Pages

Sunday, March 4, 2012

അവസാന രാത്രി



സമയം സന്ധ്യയോട് അടുക്കുന്നു... ഒരു മോര്‍ച്ചറിയ്ക്ക് പുറത്ത് കുറെ ആളുകള്‍ കൂടിനില്‍ക്കുന്നു. (അല്‍പം മുമ്പ് മരിച്ച ഒരാളുടെ മൃതശരീരവുമായി വന്ന ബന്ധുക്കളും ആശുപത്രി ജീവനക്കാരുമാണ്). അവിടെ എല്ലാം കണ്ട് നിര്‍വികാരനായി നില്‍ക്കുന്ന മോര്‍ച്ചറി വാച്ച്മാന്‍. കുറെ കാലമായി അയാള്‍ ഈ പണി തുടങ്ങിയിട്ട്. നൂറുകണക്കിന് മൃതശരീരങ്ങള്‍ക്ക് കാവല്‍ നിന്ന ആളാണ്. അധികം താമസിയാതെ തന്നെ എല്ലാവരും മോര്‍ച്ചറി പരിസരത്തു നിന്ന് അപ്രത്യക്ഷമാവുന്നു. (ഗ്രില്ലുകള്‍ വലിഞ്ഞടയുന്ന ശബ്ദം)......
തുടക്കമാണ്.... എല്ലാദിവസത്തേയും പോലെ വാച്മാന്‍ ഇന്നും കാവലിലാണ്... പക്ഷെ അയാള്‍ ഇന്നെന്തോ വളരെ അധികം പരിഭ്രാന്തിയിലാണ്. അരണ്ട വെളിച്ചത്തില്‍ വിയര്‍പ്പു തുള്ളികള്‍ പൊടിച്ച അയാളുടെ മുഖത്ത് ഭയാനക ഭാവം...ഇരിപ്പിടത്തില്‍ നിന്ന് ചുറ്റുപാടും കണ്ണോടിക്കുമ്പോള് എന്തിനെയോ അയാള്‍ തിരയുന്നുണ്ടായിരുന്നു....
രാത്രി കനക്കുമ്പോള്‍ (വാവലുകളുടെ ചിറകടിയും, ചീവീടുകളുടെ നിര്‍ത്താതുള്ള ശബ്ദവും അടുത്തു വരുന്നു) ആരുടെയോ നിലവിളി അവിടെ ഉയര്‍ന്നു കേള്‍ക്കുന്നു. ഒറ്റയ്ക്കിരിക്കുന്ന വാച്മാന്‍ ടോര്‍ച്ചെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് അടിച്ചു നോക്കുന്നു....അവിടെ ചില നിഴലാട്ടങ്ങള്‍ മാത്രം കാണുമ്പോള്‍ എന്തോ ഉറപ്പു വരുത്താനായി അയാള്‍ മോര്‍ച്ചറിയുടെ വാതിലുകള്‍ തുറന്ന് അകത്തേക്ക് കടക്കുന്നു....
ഷട്ടറുകള്‍ തുറന്ന് ഗ്രില്ലുകള്‍ വലിച്ചു നീക്കുമ്പോള്‍ തണുത്തു മരവിച്ച നിശ്ശബ്ദമായ ഉള്‍ഭാഗം ദൃശ്യമാകുന്നു.... ആ മോര്‍ച്ചറിയ്ക്കുള്ളില്‍ കുറെ ശവശരീരങ്ങള്‍ ടേബിളുകളില്‍ നിരന്ന് കിടക്കുന്നു.... വിറയ്ക്കുന്ന പാദങ്ങളോടെ വാച്മാന്‍ ഓരോ ടേബിളുകളിലെയും ശവങ്ങള്‍ പുതപ്പ് മാറ്റി നോക്കുന്നു...അയാള്‍ക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട്...ഇടയ്ക്ക് ചുറ്റുപാടുകളിലും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തുന്നു.....(പുറത്ത് വാച്മാനിരുന്ന കസേര ഒഴിഞ്ഞുകിടക്കുന്നത് ഇടയില്‍ കാണുന്നുണ്ട്)
