന് കൂടി മനസ്സിലാക്കുമ്പോള്‍ അനന്തന്‍ നേടിയ സ്വര്‍ണത്തിന്‍റെ മാറ്ററിയാം. റിയോ ഡി ജനീറോയിലെ പാരാലിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ ബ്ലേഡ് റണ്ണര്‍ക്ക് വമ്പന്‍ സ്വീകരണമാണ് മദ്രാസ് എഞ്ചിനീയറിംഗ് റജിമെന്റ് ഒരുക്കിയത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ അഭിമാനത്തോടെ എല്ലാ സഹപ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. 

എം.ഇ.ജിയിലെ സഹപ്രവര്‍ത്തകരോടൊപ്പം ലാന്‍സ് നായിക് അനന്തന്‍

ബെംഗളൂരുവില്‍ അള്‍സൂര്‍ തടാകത്തിന്റെ അടുത്ത് താമസിക്കുന്ന അനന്തന്‍ ഗുണശേഖരന്‍ കണ്ഡീരവ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. എല്ലാ ദിവസവും ആറ് മണിക്കൂറോളമാണ് പരിശീലനം. ജീവിതത്തിലുണ്ടായ ദുരന്തമാണ് ഈ നേട്ടത്തിനെല്ലാം കാരണമെന്ന് അനന്തന്‍ പറയുന്നു. എല്ലാ ദിവസവും വെല്ലുവിളികളുടേതാണ്. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലെല്ലാം വിജയത്തില്‍ കുറച്ച് ഒന്നും സ്വപ്‌നം കാണാറില്ല.


 പാരാലിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ഈ പട്ടാളക്കാരന്‍ പറയുമ്പോള്‍ വിശ്വസിക്കാതെ തരമില്ലെന്ന് പറയേണ്ടിവരും. ചിലരങ്ങനെയാണ് വാക്കിലും പ്രവര്‍ത്തിയിലും വിടവ് വരുത്താറില്ല. അനന്തന്‍ ഗുണശേഖരന്‍ ഓടുന്നത് വിധിയേയും തോല്‍പ്പിച്ചാണ്. അയാള്‍ക്ക് മുന്നില്‍ വഴിമാറാനുള്ള കാത്തിരിപ്പിലാണ് കായിക ചരിത്രവും !

മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക

Saturday, September 5, 2015

വെറും കാഴ്ചയല്ല ! വെറും വാക്കുമല്ല !


പ്രകൃതിക്കൂട്ടില്‍ ഒരു പാര്‍ക്ക് !



ജയപ്രകാശ് നാരായണ്‍ പാര്‍ക്ക്, മത്തിക്കരെ
നേര്‍ത്ത നൂല്‍മഴ പൊടിഞ്ഞിരുന്ന ഒരു സായാഹ്നത്തില്‍ ഉദ്യാന നഗരത്തിലെ ജെ.പി.പാര്‍ക്കിലെത്തിയത് മറക്കാനാകാത്ത അനുഭമാണ് . ജീവിത പുസ്തകത്തില്‍ ആത്മാവെഴുതിയ കവിത പോലെ ഏറെ സുന്ദരമായിരുന്നു ആ കാഴ്ചകള്‍. തിരക്കുകള്‍ കലക്കി മറിച്ച നഗര ശരീരത്തില്‍ മനുഷ്യന്‍ കടഞ്ഞെടുത്ത മനോഹരമായ പ്രകൃതി കൂട്ടുകള്‍ കണ്ടറിഞ്ഞ ദിവസം. പിന്നെ എത്ര തവണ അവിടെ പോയെന്ന് എനിക്കുതന്നെ അറിയില്ല. 

ഭാഗ്യമെന്ന് പറയട്ടെ എന്‍റെ ഭാര്യയുടെ വീട് ഈ പാര്‍ക്കിന്‍റെ തൊട്ടടുത്താണ്. നടന്നുപോകാന്‍ പറ്റുന്നത്ര അടുത്ത് !

ജെ.പി.പാര്‍ക്കിലെ ജോഗിംഗ് ലൈന്‍

ബെംഗളൂരുവിലെ വലിയ പാര്‍ക്കുകളെന്നാല്‍ അന്നുവരെ എല്ലാരെ പോലെ എനിക്കും ലാല്‍ബാഗും കബണ്‍പാര്‍ക്കും ആയിരുന്നു. വേറിട്ട സുന്ദരമായ കാഴ്ചകള്‍ ഒരുക്കിയിട്ടുള്ള ജെ.പി. പാര്‍ക്കിനേപ്പറ്റി നഗരത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളില്‍ ഏറെപേരും ഇന്നും അറിവുണ്ടായിരിക്കില്ല. 

മനോഹരമായ പ്രതിമകള്‍




ജെ.പി.പാര്‍ക്ക് അഥവാ ജയപ്രകാശ് നാരായണ്‍ ജൈവ വൈവിദ്ധ്യ പാര്‍ക്ക് ബെംഗളൂരു നഗരത്തിലെ ഏറ്റവും ചെറുപ്പക്കാരിയായ പാര്‍ക്കാണ്. എണ്‍പത്തിയഞ്ച് ഏക്കറില്‍ പരന്ന് കിടക്കുന്ന ഇവിടേക്ക് ഒരിക്കലെത്തിയാല്‍ പിന്നെ വീണ്ടും വരാതിരിക്കാനാകില്ല. 


