Pages

Monday, October 9, 2017

Desert Safari- Short Film Script

കഥ, തിരക്കഥ- സുജിത് നായര്‍

സീന്‍- 1
(രാത്രി, ഗള്‍ഫിലെ തിരക്കുള്ള ഒരുനഗരം)

ജോലി കഴിഞ്ഞ് വീടെത്താനായി കുറെ പേരും മറ്റെന്തൊക്കെയോ ആവശ്യങ്ങള്‍ക്കായി വേറെ ചിലരും നിരത്തിലൂടെ വാഹനങ്ങളിലും കാല്‍നടയായും പോകുന്നു.
മിഡ് ഷോട്ടില്‍ നിന്ന് വൈഡിലേക്ക് ക്യാമറ നീങ്ങുമ്പോള്‍ പ്രകാശ പൂരിതമായ നഗരത്തിന്‍റെ ആകാശ കാഴ്ച...

സീന്‍- 2
(രാത്രി, ഒരു ഫ്ലാറ്റിന്‍റെ ബാല്‍ക്കണി)
ഒരാള്‍(യുവാവ്, 30 വയസ്സ് പ്രായം) മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുകയാണ്. ആയാള്‍‍ ഓഫീസില്‍ നിന്ന് എത്തിയിട്ട് അധികമായിട്ടില്ല. ഡ്രസ് പകുതി ചേഞ്ച് ചെയ്തിട്ടുണ്ട്. പാന്‍റും ബനിയനുമാണ് വേഷം...
ഫോണിന്‍റെ മറുപുറത്ത് നിന്ന് പുറത്ത് കേള്‍ക്കുന്ന ശബ്ദത്തിലൂടെ സംസാരിക്കുന്ന ആളുടെ പേര് സിദ്ദിഖെന്ന് വ്യക്തമാകുന്നു.

ഫോണിലൂടെയുള്ള ശബ്ദം: എടാ സിദ്ദിഖെ അവള്‍ക്ക് രാഹുലിനോടെന്തോ ഉണ്ടെന്നാ എനിക്ക് തോന്നണെ... എപ്പഴും രണ്ടുംകൂടി ചുറ്റിക്കറങ്ങലും അടക്കിയുള്ള സംസാരവും.... എല്ലാംകൂടി എന്തോ എനിക്ക് തോന്നുന്നു നിന്‍റെ മോഹമൊക്കെ പോക്കടിയാകുമെന്ന്....

സിദ്ദിഖ്: ങ്ഹും... ആ പന്ന പരട്ടയെ നാട്ടീന്ന് കൊണ്ടുവന്ന് ജോലീം വാങ്ങിക്കൊടുത്ത് കൂടെപ്പിറപ്പിനെപ്പോലെ കൊണ്ടുനടന്നതിന് ഇതൊക്കെ എനിക്ക് കിട്ടണം... ഡാ.. നീ പറ... ഞാനിപ്പം എന്താ ചെയ്ക....?

ഫോണിലൂടെയുള്ള ശബ്ദം: സിദ്ദിഖെ, ഈ കാണുന്ന നഗരവും സുഖസൗകര്യങ്ങളുമെല്ലാം നമ്മള്‍ മനുഷ്യരൊണ്ടാക്കിയതാടാ... വെറുതെ വിഷമിച്ചിരുന്നിട്ടോ വിട്ടുകൊടുത്തിട്ടോ കാര്യമില്ല.... എല്ലാം വെട്ടിപ്പിടിക്കണം... അത് പെണ്ണായാലും മണ്ണായാലും... അല്പം കടന്ന കൈയ്യാ.... എന്നാലും നിനക്കവളെ വേണമെങ്കില്‍ അത് ചെയ്തേ പറ്റൂ....
(സിദ്ദിഖിന്‍റെ മുഖത്ത് ദേഷ്യവും വിഷമവും ആകാക്ഷയും)

സിദ്ദിഖ്: നീയെന്താ ഉദ്ദേശിക്കുന്നെ... എന്താണെന്ന് ഒന്ന് തെളിച്ച് പറയ്...
ഫോണിലൂടെയുള്ള ശബ്ദം: തട്ടിക്കളയടാ... ആ തെണ്ടിയെ.... വഴി ഞാന്‍ പറഞ്ഞുതരാം....
(ഫോണിലൂടെ അടക്കിയുള്ള അവരുടെ സംസാരത്തില്‍ നിന്ന് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച് സിദ്ദിഖ് ബാല്‍ക്കണിയില്‍ നിന്ന് അകത്തേക്ക് പോകുന്നു...)