മോര്‍ച്ചറിയക്കുള്ളിലെ മഞ്ഞിന്റെ വെള്ളപ്പുകയിലൂടെ വാച്മാന്‍ തന്റെ അന്വേഷണം തുടരുകയാണ്...അയാളുടെ മുഖത്ത് വന്യമായ ഭയാനക ഭാവം... എന്തോ ശബ്ദം പുറത്ത് ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ വാച്മാന്‍ ഞെട്ടിത്തരിച്ച് നില്ക്കുന്നു...(പുറത്ത് വാച്മാന്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ ഒരാള്‍ ഇരിക്കുന്നുണ്ട്..അയാളുടെ വലത് കാല്‍പ്പാദത്തിലെ പെരുവിരല്‍ മുറിഞ്ഞുതൂങ്ങിക്കിടക്കുന്നു...അതില്‍ നിന്ന് രക്തം ഇറ്റുവീഴുന്നുണ്ട്. അയാളുടെ വെള്ള തുണിയില്‍ രക്തം പറ്റിപ്പിടിച്ചിട്ടുണ്ട്...)
കുറെ സമയം എന്തിനോ ചെവിയോര്‍ത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തി വാച്മാന്‍ ടേബിളുകളിലെ മൃതശരീരങ്ങളില്‍ പരിശോധന തുടരുന്നു. ഒരു ടേബിളില്‍ ഒഴിഞ്ഞു കിടക്കുന്ന പുതപ്പ് മാത്രം കാണുമ്പോള്‍ അയാള്‍ അവിടേക്ക് എത്തുന്നു.. ആ ടേബിളില്‍ നിന്ന് രക്തം ഇറ്റുവീഴുന്നുണ്ട്. പുതപ്പില്‍ അധികസമയം ആകാത്ത രക്തക്കറകളും.. കാല്‍പാദങ്ങളില്‍ തണുത്ത എന്തോ സ്പര്‍ശിക്കുമ്പോള്‍  വാച്മാന്‍ തന്റെ കൈകൊണ്ട് കാല്‍പാദങ്ങള്‍ തൊട്ടുനോക്കുന്നു.... നേര്‍ത്ത മഞ്ഞവെളിച്ചത്തില്‍ ചുടുരക്തത്തിന്റെ വഴുവഴുപ്പില്‍ അയാള്‍ ഭയചകിതനായി നിലവിളിക്കുന്നു....( വാച്മാന്റെ നിലവിളിയിലൂടെ മറ്റൊരു ദൃശ്യം വ്യക്തമാവുന്നു...ഒരിടത്ത് രണ്ടു പേര്‍ തമ്മില് ജീവന്മരണ പോരാട്ടം. രൂപങ്ങള്‍ വ്യക്തമല്ല.. അവിടെ ഒരാള്‍ കൊല്ലപ്പെടുന്നു.. മരിക്കാത്ത ആള്‍ കൊല്ലപ്പെട്ട ആളിനെ വലിച്ചു കൊണ്ടു പോകുന്നു...)
ഇപ്പോള്‍ ഭയത്തോടെ ശവമില്ലാത്ത ടേബിളിന്റെ അടുക്കല്‍ നിന്നും മോര്‍ച്ചറി വാച്മാന്‍ ഓടുകയാണ്...അയാള്‍ ഓടുന്ന ഇടങ്ങളില്‍ വെള്ളവെളിച്ചം പരക്കുന്നു....ഒരു മനുഷ്യന്റെ അലര്‍ച്ചയുടെ സ്വരത്തില്‍ വെള്ളവെളിച്ചം ഇരുട്ടില്‍ അലിയുന്നു.......!
അടുത്ത ദിവസം പകല്‍ ...രാത്രിയിലെ അതേ മോര്‍ച്ചറി...മോര്‍ച്ചറിക്ക് പുറത്ത് കുറെ ആളുകള്‍..അവര്‍ ഒരു ശവശരീരം ഏറ്റുവാങ്ങാനായി നില്‍ക്കുകയാണ്...ആദ്യ ദൃശ്യങ്ങളില്‍ കണ്ട ആളുകള്‍ തന്നെയാണ്.... സ്ട്രെച്ചറില്‍ ശവശരീരം പുറത്തേക്ക് കൊണ്ടു വരുന്നു.....
ഒരു ശവമഞ്ചലില്‍ വാച്മാന്റെ മൃതശരീരവുമായി കുറേ പേര്‍ നടന്നു നീങ്ങുന്നു...( പശ്ചാത്തലത്തില്‍ സമയമായി രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ഗാനം കേള്‍ക്കാം). മഞ്ചലില്‍ ഇന്നു ഞാന്‍ നാളെ നീ എന്നെഴുതിയിരിക്കുന്നു(ക്ലോസ് അപ്..).
പഴയ മോര്‍ച്ചറിക്ക് പുറത്ത് ആളൊഴിഞ്ഞ ഒരു കസേര കിടക്കുന്നു...അതിന്റെ അധികം ദൂരെയല്ലാതെ ഒരു ചെറു ടോര്‍ച്ചും.....!

No comments:

Post a Comment