ഉദ്യാന നഗരത്തില്‍ ബ്രിട്ടീഷുകാര്‍ ഒരുക്കിയ കബണ്‍പാര്‍ക്കും മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദരാലി തുടങ്ങിവച്ച് മകന്‍ ടിപ്പുസുല്‍ത്താന്‍ പണി തീര്‍ത്ത ലാല്‍ബാഗും കഴിഞ്ഞാല്‍ നാടിന്റെ സ്വന്തം മക്കള്‍ ഒരുക്കിയ ജെ.പി.പാര്‍ക്ക് തന്നെയാണ് വലിപ്പത്തില്‍ മുമ്പില്‍. 2006ല്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കെയാണ് പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഒമ്പതു കോടി രൂപ മുടക്കി ബെംഗളൂരു മഹാനഗര പാലികെയാണ് ജെ.പി.പാര്‍ക്ക് നിര്‍മ്മിച്ചത്.
പാര്‍ക്കിനുള്ളിലുള്ള തടാകത്തിലെ മത്സ്യങ്ങള്‍ 

നാടും നഗരവും ഒരുമിപ്പിക്കുന്ന ഇടത്താവളമെന്ന് ഈ പാര്‍ക്കിനെ വിശേഷിപ്പിക്കാം. കവാടം മുതല്‍ കാഴ്ചക്കാരെ കാത്തിരിക്കുന്നത് മനോഹരമായ ദൃശ്യവിസ്മയങ്ങളാണ്. പാര്‍ക്കിനുള്ളിലെ ചെറു പാര്‍ക്കുകളും നാല് തടാകങ്ങളും നീന്തല്‍ക്കുളവും മ്യൂസിക് ഫൗണ്ടെയ്‌നുമെല്ലാം നിര്‍മ്മാണത്തിലെ വൈദഗ്ധ്യം വെളിവാക്കുന്നു. ആയിരക്കണക്കിന് മത്സ്യങ്ങള്‍ നിറഞ്ഞ തടാകങ്ങളും ദേശാടനക്കിളികളുടെ കലവറയായ പച്ചത്തുരുത്തുകളും പാര്‍ക്കിന്റെ സൗഭാവിക സൗന്ദര്യത്തിന്റെ നേരറിവാണ്. 
 
ജീവന്‍ തുടിക്കുന്ന പശുവിന്‍റെ മാതൃക

ഒരുഭാഗത്ത് നാട്ടിന്‍പുറത്തെ കര്‍ഷക ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാട്ടിത്തരുമ്പോള്‍ മറ്റൊരു ഭാഗത്ത് ഏറ്റവും ആധുനിക സൗകര്യമുള്ള നീന്തല്‍ക്കുളവും ശ്രവണ നയനാനന്ദകരമായ മ്യൂസിക് ഫൗണ്ടെയ്‌നും ഒരുക്കിയിരിക്കുന്നു. ഇരുനൂറ്റമ്പത് ഇനങ്ങളിലുള്ള വൃക്ഷങ്ങളും നൂറുകണക്കിന് ഇനം പുല്‍ച്ചെടികളും കുറ്റിച്ചെടികളുമായി ജൈവ സമ്പത്താല്‍ സമൃദ്ധമാണ് ഇവിടം. 


നക്ഷത്ര വനവും രാശിവനവും
പരമ്പരാഗതമായ നാട്ടറിവുകള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ രീതിയിലാണ് ഉള്ളിലുള്ള ചെറുപാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നക്ഷത്രവനവും രാശി വനവും നവഗ്രഹ വനവും ജോതിശാസ്ത്ര അറിവുകള്‍ സമന്വയിപ്പിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ നക്ഷത്രത്തിനും അനുസരിച്ചുള്ള മരങ്ങളും ചെടികളും ഇവിടെ സൂക്ഷ്മതയോടെ വളര്‍ത്തുന്നു. കര്‍ണാടകയിലെ അല്‍മാട്ടിയിലെ ശിലാ ഉദ്യാന മാതൃയിലുള്ള റോക് ഗാര്‍ഡനും ജെ.പി.പാര്‍ക്കിലുണ്ട്. ഇതിനുപുറമെ നാലര കിലോമീറ്റര്‍ ജോഗിംഗ് ട്രാക്കും, വ്യായാമത്തിനുള്ള മറ്റ് സൗകര്യങ്ങളുമുണ്ട്. മുളന്തോട്ടവും കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും സ്ത്രീകള്‍ക്കായി പ്രത്യേകം ഷട്ടില്‍, ടെന്നീസ് കോര്‍ട്ടുകളും ജെ.പി.പാര്‍ക്കിന്റെ സവിശേഷതകളാണ്. 

എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ നൂറ് കൊള്ളുമ്പോള്‍ ആയിരം എന്നും പറയും പോലെ എഴുതിയാലും തീരാത്ത കാര്യങ്ങള്‍ ഒളിപ്പിച്ച് ജയപ്രകാശ് നാരായണ്‍ പാര്‍ക്ക് ഐ.ടി.നഗരത്തിന്റെ വടക്കുപടിഞ്ഞാറെ കോണില്‍ തലയെടുപ്പോടെ കിടക്കുന്നു. യെശ്വന്ത്പൂര്‍ റെയില്‍വേസ്റ്റേഷനടുത്തുള്ള മത്തിക്കരെയിലാണ് ജയപ്രകാശ് നാരായണ്‍ ജൈവ വൈിദ്ധ്യ പാര്‍ക് സ്ഥിതിചെയ്യുന്നത്. വെളുപ്പിന് 5 മണി മുതല്‍ 9 മണി വരെയും വൈകീട്ട് 4 മണി മുതല്‍ രാത്രി 8.30 വരെയുമാണ് സന്ദര്‍ശന സമയം. 

ലേഖകന്‍ ജെ.പി.പാര്‍ക്കില്‍
കണ്ട കാഴ്ചകള്‍ക്കപ്പുറം കാണാന്‍ ഇനിയുമേറെയുണ്ട് ഈ പാര്‍ക്കില്‍. പച്ചപ്പുകള്‍  കാര്‍ന്നെടുക്കുന്ന കോണ്‍ക്രീറ്റ് വനങ്ങള്‍ സമകാലിക നഗര വികസന യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവിടെ ഒരുകൂട്ടം ആളുകള്‍ മാറി ചിന്തിച്ചിരിക്കുന്നു. ചിന്തിക്കുക മാത്രമല്ല, അത് പ്രവര്‍ത്തിപഥത്തിലും എത്തിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ ജയപ്രകാശ് നാരായണ്‍ പാര്‍ക്ക് ഒരു കാഴ്ചയല്ല, അനുഭവമാണ്, നല്ല ഒന്നാന്തരം അറിവുകള്‍ നല്‍കുന്ന അനുഭവം !

Wednesday, August 12, 2015

2014 മലയാള ചലച്ചിത്ര പുരസ്കാര നിര്‍ണയം, എന്‍റെ കാഴ്ചപ്പാട്

ആകാശത്ത് നില്‍ക്കുന്ന താരങ്ങളായി അഭിനേതാക്കളും മുഖ്യധാരാ സിനിമാപ്രവര്‍ത്തകരും മാറ്റിനിര്‍ത്തപ്പെടുന്ന കാലത്ത് വിധിനിര്‍ണയങ്ങളും പരിഗണനാ ക്രമങ്ങളും മാറേണ്ടതുണ്ട്. ചിലര്‍ സൃഷ്ടിച്ച വട്ടങ്ങള്‍ക്കപ്പുറത്തേക്ക് ഈ കലാരൂപം കടന്നുചെല്ലേണ്ടതുമുണ്ട്.

പുരസ്കാരങ്ങളെയും അംഗീകാരങ്ങളെയും വിലയിരുത്തുന്നവര്‍ പരമ്പരാഗത ചിന്താരീതികളില്‍ നിന്ന് മാറേണ്ടതുണ്ടെന്ന് തോന്നുന്നു. ഉത്തരവാദിത്ത ബോധമില്ലാതെ വിധികര്‍ത്താക്കള്‍ക്കെതിരെ തിരിയുന്നവര്‍ കാണാതെ പോകുന്ന കുറെ കാര്യങ്ങളുണ്ട്.

ജനമനസ്സുകളെ ഏറ്റവും വേഗം കീഴടക്കുന്നതിലും അതുവഴി അവരുടെ സംസ്കാരം തന്നെ രൂപപ്പെടുത്തുന്നതിലും സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല. അബോധതലത്തില്‍ പ്രവര്‍ത്തിക്കുന്ന താര ആരാധന ഒരാള്‍ ഇടുന്ന വസ്ത്രം മുതല്‍ കഴിക്കുന്ന ആഹാരത്തില്‍ വരെ സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ സിനിമ ഒരു സാംസ്കാരിക ഇടപെടല്‍ കൂടിയാണ്.

അപ്രാപ്യമായ തലങ്ങളിലേക്ക് എഴുത്തും പാട്ടും സിനിമയും എല്ലാം മാറ്റപ്പെടുമ്പോള്‍ കാഴ്ചക്കാരാവാനും വിമര്‍ശകരാവാനും പ്രതിലോമ ശക്തികളാവാനും ആണ് നമ്മളില്‍ ഭൂരിപക്ഷവും ശ്രമിക്കുന്നത്. മനസ്സിനെ ഉദാത്തമായ തലങ്ങിലേക്ക് ഉയര്‍ത്തി ഭാവനാ സമ്പന്നമായ സര്‍ഗ്ഗാത്മകതയിലേക്ക് എത്തിക്കാനും സ്വപ്നം കാണിക്കാനും കഴിയുന്നിടത്താണ് വിവിധ കലകളുടെ സമ്മേളനമായ സിനിമയുടെ പ്രസക്തി. ക്രിയാത്മകമായ മാനസിക വ്യാപാരങ്ങള്‍ സമാധാനപരവും സന്തോഷപൂര്‍ണവുമായ സമൂഹ നിര്‍മ്മാണത്തിന് അനിവാര്യമാണ്. 