സീന്‍-3
(രാത്രി, ഫ്ലാറ്റിലെ റൂം)
സിദ്ദിഖ് രാഹുലിനെ വിളിക്കുന്നു. രാഹുലിന്‍റെ ചിത്രം ഫോണില്‍തെളിയുന്നു...

സിദ്ദിഖ്: അളിയാ നീ ഒറങ്ങിയോ...?
രാഹുല്‍: ഇല്ലെടാ.... ഒരാളുടെ കോള്‍പ്രതീക്ഷിച്ചിരിക്കുവാ...
(എന്തോ അര്‍ത്ഥം വച്ച് മൂളി സിദ്ദിഖ് തലയാട്ടുന്നു)

സിദ്ദിഖ്: എടെയ് നമുക്ക് ഈ വെള്ളിയാഴ്ച ഒന്ന് കറങ്ങാന്‍ പോയാലോ...ഒരുഗ്രന്‍ സ്ഥലമുണ്ട്... ചെറുതായൊന്ന് കൂടി വൈകീട്ട് അവിടെ തങ്ങി ശനിയാഴ്ച ഉച്ചയോടെ തിരിച്ചെത്താം... എന്താ...

രാഹുല്‍: സ്ഥലം പറയെടാ.... ദൂരെ എവിടെയെങ്കിലുമാണോ...? ഒരുമാതിരി സ്ഥലങ്ങളെല്ലാം പോയിക്കഴിഞ്ഞില്ലെ.. ഇനിയേതാ ഈ ഉഗ്രന്‍ സ്ഥലം... എന്തായാലും അളിയന്‍ തീരുമാനിച്ചോ... ഞാന്‍ റെഡി...

സിദ്ദിഖ്:  നീ നോക്കിക്കോ... ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു യാത്രയാവുമെടാ വെള്ളിയാഴ്ച... സസ്പെന്‍സ് പൊളിക്കുന്നില്ല.... കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ....
(സിദ്ദിഖിന്‍റെ മുഖത്ത് പകയുടെ ഭാവപ്പകര്‍ച്ച)

സീന്‍- 4
(വെള്ളിയാഴ്ച, പുലര്‍ച്ചെ, റോഡ്)
റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്ന കാറ്. കാറിനുള്ളില്‍ സിദ്ദിഖും രാഹുലും. സിദ്ദിഖാണ് കാറോടിക്കുന്നത്.
വിവിധ സ്ഥലങ്ങള്‍ കടന്ന് അവര്‍ ആള്‍പ്പാര്‍പ്പില്ലാത്ത വന്യമായ മരുഭൂമിയിലൂടെ യാത്ര തുടരുന്നു. ഇടയ്ക്ക് വഴിയരികിലുള്ള വലിയൊരു മരത്തിന്‍റെ താഴെ അവര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നു.

സീന്‍- 5
(മരത്തണല്‍, പകല്‍)
വാഹനത്തില്‍ നിന്ന് മദ്യവും കയ്യില്‍ കരുതിയിരുന്ന ആഹാരവുമെല്ലാം എടുത്ത് ആ മരത്തണലില്‍ അവര്‍ ഇരിക്കുന്നു.
(ജംപ് കട്ട് ഷോട്ടുകളിലൂടെ അവര്‍ തമ്മിലുള്ള സംസാരവും തര്‍ക്കവും എല്ലാം പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയില്‍ കാണാം)

Cut to Scene 6

സീന്‍-6
(മരുഭൂമി, പകല്‍)
മരച്ചുവട്ടില്‍ നിന്നും അകലേക്ക് ഓടുന്ന രാഹുലും സിദ്ദിഖും. രണ്ട് പേരുടെയും വസ്ത്രങ്ങള്‍ കീറിയിട്ടുണ്ട്. മുഖത്ത് മുറിവുകളുടെ പാടുകളില്‍ നിന്ന് അവര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നിട്ടുണ്ടെന്ന് വ്യക്തം.
സിദ്ദിഖില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന രാഹുലിന്‍റെ മുഖം ക്ലോസ്സപ്പില്‍.... അവര്‍ ഇരുവരും നന്നെ ക്ഷീണിതരാണ്...
(അവരുടെ കിതപ്പിന്‍റെ ശബ്ദവും വരണ്ടുതുടങ്ങിയ ചുണ്ടുമെല്ലാം മരുഭൂമിയുടെ വന്യതയെ തുറന്ന് കാട്ടുന്നു...)

