Pages

Friday, April 10, 2015

The Origin of Writing ! എഴുത്തിന്‍റെ തുടക്കം !

      രാഗ ആലാപനത്തിനൊടുവിലെത്തുമ്പോള്‍ തുടക്കത്തിലേക്ക് വീണ്ടുമൊരിറക്കമുണ്ട്. പല്ലവിയിലേക്ക്, അനുപല്ലവി വഴി ചരണത്തിലേക്ക്.

     എന്തെന്നറിയില്ല, വെറുതെ അങ്ങനെ ശബ്ദബ്രഹ്മത്തില്‍ ലയിച്ചിരിക്കാനായിരുന്നു എപ്പോഴും എനിക്കിഷ്ടം. പക്ഷെ, ആരും അതിനെ മാത്രമായി ഇഷ്ടപ്പെട്ടിരുന്നില്ല. സാഹിത്യവും സ്വരപ്രയോഗങ്ങളും പിന്നെ പാണ്ഡിത്യം ഊട്ടിയിറപ്പിച്ചുള്ള താനവും പല്ലവിയും... അതായിരുന്നു കീഴ്‍വഴക്കം. അല്ല അതുതന്നെയാണ് കച്ചേരി. അതിനെയാണ് സംഗീതത്തിലെ ശാസ്ത്രീയതയെന്ന് കണക്കാക്കിയിരുന്നതും.

     ആവശ്യങ്ങളും മാനദണ്ഡങ്ങളും ഏറെയാണ് നല്ലൊരു ഭാഗവതരിലേക്കുള്ള  വളര്‍ച്ചയ്ക്ക്. പോട്ടെ, ഒരിക്കലാഗ്രഹിച്ചെങ്കിലും ലയമില്ലാതെ എന്‍റെ ജീവിതം പോലെ എന്നിലെ പാട്ടും എവിടേക്കോ പരന്നൊഴുകി. ലളിതമാക്കിയും കാണാതെ പഠിച്ചും ചിലയിടത്തൊക്കെ ആളാവാതിരിക്കാന്‍ എനിക്കും കഴിഞ്ഞിരുന്നില്ല. അതെ, ഞാനും മികച്ച ഗായകനായി എന്റെ കലാലയത്തിലും പേരെടുത്തു. 

      ഉള്ളുപൊള്ളയായ പാത്രവുമായി ഒച്ചവെയ്ക്കുമ്പോഴൊക്കെ വല്ലാത്ത ശ്വാസം മുട്ടലായി. പിന്നെ എങ്ങനെയും പഠിക്കണമെന്ന വാശിയായി. കാലം ഉള്ളിലേക്കിട്ട പലതിനൊപ്പം എനിക്കേറെ പ്രിയം സംഗീതത്തോടുതന്നെ ആയിരുന്നു. ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന ശുദ്ധമായ ശ്രുതിബദ്ധ ശബ്ദവിന്യാസങ്ങളിലൂടെ ഏകാന്തയാത്ര നടത്താനിറങ്ങിത്തുടങ്ങിയത് അതുകൊണ്ടാണ്. ഇതൊക്കെ ആരോട് പറയാന്‍.. മനസ്സിലാക്കുന്നവര്‍ ചുറ്റുമില്ലാതെ വന്നപ്പോഴാണ്, എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങിയത്. അതിലൂടെ ആണ് വായിച്ചുതുടങ്ങിയത്. അപ്പോഴാണ് സത്യത്തില്‍ ആരൊക്കെയോ എന്റെ വഴികളിലൂടെ നേരത്തെയും ഇപ്പോഴും നടന്നിരുന്നുവെന്നും നടക്കാറുണ്ടെന്നും തോന്നിയത്. 

       ഇവിടെ ഇനിയിപ്പോള്‍ എന്താണ് എനിക്ക് ചെയ്യാനുള്ളത്. പറയുക. അറിഞ്ഞ, അനുഭവിച്ച കാര്യങ്ങള്‍ പകര്‍ത്തുക. എഴുത്ത് തുടരുകയാണ്. ആദിയിലേക്കും അനന്തതയിലേക്കും. 

ശബ്ദമൊതുക്കി ഉള്ളിലെവിടെയോ ആരൊക്കെയോ എന്തൊക്കെയോ പറയുന്നു. മടങ്ങിയെത്താനാവാത്ത ലോകവും മരിക്കാത്ത ഓര്‍മ്മകളും അറിയാത്ത നാളെയുമെല്ലാം എനിക്ക് എഴുത്തുകളാവുന്നു. തിരക്കിനിടയില്‍ തിരിഞ്ഞുനടക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളുടെ കുത്തൊഴുക്ക്. അറിയാത്ത വികാരവുമായ് പകച്ചുനില്‍ക്കുമ്പോള്‍ വരമൊഴികളായി കാലമിറങ്ങുന്നു. ചിലതെല്ലാം സുഖമുള്ള ഓര്‍മ്മച്ചിത്രങ്ങളാകുന്നു. മറ്റുചിലത് രൂപംവെയ്ക്കാത്ത ചിന്തകളും.
   
    നഷ്ടങ്ങള്‍, നേട്ടങ്ങള്‍, രാത്രികള്‍, പകലുകള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, കുറെ ദ്വന്ത പ്രതീകങ്ങള്‍ ജീവിതവുമായി ഇഴുകിച്ചേരുന്നു. വെള്ളച്ചാട്ടത്തെ ക്യാന്‍വാസിലാക്കി നിശ്ചലമാക്കുന്ന ചിത്രകാരന്‍റെ കരവിരുതാണ് കല. അഭൗമനാദത്തിന് ജീവന്‍നല്‍കി അലൗകീക സുഖം പകരുന്ന സംഗീതഞ്ജന്‍റെ സാധനയാണ് 'കല'. അനേകായിരം ആത്മാക്കളുടെ അനന്തമായ ധ്യാനങ്ങള്‍ക്കൊടുവില്‍ ആരും കാണാത്ത എളുപ്പംകിട്ടാത്ത അമൃതുമായി ഒരാള്‍ ജനിക്കുന്നു. മുമ്പേ നടന്നവരിലാരോ അവനൊരു പേരിട്ടു, 'കലാകാരന്‍'. 

   കാഴ്ചക്കാര്‍ക്കിടയില്‍ കലയും കലാകാരനും എന്നും മഹത്വമുള്ളതായി തുടരുന്നു. അഴുക്കുപുരളാത്ത സര്‍ഗ്ഗപ്രപഞ്ചത്തിലേക്ക് ഞാന്‍ ആരെയും കൂട്ടാതെ ഇറങ്ങിനടക്കുന്നു.... 'കലയും കലാകാരനും' ഇവിടെ എനിക്ക് വേറിട്ടലോകം തുറക്കുന്നു. അതെ എഴുത്ത് തുടരുകയാണ് , നാട്ടിലൂടെ നഗരങ്ങളിലൂടെ, ബാല്യകൗമാരയൗവനങ്ങളിലൂടെ....!

No comments:

Post a Comment