എനിക്കും അത് സാധിക്കുമെന്നുള്ള തോന്നല്‍ ഉളവാക്കുന്നിടത്താണ് പുതിയ ശ്രമങ്ങള്‍ തുടങ്ങുന്നതിന്‍റെ വേരുകള്‍. അങ്ങനെ നോക്കിയാല്‍ ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ഉള്ള ഒന്നാണെന്ന് പറയേണ്ടിവരും. അതില്‍ ജൂറി അദ്ധ്യക്ഷനായ ജോണ്‍ പോളിനെ അനുമോദിക്കുകയാണ് വേണ്ടത്.  അത് മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരെ അവഗണിക്കുകയാണ് നല്ലത്. ദൗര്‍ഭാഗ്യവശാല്‍ ഈ ഉദ്ദേശത്തെ മനസ്സിലാക്കുന്ന വിവേകശാലികള്‍ നമ്മുടെ അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ കുറഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങളുടെ ഒച്ചപ്പാടിനിടയില്‍ നിന്ന് നിലവാരം കുറഞ്ഞ കോമാളിവേഷം കെട്ടുകയാണ് അവരില്‍ കൂടുതല്‍ പേരും.

അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ കണ്ടെത്തലുകള്‍
സുഹൃത്തുക്കളെ, താരങ്ങള്‍ നമ്മില്‍ നിന്നകന്ന് മാറി നില്‍ക്കട്ടെ...പുരസ്കാരങ്ങള്‍ പ്രോത്സാഹനമാണ്. അത് അര്‍ഹിക്കപ്പെടുന്നത് സാധാരാണക്കാരിലെ അസാധാരണക്കാരാണ്. മനുഷ്യരുടെ ഇടയിലുള്ള നന്മകള്‍ കാണാന്‍ നമുക്ക് ശ്രമിക്കാം. അവിടെ നിന്നുള്ള കൂട്ടായ്മകളിലെ കഥയും കവിതയും സിനിമയും എല്ലാം തുടര്‍ന്നും അംഗീകരിക്കപ്പെടട്ടെ... നൈര്‍മല്യമുള്ള ഇന്ദ്രിയങ്ങള്‍‍ അതിലേക്ക് പരന്നൊഴുകട്ടെ...!

കള്ളപ്പണക്കാര്‍ക്കും കോടികളുടെ കണക്കുപറയുന്ന കച്ചവടക്കാര്‍ക്കും മള്‍ട്ടിപ്ലക്സുകളും ആയിരക്കണക്കിന് തീയറ്ററുകളും ഇവിടെയുണ്ടല്ലോ. അവിടെ അത് കണ്ട് കണ്ണുതള്ളി ബഡായി പറഞ്ഞുനടക്കുന്നവര്‍ ഈ എഴുത്ത്  ഉള്‍ക്കൊള്ളേണ്ടതില്ല. കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടത്തിനും, വിധ്വംസക, അനാശാസ്യ പ്രവര്‍‍ത്തനങ്ങള്‍ക്കും മറയാക്കപ്പെടുന്ന സിനിമയെന്ന മായിക ലോകത്തെ നമുക്ക് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. വഴിതെറ്റാനും തെറ്റിപ്പിക്കപ്പെടാനും സാധ്യതയുള്ള യുവത്വത്തെ പുതിയ മാതൃകകള്‍ കാട്ടിക്കൊടുക്കേണ്ടതുണ്ട്. ഇത്തവണത്തെ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ ഒരുപക്ഷെ രാഷ്ട്രീയമുണ്ടെങ്കില്‍‍, ആ രാഷ്ട്രീയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു....! 

Friday, August 7, 2015

പറയാന്‍ മറന്ന പ്രണയം- മലയാളം കവിത

കവിത എഴുതിയത്- ഒ.എസ്.ഉണ്ണികൃഷ്ണന്‍
സംഗീതം- പ്രശാന്ത് പ്രഭാകര്‍
പാടിയത്- സുജിത് നായര്‍
മൊബൈല്‍ റെക്കോര്‍ഡിംഗ്.

കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

Tuesday, July 14, 2015

നാക്കുളുക്കാതെ പറയാമോ?

1. ഉരുളീലൊരുരുള
2. ആന അലറലോടലറി
3. തെങ്ങടരും മുരടടരൂല
4. പെരുവിരലൊരെരടലിടറി
5. റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്
6. വരൾച്ച വളരെ വിരളമാണ്
7. പേരു മണി പണി മണ്ണു പണി
8. അറയിലെയുറിയില്‍ ഉരിതൈര്
9. അരമുറം താള്‌ ഒരു മുറം പൂള്‌
10. പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ
11. അലറലൊടലറലാനാലയില്‍ കാലികൾ
12. വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി
13. പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച
14. സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി
15. ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍
16. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി
17. രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി
18. തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി
19. പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു
20. ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്
21. പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി
22. അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ
23. കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം
24. കരളിനുമലരിതളുതിരുമൊരളികുലമിളകിയചുരുള്‍ അളകം
25. വടുതലവളവിലൊരതളമരത്തിൽപത്തിരുപത്തഞ്ചൊതളങ്ങ!
26. ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ഉരുളയുരുളുമോയുരുളിയുരുളുമോ
27. ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു
28. ചരലുരുളുമ്പോൾ മണലുരുളൂലാമണലുരുളുമ്പോൾ ചരലുരുളൂലാ
29. തണ്ടുരുളും തടിയുരുളുംതണ്ടിൻ‌മേലൊരുചെറുതരികുരുമുളകുരുളും
30. ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ
31. അരുതരുതുകുതിരേ മുതിരരുത്കുതിരേ അതിരിലെ മുതിര തിന്നാന്‍മുതിരരുത് കുതിരേ
32. ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതുചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ

Saturday, April 18, 2015

മതങ്ങളുടെ ഉദ്ഭവവും ഹൈന്ദവ ഗ്രന്ഥങ്ങളും

ഭൌതിക ശാസ്ത്രം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി എത്തിയ നിഗമനങ്ങളിലും സിദ്ധാന്തങ്ങളിലും അധിഷ്ടിതമായിരിക്കുന്ന പോലെ ആത്മീയതയേയും അറിവായി തന്നെ കണക്കാക്കേണ്ടതുണ്ട്. എങ്കിലെ മതങ്ങളുടെ തത്വശാസ്ത്രങ്ങളെ മനസ്സിലാക്കാന്‍ സാധിക്കൂ. എല്ലാ മതങ്ങളുടെയും ഉദ്ഭവ കഥകളിലേക്ക് പോകുമ്പോള്‍ ആത്യന്തികമായി മനുഷ്യ നന്മ തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന് കാണാം. 

ദിനചര്യകളിലെ അച്ചടക്കവും, ഭക്ഷണ ക്രമീകരണങ്ങളും, പ്രകൃതി ശക്തികളെ ആരാധിക്കലും എല്ലാമായിരുന്നു തുടക്കം. അറിവില്ലായ്മയുടെ ഒരു പാതിയെ ഏതോ അതീന്ദ്രിയ ശക്തിയില്‍ ആരോപിക്കലായിരുന്നു ആദിമ മതങ്ങളൊക്കെ. അപ്പോഴൊക്കെ ജീവിതത്തെ തന്നെ സത്യാന്വേഷണമാക്കിയവരുടെ വെളിപ്പെടുത്തലുകളെ അനുസരിക്കുകയും പ്രപഞ്ച ശക്തിയെ തിരിച്ചറിഞ്ഞവരുടെ പാത പിന്തുടരുകയും ആയിരുന്നു ഭൂരിപക്ഷം. ബ്രാഹ്മണരെന്നും ബ്രഹ്മത്തെ അറിഞ്ഞവരെന്നുമൊക്കെ നമ്മളവരെ വിളിച്ചു.

വ്യക്തതയില്ലാത്ത ക്രോഡീകരിക്കപ്പെടാതെ ചിതറിക്കിടന്ന അറിവുകളെ ശേഖരിച്ച്, ഏകോപിപ്പിച്ച്,  സംസാര ദുഖത്തിലലഞ്ഞവര്‍ക്കായി സൂക്ഷിച്ചുവയ്ക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തത്വശാസ്ത്ര ശാഖയായി വളര്‍ന്നു് വന്നത്. അത് പിന്നീട് മതങ്ങളുടെ അടിത്തറയുമായി. അവയെ നാശമില്ലാതെ സൂക്ഷിച്ചു വയ്ക്കാനുള്ള സംവിധാനമായ അക്ഷരങ്ങളിലൂടെ നമ്മള്‍ സമ്പാദ്യമാക്കി. അകവും പുറവും ബോധത്തിലൂടെ വേര്‍തിരിച്ചറിഞ്ഞവര്‍ മുനികളെന്ന് വിളിക്കപ്പെട്ടു. മൌനം ഭഞ്ജിച്ച് അവര്‍ അടുത്ത തലമുറകളിലേക്ക് തിരിച്ചറിവുകള്‍ പകര്ന്നു. 

