Pages

Tuesday, September 28, 2010

കഥ- തിരിച്ചറിയാന്‍ വൈകുമ്പോള്‍


ധനുമാസക്കുളിരിന്‍റെ തലോടലേറ്റ് അഗാധമായ നിദ്രയിലേക്ക് അയാള്‍ വഴുതി വീണു. രാത്രിക്ക് ശ്രുതിയിടുന്ന ചീവീടുകളുടെ ശബ്ദം കേള്‍വിക്കപ്പുറം എവിടെയോ പോയി. പഞ്ചേന്ദ്രിയങ്ങളുടെയും കര്‍മ്മങ്ങളില്‍ വ്യാപൃതമായിരുന്ന ബോധതലം മനസ്സില്‍ വിലയം പ്രാപിച്ചു. അബോധത്തിലെ സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഉറക്കത്തിന്‍റെ രണ്ടാം പാളി അടര്‍ന്നു വീണു... !

അകലെ നിന്ന് എന്തോ ഒന്ന് തന്നിലേക്ക് അടുത്തു വന്നു കൊണ്ടിരിക്കുന്നതായി ഇന്നയാള്‍ കണ്ടു. ദൂരം ഏറിയതിനാല്‍ എന്താണെന്ന് വ്യക്തമായിരുന്നില്ല.. തിരിഞ്ഞു മറിഞ്ഞും കിടന്നു നോക്കി. എങ്കിലും അയാള്‍ക്ക് അത് അവ്യക്തമായിരുന്നു. എന്നാല്‍ ഒന്ന് മാത്രം അറിയുന്നു.. അത് തന്നിലേക്ക് അടുത്തു കൊണ്ടിരിക്കയാണ്..! പിന്നെ ചിന്തകളുടെ വഴിയെ തിരിഞ്ഞു...

കഴിഞ്ഞ രാത്രിയിലും ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിന് എന്തെന്നറിയാത്ത ഒരിക്കലും കണ്ടിട്ടില്ലാത്ത ഉണ്ടെന്ന് പലരും പറയുന്ന ഉള്ളിലെ തന്നെ ശക്തിയെന്ന് അറിവുള്ളവര്‍ പറയുന്ന ദൈവം എന്ന പേരില്‍ വിളിക്കപ്പെടുന്ന മനുഷ്യാതീതമായി അയാള്‍ കണക്കാക്കിയിരുന്ന ശക്തിയോട് പ്രാര്‍ത്ഥിച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ അവയായ് അവശേഷിച്ചിരുന്നെന്ന് അയാള്‍ സ്വയം തിരിച്ചറിഞ്ഞിരുന്നു. എങ്കിലും മുടങ്ങാതെ അത് അനുവര്‍ത്തിച്ചിരുന്നു.

കൈയ്യില്‍ കിട്ടിയാലോ മനസ്സിലാക്കി കഴിഞ്ഞാലോ വില കുറച്ചു കാണുന്ന നൈസര്‍ഗ്ഗിക സ്വഭാവത്തിന്‍റെ ഉടമയാണ് താനെന്ന് അയാള്‍ക്ക് ബോധ്യം ഉണ്ടായിരുന്നു. വേര്‍തിരിച്ചറിഞ്ഞ സത്യത്തെ മാറ്റുവാന്‍ പക്ഷെ പലപ്പോഴും അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തരം വ്യത്യസ്ത സ്വഭാവങ്ങള്‍ ആണ് മറ്റുള്ളവരില്‍ നിന്നും തന്നെ തിരിക്കുന്നത് എന്ന് ആ മനുഷ്യന്‍ വിശ്വസിച്ചിരുന്നു.

അടുക്കുന്ന രൂപവും അയാളുടെ ചിന്തയും തമ്മിലുള്ള അകലം കുറഞ്ഞു കൊണ്ടിരുന്നു. ....

തന്‍റെ ഇത്രയും നാളത്തെ പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനങ്ങളുടെയും ഒക്കെ ആകെത്തുകയായി ദൈവം കൊടുത്തുവിട്ട സമ്മാനം ആണോ അത്...? അയാള്‍ മനസ്സിനോട് ചോദിച്ചു. ഏയ്..അങ്ങനെ ആവാന്‍ ഇടയില്ല...കാരണം താന്‍ അത്രകണ്ട് ആ ശക്തിയില്‍ വിശ്വസിച്ചിരുന്നില്ലല്ലോ... അബോധത്തിലെ ബോധം മറുപടി പറഞ്ഞു. പിന്നെ എന്താവും....?