തളര്‍ന്ന് താഴെ വീഴുന്ന രാഹുലിനെ സിദ്ദിഖ് വീണ്ടും മര്‍ദ്ദിക്കുന്നു... അവശനായി വീണ് കിടക്കുന്ന അവനെ ഉപേക്ഷിച്ച് നടന്ന് നീങ്ങാന്‍തുടങ്ങുന്പോള്‍ സിദ്ദിഖും തളര്‍ന്ന് വീഴുന്നു.

(Dissolve to സീന്‍- 7)

സീന്‍- 7
(മരുഭൂമി, പകല്‍)
തളര്‍ന്ന് കിടക്കുന്ന സിദ്ദിഖിനെ തട്ടിയുണര്‍ത്തുന്ന രാഹുല്‍. അവന്‍റെ മുഖത്ത് അല്പം പരിഭ്രമമുണ്ട്...

രാഹുല്‍: ഡാ, സിദ്ദിഖെ... പോട്ടടാ നീ എഴുന്നേല്‍ക്ക്.... നീയെന്തൊക്കെയോ മനസ്സില്‍വച്ച് പറഞ്ഞപ്പോ ഞാനും....
(പെട്ടന്ന് ചാടിയെഴുന്നേല്‍ക്കുന്ന സിദ്ദിഖ് ചുറ്റുപാടും നോക്കുന്നു....)
സിദ്ദിഖ്: നമ്മളെവിടെയാ... എവിടെയാ നമ്മുടെ കാര്‍ പാര്‍ക്ക് ചെയ്തിരുക്കുന്നെ... എനിക്ക് ഭയങ്കര ദാഹം...
(മണല്‍പ്പരപ്പില്‍ ദിക്കറിയാതെ ഇവരുവരും നാലുവശങ്ങളിലേക്കും ഓടുകയും വന്ന വഴി പരതുകയും ചെയ്യുന്നു....)

(ക്യാമറ മുകളിലേക്ക് ഉയരുമ്പോള്‍ എന്ത് ചെയ്യുമെന്നറിയാതെ ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന സിദ്ദിഖിന്‍റെയും രാഹുലിന്‍റെയും മുഖങ്ങള്‍)
(ഫുള്‍ സൂം ഔട്ടില്‍ അതിരുകളറിയാത്ത ആ മരുഭൂമിയുടെ നടുവില്‍ കറുത്ത രണ്ട് ബിന്ധുക്കള്‍പോലെ അവരുടെ കാഴ്ച.)

സീന്‍-8
ക്ലൈമാക്സ്....
(മരുഭൂമിയുടെ ആകാശ കാഴ്ചയില്‍ സിനിമ വോയിസ് ഓവറില്‍ സ്ക്രീനില്‍തെളിയുന്ന ചില വാചകങ്ങളിലൂടെ അവസാനിക്കുന്നു...)

വോയിസ് ഓവര്‍- സൗഹൃദവും പ്രണയവും സ്നേഹമെന്ന വികാരം തന്നെയാണ്. സ്വാര്‍ത്ഥത കലരുമ്പോള്‍ ചില സ്നേഹം നമ്മള്‍ സൗകര്യപൂര്‍വ്വം നമ്മുടെയുള്ളില്‍ത്തന്നെ കുഴിച്ചുമൂടുന്നു....
അതിജീവനത്തിന്‍റെ വഴികളില്‍ ഇവിടെ സിദ്ദിഖും രാഹുലും വീണ്ടും തോളോടുതോള്‍ ചേരുകയാണ്... നടപ്പാതകളുടെ ഓര്‍മ്മ പോലും അവശേഷിപ്പിക്കാത്ത മരുഭൂമിയില്‍ ജീവിതമെന്ന മരുപ്പച്ച തേടി അവര്‍ യാത്രതുടരുന്നു.
..........................................................................................