സാമാന്യ ബോധം ഏകീകൃത ബോധത്തിലേക്കും പൊതുബോധത്തിലേക്കും  വളരുകയായിരുന്നു. അറിവുകളെ പകരാനും പ്രചരിപ്പിക്കാനും തുടങ്ങിയതോടെ കൂടുതല്‍ പേരിലേക്ക് ആ ബോധം പടര്‍ന്നു. യുക്തി തന്നെ ആയിരുന്നു ആ കണ്ടെത്തലുകളിലേക്ക് നമ്മുടെ പൂര്‍വികരെ നയിച്ചത്. പിന്നീടെപ്പോഴെ വിശ്വാസം പിന്തുടര്‍ച്ചകളായി മാറി. അതും കഴിഞ്ഞ് ആചാരങ്ങളിള്‍ മാത്രമായി ഒതുങ്ങി. സെമിറ്റിക് മതങ്ങളിള്‍ നിന്നും വ്യത്യസ്തമായി നാസ്തിക ആസ്തിക വാദങ്ങളൊന്നിക്കുന്ന ഹിന്ദു മതത്തിന്റെയും അവസ്ഥ വ്യത്യസ്തമല്ല. ഹിന്ദുത്വത്തെ മതം എന്നതിലുപരി ഒരു സംസ്കാരം എന്ന് വിശേഷിപ്പിക്കുന്നതാവും ഉത്തമം. ഒരാളിലൂടെ അല്ല, ഒട്ടേറെ ആളുകളുടെ ശുദ്ധബോധത്തില്‍ അടിഞ്ഞ സനാതനമായ അറിവുകളാണ് അതിന്റെ അടിസ്ഥാനം. ഹൈന്ദവത എന്നത് മനുഷ്യനും സര്‍വ്വ ചരാചങ്ങളും ഉള്‍ക്കൊള്ളുന്ന ബോധമാണ് . ഹിന്ദുസംസ്കാരത്തിന്റെ അറിവുകളെ ഉദ്ഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചാല്‍ വേദങ്ങളിലാവും തുടങ്ങുക. സ്വാര്‍ത്ഥയില്ലാതെ പരമ സത്യത്തെ പേരുകള്‍ പോലും ഇല്ലാതെ പകര്‍ന്ന  ആത്മാക്കളെ ധ്യാനിച്ച് വേദങ്ങളിലൂടെ ഭഗവത് ഗീതയിലെത്തുന്ന ഹൈന്ദവ ആത്മീയ ജ്ഞാന ഉറവിടങ്ങളെ തിരിച്ചറിയാം.

വേദങ്ങള്‍ (ശ്രുതി)
--------------------
1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം

ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
-----------------------------------------------------------------
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം

ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
-------------------------------------------------------------------
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്

വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
--------------------------------------------------------------------------
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,
-------------------------------------------------------
യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം,b.അര്‍ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
-----------------------
ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്ദശോപനിഷത്തുക്കള്‍-
--------------------------------------------
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്‍ശനങ്ങൾ
----------------------
1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)
-----------------------
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.)
പുരാണങ്ങള്‍
-----------------------
അഷ്ടാദശപുരാണങ്ങൾ

---------------------------
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------
രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------
മഹാഭാരതത്തിന് 18പര്‍വ്വങ്ങള്‍ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം
ശ്രീമദ് ഭഗവത് ഗീത
-----------------------------
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം, 7-12ഭക്തിയോഗം, 13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്
ആരാണ് ഹിന്ദു..?
  1. ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.
  2. "ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..
  3. അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..
  4. ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..
  5. മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..
  6. ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...
  7. എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രേഷ്ഠം എന്നും, എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...
  8. കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മനസ്സുള്ളവന്‍ ഹിന്ദു.....
  9. ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...
  10. "എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാര്‍ത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാര്‍ത്ഥിക്കുന്നവന­്‍ ഹിന്ദു...
  11. സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ ആണെന്നും അത് സ്വകര്‍മഫലം അനുഭവിക്കല്‍ ആണെന്നും അറിയുന്നവന്‍ ഹിന്ദു...
  12.  ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാന്‍ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവന്‍ ഹിന്ദു...
  13. 2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാന്‍ ശ്രമിചിട്ടുള്ളവന്‍ ഹിന്ദു...
  14. സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു..
  15. ഈശ്വര വിശ്വാസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയര്‍ത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രെമിക്കുന്നവന്‍ ഹിന്ദു...
  16. "മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തില്‍ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവന്‍­ ഹിന്ദു...
  17. മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവന്‍ ഹിന്ദു..
പഠിക്കാം നമുക്ക് നമ്മുടെ സംസ്കാരത്തെ. അറിയാം, അതിന്റെ മഹത്വമെന്തെന്ന്. കലയും കലാകാരനുമെല്ലാം ആ ആദിമവും ആത്യന്തികവുമായ സത്യാന്വേഷണത്തിലേക്കുള്ള വഴികാട്ടികളായി എന്നുമുണ്ടാവും. ലോകാ സമസ്താം സുഖിനോ ഭവന്തു