കഴിഞ്ഞ കുറേക്കാലമായി എന്തുചെയ്യണം എന്നറിയാതെ അയാള്‍ അലയുകയായിരുന്നു. പുതുതായി എന്തെങ്കിലും കച്ചവടം തുടങ്ങിയാലോ എന്നൊക്കെ ചിന്തിച്ചിരുന്നു. അതിനെപ്പറ്റി മറ്റുള്ളവരുമായി ചര്‍ച്ചയൊക്കെ ചെയ്യാറമുണ്ട്. അവസാന തീരുമാനത്തില്‍ എത്തപ്പെടാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. അത്യാവശ്യ വിദ്യാഭ്യാസം ഒക്കെ നേടിയ താന്‍ ആരെക്കാളും ഒട്ടും പിന്നില്‍ അല്ലെന്നും, കുടുംബം പ്രൗഡഗംഭീരം എന്നുമൊക്കെ അയാള്‍ സ്വയം അഭിമാനിച്ചിരുന്നു. ഒപ്പം ചില കാര്യങ്ങളില്‍ തന്നെത്താന്‍ ചെറുതാക്കി കണ്ടിരുന്നു താനും. പണ്ട് ആനയൊക്കെ ഉണ്ടായിരുന്ന തറവാടായിരുന്നു തന്‍റേതെന്ന് കണ്ടിട്ടില്ലെങ്കില്‍ കൂടെ അയാള്‍ പറഞ്ഞിരുന്നു. തന്‍റെയാ പാരമ്പര്യത്തിന്‍റെ പ്രമാണിത്തത്തിന്‍റെ സമ്പന്നതയുടെ സുലഭ്യതയുടെ സമ്മേളിച്ച രൂപം തന്നിലേക്ക് തിരിച്ചു വരികയാണോ...?

നന്മയുടെ നല്ല അംശങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ആ മനുഷ്യന്‍ എപ്പോഴും ആരെയും സഹായിക്കാന്‍ സന്നദ്ധനായിരുന്നു. സ്വയം സഹായിക്കാന്‍ എപ്പോഴും മറന്നിരുന്നു. ഒന്നു പരിചയപ്പെട്ടാല്‍ പിന്നെ അയാള്‍ക്ക് ആരുമായും വളരെ നേരം സംസാരിക്കുവാന്‍ സാധിക്കും. ആയതിനാല്‍ ധാരാളം സുഹൃത്തുക്കള്‍ അയാള്‍ക്ക് ഉണ്ടായിരുന്നു. മനസ്സുകൊണ്ട് അവരോടൊക്കെ അടുത്തിരുന്നതുകൊണ്ട് അവരും അങ്ങനെ തന്നെ ആയിരിക്കും എന്ന് അയാളും കരുതി. ഒരുപക്ഷെ സ്നേഹിതരുടെ കൂട്ടം തന്നിലേക്ക് സഹായങ്ങളുടെ പ്രത്യുപകാരവുമായി വരികയാണോ...?

ഇടതൂര്‍ന്ന കാടുകളുള്ള തറവാട്ടിലെ കാവിന്‍റെ ഉള്ളില്‍ മണിത്തറയുടെ അടിയില്‍ പരദേവതമാരാല്‍ സംരക്ഷിക്കപ്പെട്ട അമൂല്യങ്ങളായ രത്നങ്ങളും സ്വര്‍ണ്ണവും ഒക്കെ അടുത്ത തലമുറയ്ക്കു വേണ്ടി പൂര്‍വ്വപിതാക്കന്മാര്‍ കരുതിയിട്ടുണ്ടെന്ന് മുത്തശ്ശി ഇടയ്ക്ക് പറഞ്ഞിരുന്നു. നൂറും പാലും മുടക്കാതെ എല്ലാ ആയില്യവും കൊണ്ടാടാറും ഉണ്ട്. ശുദ്ധവൃത്തിയായി ഭക്തിയോട് ജീവിക്കുന്നവര്‍ക്ക് ആ സ്ഥലത്ത് ഐശ്വര്യവും അഭിവൃദ്ധിയും ഏറുമെന്നും, ഏന്നെങ്കിലും ഒരിക്കല്‍ ഭൂമിയുടെ അന്തരംഗത്തില്‍ നിന്ന് നിധികുംഭം പൊങ്ങിവരുമെന്നും അവര്‍ പറഞ്ഞിരുന്നു. അപ്പോള്‍ തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ നിധി മാഞ്ഞു പോകില്ലെന്ന് മുത്തശ്ശി പറഞ്ഞത് ചിലപ്പോള്‍ അയാള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. കൂരിരുട്ടിനെ കീറിമുറിക്കുന്ന നിധികുംഭം ആണെങ്കില്‍ അത് തനിക്ക് നഷ്ടപ്പെടരുത്! പിരിമുറുക്കത്തിന്‍റെ വേളയില്‍ അയാള്‍ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് ആഞ്ഞ്തുപ്പി. ഒന്നല്ല ...മൂന്ന് തവണ..! എന്നിട്ടും തൃപ്തനാവാതെ കിടക്കയില്‍ മൂത്രവും ഒഴിച്ചു....!!