Monday, April 13, 2015

Selfie, There is a light at the end of the tunnel

തിരിഞ്ഞുനോക്കാതെ മുന്നേറുക ലക്ഷ്യമാക്കാം. 
അവഗണിക്കാം നമുക്ക് അതര്‍ഹിക്കുന്നവരെ. 
മനസ്സാല്‍ പോലും കൂടെ നില്‍ക്കാത്തവരെ ഓര്‍ക്കാതിരിക്കാം. 
പേടിപ്പെടുത്തുന്ന സ്വാര്‍ത്ഥതയുമായി അവര്‍ അലഞ്ഞുതിരിയട്ടെ. 
നാലുമുഴം കയറിലും ഒരുമുഴം കോടാലിയിലും ഒടുങ്ങുന്ന ദു:സ്വപ്നമെത്തുംവരെ നില്‍ക്കുന്നിടത്ത് ആഴ്ന്നിറങ്ങുന്നതും 
തണലേകുന്നതും സ്വപ്നം കാണാം.
ആത്മാര്‍ത്ഥമായി ചിരിക്കുന്ന മുഖങ്ങളും,
മനസ്സുതുറക്കുന്ന നല്ലവരെയും ഹൃദയത്തിലെടുത്ത്-
ഇനിയും മുന്നോട്ടുപോകാം. 
ഒരിക്കലെല്ലാവരും നന്മയിലേക്കെത്തുന്ന നല്ല നാളെയ്ക്കായ് പ്രതീക്ഷിക്കാം. 
 ജീവിച്ച് മരിക്കുന്നതിന് എന്തര്‍ത്ഥമെന്നോര്‍ത്ത് തത്വശാസ്ത്രങ്ങള്‍ തിരയാതെ-
വിരക്തിയുടെ കയങ്ങളിള്‍ മുങ്ങിച്ചത്ത് വര്‍ത്തമാനം മറക്കാതെ,
കലങ്ങിയ കണ്ണുകളിലെ ഉള്‍ക്കയങ്ങളില്‍ കാര്യമറിയാതെ- 
ഇനിയും നമുക്ക് മുന്നേറാം. 
ഒടുവില്‍ ഓര്‍ക്കാം- 
എല്ലാ ഇരുണ്ട പാതകള്‍ക്കും അപ്പുറം ഒരു പ്രകാശ നാളമുണ്ടെന്ന്.
'There is a light at the end of the tunnel' !

Friday, April 10, 2015

The Origin of Writing ! എഴുത്തിന്‍റെ തുടക്കം !

      രാഗ ആലാപനത്തിനൊടുവിലെത്തുമ്പോള്‍ തുടക്കത്തിലേക്ക് വീണ്ടുമൊരിറക്കമുണ്ട്. പല്ലവിയിലേക്ക്, അനുപല്ലവി വഴി ചരണത്തിലേക്ക്.

     എന്തെന്നറിയില്ല, വെറുതെ അങ്ങനെ ശബ്ദബ്രഹ്മത്തില്‍ ലയിച്ചിരിക്കാനായിരുന്നു എപ്പോഴും എനിക്കിഷ്ടം. പക്ഷെ, ആരും അതിനെ മാത്രമായി ഇഷ്ടപ്പെട്ടിരുന്നില്ല. സാഹിത്യവും സ്വരപ്രയോഗങ്ങളും പിന്നെ പാണ്ഡിത്യം ഊട്ടിയിറപ്പിച്ചുള്ള താനവും പല്ലവിയും... അതായിരുന്നു കീഴ്‍വഴക്കം. അല്ല അതുതന്നെയാണ് കച്ചേരി. അതിനെയാണ് സംഗീതത്തിലെ ശാസ്ത്രീയതയെന്ന് കണക്കാക്കിയിരുന്നതും.

     ആവശ്യങ്ങളും മാനദണ്ഡങ്ങളും ഏറെയാണ് നല്ലൊരു ഭാഗവതരിലേക്കുള്ള  വളര്‍ച്ചയ്ക്ക്. പോട്ടെ, ഒരിക്കലാഗ്രഹിച്ചെങ്കിലും ലയമില്ലാതെ എന്‍റെ ജീവിതം പോലെ എന്നിലെ പാട്ടും എവിടേക്കോ പരന്നൊഴുകി. ലളിതമാക്കിയും കാണാതെ പഠിച്ചും ചിലയിടത്തൊക്കെ ആളാവാതിരിക്കാന്‍ എനിക്കും കഴിഞ്ഞിരുന്നില്ല. അതെ, ഞാനും മികച്ച ഗായകനായി എന്റെ കലാലയത്തിലും പേരെടുത്തു. 

      ഉള്ളുപൊള്ളയായ പാത്രവുമായി ഒച്ചവെയ്ക്കുമ്പോഴൊക്കെ വല്ലാത്ത ശ്വാസം മുട്ടലായി. പിന്നെ എങ്ങനെയും പഠിക്കണമെന്ന വാശിയായി. കാലം ഉള്ളിലേക്കിട്ട പലതിനൊപ്പം എനിക്കേറെ പ്രിയം സംഗീതത്തോടുതന്നെ ആയിരുന്നു. ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന ശുദ്ധമായ ശ്രുതിബദ്ധ ശബ്ദവിന്യാസങ്ങളിലൂടെ ഏകാന്തയാത്ര നടത്താനിറങ്ങിത്തുടങ്ങിയത് അതുകൊണ്ടാണ്. ഇതൊക്കെ ആരോട് പറയാന്‍.. മനസ്സിലാക്കുന്നവര്‍ ചുറ്റുമില്ലാതെ വന്നപ്പോഴാണ്, എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങിയത്. അതിലൂടെ ആണ് വായിച്ചുതുടങ്ങിയത്. അപ്പോഴാണ് സത്യത്തില്‍ ആരൊക്കെയോ എന്റെ വഴികളിലൂടെ നേരത്തെയും ഇപ്പോഴും നടന്നിരുന്നുവെന്നും നടക്കാറുണ്ടെന്നും തോന്നിയത്. 

       ഇവിടെ ഇനിയിപ്പോള്‍ എന്താണ് എനിക്ക് ചെയ്യാനുള്ളത്. പറയുക. അറിഞ്ഞ, അനുഭവിച്ച കാര്യങ്ങള്‍ പകര്‍ത്തുക. എഴുത്ത് തുടരുകയാണ്. ആദിയിലേക്കും അനന്തതയിലേക്കും. 

ശബ്ദമൊതുക്കി ഉള്ളിലെവിടെയോ ആരൊക്കെയോ എന്തൊക്കെയോ പറയുന്നു. മടങ്ങിയെത്താനാവാത്ത ലോകവും മരിക്കാത്ത ഓര്‍മ്മകളും അറിയാത്ത നാളെയുമെല്ലാം എനിക്ക് എഴുത്തുകളാവുന്നു. തിരക്കിനിടയില്‍ തിരിഞ്ഞുനടക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളുടെ കുത്തൊഴുക്ക്. അറിയാത്ത വികാരവുമായ് പകച്ചുനില്‍ക്കുമ്പോള്‍ വരമൊഴികളായി കാലമിറങ്ങുന്നു. ചിലതെല്ലാം സുഖമുള്ള ഓര്‍മ്മച്ചിത്രങ്ങളാകുന്നു. മറ്റുചിലത് രൂപംവെയ്ക്കാത്ത ചിന്തകളും.
   
    നഷ്ടങ്ങള്‍, നേട്ടങ്ങള്‍, രാത്രികള്‍, പകലുകള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, കുറെ ദ്വന്ത പ്രതീകങ്ങള്‍ ജീവിതവുമായി ഇഴുകിച്ചേരുന്നു. വെള്ളച്ചാട്ടത്തെ ക്യാന്‍വാസിലാക്കി നിശ്ചലമാക്കുന്ന ചിത്രകാരന്‍റെ കരവിരുതാണ് കല. അഭൗമനാദത്തിന് ജീവന്‍നല്‍കി അലൗകീക സുഖം പകരുന്ന സംഗീതഞ്ജന്‍റെ സാധനയാണ് 'കല'. അനേകായിരം ആത്മാക്കളുടെ അനന്തമായ ധ്യാനങ്ങള്‍ക്കൊടുവില്‍ ആരും കാണാത്ത എളുപ്പംകിട്ടാത്ത അമൃതുമായി ഒരാള്‍ ജനിക്കുന്നു. മുമ്പേ നടന്നവരിലാരോ അവനൊരു പേരിട്ടു, 'കലാകാരന്‍'. 

   കാഴ്ചക്കാര്‍ക്കിടയില്‍ കലയും കലാകാരനും എന്നും മഹത്വമുള്ളതായി തുടരുന്നു. അഴുക്കുപുരളാത്ത സര്‍ഗ്ഗപ്രപഞ്ചത്തിലേക്ക് ഞാന്‍ ആരെയും കൂട്ടാതെ ഇറങ്ങിനടക്കുന്നു.... 'കലയും കലാകാരനും' ഇവിടെ എനിക്ക് വേറിട്ടലോകം തുറക്കുന്നു. അതെ എഴുത്ത് തുടരുകയാണ് , നാട്ടിലൂടെ നഗരങ്ങളിലൂടെ, ബാല്യകൗമാരയൗവനങ്ങളിലൂടെ....!

Sunday, March 29, 2015

അവസാന യാത്രയ്ക്കുമുമ്പ്

ഇവിടെ ഇനി ഒരു ദിനം കൂടി...
തിരിഞ്ഞൊരോട്ടം കൊടുത്തു...
വലിഞ്ഞൊരു നോട്ടം നോക്കി...
ഉറക്കം ഒഴിച്ചിരുന്നു.
ബാക്കി എന്തെന്ന് ഓര്‍ത്തെടുത്തു...
വാക്കുകളുടെ കുടം കമിഴ്ന്നു...
പ്രണയത്തിന്റെ സുഖമറിഞ്ഞു...
നിലാവിന്റെ നിറമണിഞ്ഞു...
നിഴലുകള്‍ കഥപറഞ്ഞു..
ജീവന്റെ വിലയറിഞ്ഞു...
പരിഭവമില്ലാതെ പരാതിയില്ലാതെ-
കലഹമില്ലാതെ കല്പനകളില്ലാതെ-
അകലെ നോക്കാതെ, അരികെ ആവാതെ-
ഇവിടെ അല്ലാതെ, അവിടെ ഇല്ലാതെ-
വരവ് നോക്കാതെ, ചിലവ് കാണാതെ-
ബുദ്ധിയില്ലാതെ വികാരമുണരാതെ-
ആരോടും പറയാതെ ആരെയും വിളിക്കാതെ-
എല്ലാം അറിഞ്ഞ് എല്ലാം വെടിഞ്ഞ്-
ഇവിടെ ഇനി ഒരു ദിനം കൂടി....!

Friday, February 20, 2015

ഓണച്ചെറുക്കന്‍- മലയാളം കവിത

ഒ.എസ്.ഉണ്ണികൃഷ്ണനെഴുതി പ്രശാന്ത് പ്രഭാകര്‍ സംഗീതം നല്‍കിയ ഓണക്കവിതയാണ് ഓണച്ചെറുക്കന്‍. കവിത ആലപിച്ചത് സുജിത് നായര്‍.
കേള്‍ക്കാന്‍ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക് ചെയ്യുക....