പിടിതരാതോടുന്ന വിചാരങ്ങളില്‍ മനസ്സിലെ ചോദ്യങ്ങള്‍ വളഞ്ഞൊടിഞ്ഞ രൂപവുമായ് അങ്ങിനെ തന്നെ നിന്നു. അസ്വസ്ഥത കാര്‍ന്നുതിന്നുന്ന നിമിഷങ്ങളില്‍ തോല്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. പലവശങ്ങളിലൂടെ അയാള്‍ ആ രൂപത്തെ നിരീക്ഷിച്ചു.

വിവാഹപ്രായം എത്തിയ അയാള്‍ക്ക് പലതരം ആലോചനകള്‍ വന്നിരുന്നു. തന്‍റെ ഭാര്യയായി വരേണ്ട ആളെപ്പറ്റിയൊക്കെ അയാള്‍ക്ക് വളരെ അധികം പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. നല്ല വിദ്യാഭ്യാസം ഉണ്ടായിരിക്കണം, സുന്ദരിയാവണം, സര്‍ക്കാരുദ്യോഗമോ അദ്ധ്യാപികയോ ആയാല്‍ നന്ന്...കുടുംബം നല്ലതായിരിക്കണം, എല്ലാതരത്തിലും സ്റ്റാറ്റസ്സുള്ള കക്ഷി ആവണം. ചൊവ്വയുടെ ദോഷം ഉള്ളതിനാല്‍ തനിക്ക് പ്രത്യേകിച്ച് പണി ഒന്നുമില്ലെങ്കിലും നല്ല ആളെ തന്നെ കിട്ടുമെന്ന് അയാള്‍ കരുതിയിരുന്നു. പോരെങ്കില്‍ തനിക്ക് എട്ടില്‍ ചൊവ്വയും..എന്തായാലും ഇങ്ങനെയുള്ള പുരുഷന്മാര്‍ കുറവായതിനാല്‍ തീര്‍ച്ചയായും തന്‍റെ സങ്കല്പം പോലെ ഒരാള്‍ വരുമെന്ന് അയാള്‍ക്ക് അതിയായ ആത്മവിശ്വാസം ഉണ്ടായിരുന്നു. ചിലപ്പോള്‍ കാത്തിരുപ്പിന്‍റെ അന്ത്യത്തില് വധുവിനെ വരവേറ്റു കൊണ്ടുള്ള ഘോഷയാത്ര ആവുമോ ഇത്...?

ഒരിക്കല്‍ ഗള്‍ഫില്‍ പോയിരുന്നു. നാട്ടില്‍ നിന്നുള്ള വേര്‍പാട് താങ്ങാന്‍ ആവാതായപ്പോള്‍ അതെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ പോന്നു.പിന്നെ വാട്ടര്‍ അതോറിറ്റിയുടെയും ദേവസ്വം ബോര്‍ഡിന്‍റെയും ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെയും മറ്റ് ലാസ്റ്റ് ഡിവിഷന്‍ ക്ലാര്‍ക്കിന്‍റെയും ഒക്കെ ഒട്ടേറെ ടെസ്റ്റുകള്‍ എഴുതിയിരുന്നു. ഒരിക്കല്‍ തന്നെയും ആരെങ്കിലും തെരഞ്ഞെടുക്കുമെന്ന് അയാള്‍ വെറുതെ മോഹിച്ചിരുന്നു. എന്തായാലും ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് തന്നെ നിയമിച്ചുകൊണ്ടുള്ള ഉത്തരവുമായ് എത്തുന്ന പോസ്റ്റുമാന്‍ ആവാം അതെന്ന് ചിരിച്ചുകൊണ്ട് അയാള്‍ വിചാരിച്ചു.....!

ചിന്തകളുടെ അതിരുകള്‍ നേര്‍ത്ത് അന്തരത്തിന്‍റെ സീമ അടുത്തപ്പോള്‍ ആ രൂപം അയാള്‍ക്ക് വ്യക്തമായി. അത് പൂര്‍വ്വികര്‍ പകര്‍ന്നു പോയ ജന്മാവകാശമായി അവര്‍ക്ക് ലഭിച്ച വയല്‍ ആയിരുന്നു. തങ്ങള്‍ക്ക് ഇതെല്ലാം നേടിത്തന്ന വയല്‍....! ചുറ്റുപാടുകളുമായി ഒത്തുനോക്കിയാല്‍ അതിന്‍റെ സ്ഥിതി വളരെ കഷ്ടമാണ്. ഉണങ്ങിവരണ്ട് മനുഷ്യന്‍റെ തലോടല്‍ ഏല്‍ക്കാന്‍ കൊതിച്ച് വര്‍ഷങ്ങളായി കാത്ത് കിടപ്പാണ്. നൂറുമേനി കൊയ്ത കഥകളൊക്കെ അതിനും പറയാനുണ്ടായിരുന്നു. പക്ഷെ..കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നെങ്കിലും തന്‍റെ അടുത്തേയ്ക്കും ആരെങ്കിലും വരുമെന്ന് വെറുതെ കൊതിച്ചിരുന്നു. തലമുറകളെ പോറ്റിവളര്‍ത്തിയതല്ലേ, ജീവിക്കാനുള്ളതും അതില്‍ ഏറെയും ആശ്രിതര്‍ക്ക് നല്‍കിയതല്ലേ...വരും വരാതിരിക്കില്ലെന്ന് വയല്‍ കരുതിയിരുന്നു.

ലോകം പുതിയ കുപ്പായം ധരിച്ചിരുന്നു. തന്‍റെ കൂട്ടരില്‍ പലരും തന്നേക്കാള്‍ പൊങ്ങിയിരിക്കുന്നു. മലര്‍ന്നു കിടന്ന് വിശാലമായ ആകാശവുമായ് മറയില്ലാതെ എല്ലാം പങ്കുവെച്ചിരുന്ന കാലം മാറിത്തുടങ്ങി. വയലും ആകാശവുമായ് ഉള്ള ബന്ധത്തിന് ഇടയില്‍ കെട്ടിടങ്ങളും മറ്റ് നിര്‍മ്മാണങ്ങളും നടക്കുന്നു. വയലിന്‍റെ മാറിലും മനസ്സിലും മറവന്ന കാലം. ഇണയുമായി ചേരാന്‍ ആകാശത്തിനും കൊതിയുണ്ടായിരുന്നു. പക്ഷെ അത് തിരിച്ചറിയാന്‍ നിസ്സഹായ ആയ ഈ വയല്‍ മാത്രം. എന്നാല്‍ ആവുവോളം ജീവിച്ച അതിന് ആഗ്രഹങ്ങള്‍ അവശേഷിക്കുന്നില്ലെങ്കിലും ആകാശത്തിന്‍റെ കോപം അറിയാമായിരുന്നു. തന്‍റെ ആശ്രിതരുടെ വംശത്തെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന സംഹാരശക്തിയുടെ കാര്യം. ചൂടായും തണുപ്പായും മഴയായും പകര്‍ന്ന വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആളില്ലാതാവുമ്പോഴുള്ള ഉഗ്രകോപം.

ഭാവിയില്‍ ആകുലരായി തന്നില്‍ നിന്ന് എല്ലാവരും അകന്ന് പോയെങ്കിലും ആറാം ഇന്ദ്രിയത്തിന്‍റെ വെളിപ്പെടുത്തലുകള്‍ നല്കുവാന്‍ തന്‍റെ അടുക്കലേക്ക് ഒരിക്കലും ആരും എത്തില്ലെന്നറിഞ്ഞ് സ്നേഹം ഇന്നും സൂക്ഷിക്കുന്ന വയല്‍ അയാളുടെ അടുത്തേയ്ക്ക് എത്തിയതാണ്.

കായപല്പത്തിന്‍റെ ഫലം പകരേണ്ടത് താനാണെന്ന ബോധം അയാള്‍ക്ക് ഉണ്ടായി. പ്രപഞ്ചത്തേയും സര്‍വ്വചരാചരങ്ങളെയും സേവിക്കാനായി വയലിലേക്ക് ഇറങ്ങാന്‍ അയാള്‍ തീരുമാനിച്ചു. മൗനമായ സ്നേഹം തിരിച്ചറിയാത്ത കാലത്ത് വയലിനോടൊപ്പം ചേരാന്‍.....

നേരം പുലരാനായി അയാള്‍ കാത്തുകിടന്നു. വെട്ടം വീണുതുടങ്ങിയപ്പോള്‍ വാതില്‍ തുറന്ന് വയലിലേക്ക് ഓടി. കാലുകള്‍ പഴയതുപോലെ നീങ്ങുന്നില്ല. എങ്കിലും കുളിര് കട്ടപിടിപ്പിച്ച വായുവിനെ വകഞ്ഞുമാറ്റി അയാള്‍ മുന്നോട്ടു കുതിച്ചു. പക്ഷെ വഴിയില്‍ മനുഷ്യനിര്‍മ്മിതമായ വേലിക്കെട്ടുകള്‍. എല്ലാവേലികളും പൊളിച്ച് അയാള്‍ അവസാനം വയല്‍ക്കരയില്‍ എത്തി. ഇരുട്ടിലും നേര്‍ത്തവെട്ടം അവിടെ പരന്നിരുന്നു. കിതച്ചു കൊണ്ട് നിന്ന അയാള്‍ക്ക് വാത്സല്യം കലര്‍ന്ന ഒരു ചിരിയാണ് തണുത്ത വയല്‍ പകര്‍ന്നത്.........!! (ഞാന്‍ ആദ്യമായ് എഴുതിയ കഥ...2004ല്‍)

Saturday, September 25, 2010

ഒ.എന്‍.വി.ക്ക് ജ്ഞാനപീഠം



മലയാളത്തിന് അഞ്ചാമൂഴം ഒ.എന്‍.വി.ക്ക് 2007-ലെ പുരസ്‌കാരം 2008-ലെ പുരസ്‌കാരം ഉറുദുകവി അഖ്‌ലാക്ക് ഖാന്


ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. ഒ.എന്‍.വി. കുറുപ്പിന് ജ്ഞാനപീഠം പുരസ്‌കാരം. ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠത്തിന് അര്‍ഹനാവുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ് അദ്ദേഹം. ഡോ. സീതാകാന്ത് മഹാപത്രയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന പുരസ്‌കാര നിര്‍ണയ സമിതിയാണ് 43-ാമത് ജ്ഞാനപീഠത്തിന് ഒ.എന്‍.വി.യെ തിരഞ്ഞെടുത്തത്. 2007-ലെ പുരസ്‌കാരമാണ് ഒ.എന്‍.വി.ക്ക് നല്കുന്നത്. 44-ാമത്തെ പുരസ്‌കാരത്തിന് ഉറുദു കവിയും ഗാനരചയിതാവുമായ അഖ്‌ലാഖ് ഖാന്‍ ഷഹര്യാറെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷത്തെയും പുരസ്‌കാരങ്ങള്‍ കവികള്‍ക്കു ലഭിക്കുന്നുവെന്നതാണ് പുരസ്‌കാര നിര്‍ണയത്തിലെ സവിശേഷത. കവി കെ. സച്ചിദാനന്ദനു പുറമെ പ്രൊഫ. മനേഗര്‍ പാണ്ഡെ, പ്രൊഫ. ഗോപീചന്ദ് നാരംഗ്, ഗുര്‍ദയാല്‍ സിങ്, കേശുഭായ് ദേശായ്, ദിനേശ് മിശ്ര, രവീന്ദ്ര കാലിയ എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. സമകാലീന മലയാള കവിതയിലെ ഒന്നാംകിട ശബ്ദമാണ് ഒ.എന്‍.വി. കുറുപ്പിന്റേതെന്ന് ജ്ഞാനപീഠ സമിതി വിലയിരുത്തി. ''പുരോഗമന സാഹിത്യകാരനായി സര്‍ഗജീവിതം തുടങ്ങിയ അദ്ദേഹം, പിന്നീട് മാനവികതയിലേക്ക് വഴി മാറിയെങ്കിലും സാമൂഹിക പ്രത്യയശാസ്ത്രം കൈവിട്ടില്ല. പൗരാണിക കവികളായ വാല്മീകിയും കാളിദാസനും മുതല്‍ ടാഗോര്‍ വരെയുള്ളവര്‍ ഒ.എന്‍.വി.യുടെ സാഹിത്യജീവിതത്തെ സ്വാധീനിച്ചു. കാല്പനിക ഭാവനകളെ ശാസ്ത്രീയ ബിംബങ്ങളുമായി സംയോജിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 'ഉജ്ജയിനി', 'സ്വയംവരം' തുടങ്ങിയ കവിതകളിലൂടെ മലയാള കവിതയുടെ ആഖ്യാനരീതികളെ അദ്ദേഹം പുനരാവിഷ്‌കരിച്ചു. മനസ്സിന്റെ ആഴങ്ങളെ തൊടുന്നതാണ് ഒ.എന്‍.വി. ക്കവിതകള്‍. കേരളത്തിന്റെ നാടോടിപാരമ്പര്യവും പാരിസ്ഥിതിക അവബോധവും അദ്ദേഹത്തിന്റെ കവിതകളില്‍ വളരെ പ്രകടമാണ്''- പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. 1936-ല്‍ യു.പി.യിലെ ബറേലിയില്‍ ജനിച്ച അഖ്‌ലാഖ് ഖാന്‍ ഉറുദു കവിതാശാഖയെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. സ്വയം തിരിച്ചറിവും വര്‍ത്തമാനകാലപ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമവും ഇദ്ദേഹത്തിന്റെ കവിതകളില്‍ കാണാമെന്ന് സമിതി വിലയിരുത്തി. 1961-ലാണ് ജ്ഞാനപീഠ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആദ്യപുരസ്‌കാരം ജി. ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴലി'നായിരുന്നു. തുടര്‍ന്ന് 1980-ല്‍ എസ്.കെ. പൊറ്റെക്കാട്ടിനും 1984-ല്‍ തകഴി ശിവശങ്കര പിള്ളയ്ക്കും 1995-ല്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും ജ്ഞാനപീഠം ലഭിച്ചു ഏഴ് ലക്ഷം രൂപയും സരസ്വതീദേവിയുടെ വെങ്കല ശില്പവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

മലയാളത്തിന്റെ പൊല്‍ത്തിങ്കള്‍ക്കല

മലയാളത്തിന്റെ ഒ.എന്‍.വി. കുറുപ്പ് ജ്ഞാനപീഠപുരസ്‌കൃതനാകുമ്പോള്‍ ഒരിക്കല്‍ക്കൂടി കേരളം ആദരിക്കപ്പെടുകയാണ്. ആറു പതിറ്റാണ്ടായി മലയാളിയുടെ കാവ്യബോധത്തില്‍ നിറനിലാവായി ഒ.എന്‍.വിയുണ്ട്; ഓര്‍ത്തോര്‍ത്തു മൂളുന്ന പാട്ടുകളില്‍ ഒ.എന്‍.വിയുണ്ട്. മലയാളത്തിന്റെ മണ്‍കൂരയ്ക്കു കാവലിരിക്കുന്ന ഹൃദയംപോലെ ആ കവിത മലയാളിയുടെ കാതില്‍ അടക്കംപറയുന്നു, ദേശത്തിന്റെയും ഭൂമിയുടെയും വേദനകളില്‍ തീക്ഷ്ണവും രൗദ്രവുമാകുന്നു. ഒ.എന്‍.വി.തന്നെ എഴുതിയതുപോലെ ഒരു പുരാതനകിന്നരത്തിന്റെ തൊട്ടാല്‍ ത്രസിക്കുന്ന തന്തിയില്‍നിന്ന് ഭാഷ തോറ്റിയെടുക്കലാണ് അദ്ദേഹത്തിന് കവിത. ആ കാവ്യകിന്നരത്തില്‍നിന്നുള്ള സ്വരങ്ങള്‍ മന്ദ്രസ്ഥായിയില്‍ മണ്ണിനെ തൊട്ടുവന്ദിക്കുന്നു; പരമസ്ഥായിയില്‍ അപാരതയുമായി സല്ലപിക്കുന്നു. ഭൂമിക്കും പരമവ്യോമത്തിനുമിടയ്ക്കുള്ള വിശാലസ്ഥലരാശിയാണ് ഒ.എന്‍.വിക്കവിതയുടെ അനുഭവലോകം. ആ വിതാനത്തിനുള്ളില്‍ എല്ലാ ഭാവങ്ങളും സൂക്ഷ്മവും ആര്‍ദ്രവുമായി അദ്ദേഹം അവതരിപ്പിക്കുന്നു.കേരളചരിത്രത്തിലെ അരുണാഭമായ കാലത്തിന്റെഉള്‍ത്തുടിപ്പുകളും വിശ്വാസതീവ്രതകളും മുതല്‍ വിലോലമായ കാല്പനികഭാവങ്ങളും ആത്മവേദനകളും മനുഷ്യനെയും പ്രകൃതിയെയുംകുറിച്ചുള്ള ഉത്കണ്ഠകളുമെല്ലാം ആ കാവ്യലോകത്തുണ്ട്. അതിന്റെ രാഗാര്‍ദ്രമായ ഒരു കൈവഴിയാണ് അദ്ദേഹമെഴുതിയ നാടക, ചലച്ചിത്രഗാനങ്ങള്‍. കേരളീയമെന്നപോലെ സാര്‍വദേശീയമായ വീക്ഷണവും ഒ.എന്‍.വി.ക്കവിതയുടെ സവിശേഷതയാണ്. വേദനിക്കുന്ന ആത്മാവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നത് അങ്ങനെയാണ്. കൃത്യമായിപ്പറഞ്ഞാല്‍ ആറരപ്പതിറ്റാണ്ടായി ഒ.എന്‍.വി. മലയാളകവിതയുടെ അരങ്ങില്‍ നിറഞ്ഞുനില്‍ക്കുന്നു. 1946 മുതല്‍ ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. 1949-ല്‍ കൊല്ലത്തു നടന്ന പുരോഗമനസാഹിത്യസമ്മേളനത്തില്‍ 'അരിവാളും രാക്കുയിലും' എന്ന കവിതയ്ക്ക് ചങ്ങമ്പുഴമെഡല്‍ നേടിയ പതിനെട്ടുകാരനായ കവി നടന്നുതീര്‍ത്ത കാവ്യദൂരത്തില്‍ മലയാളകവിതയിലെ ആര്‍ദ്രവും തീവ്രവുമായ പാരമ്പര്യത്തിന്റെ ചരിത്രം മുഴുവന്‍ വായിക്കാം. അന്‍പതുകളിലെ വിപ്ലവാഭിമുഖ്യവും അറുപതുകളിലെ ആത്മവ്യഥകള്‍ നിറഞ്ഞ കാല്പനികതയും എണ്‍പതുകളിലെ ഉത്കണ്ഠാകുലമായ പ്രകൃത്യുന്മുഖതയും സമീപകാലരചനകളിലെ സ്മരണാര്‍ദ്രമായ വിഷാദവും ഉള്‍പ്പെടെ പല ഘട്ടങ്ങളുണ്ട് ആ കവിതയ്ക്ക്. 'ക്ഷണികം പക്ഷേ' എന്ന സമാഹാരത്തിലെ ഒരു ഭാഗത്തിന് കവിതന്നെ നല്‍കിയ പേരുപോലെ 'ഈ കാലം, ഈ ലോകം ആത്മാവിലേല്പിച്ച മുറിവുകള്‍' ഘനീഭവിച്ചുനില്‍ക്കുകയാണ് ഓരോ ഘട്ടത്തിലും അദ്ദേഹം എഴുതിയ കവിതകളില്‍.ഹൃദയംകൊണ്ടുമാത്രം സ്​പര്‍ശിക്കാവുന്ന വികാരാര്‍ദ്രത നിറഞ്ഞ ഒ.എന്‍.വിയുടെ കാവ്യങ്ങളില്‍ മലയാളികള്‍ തങ്ങളുടെ കിനാവുകളും നോവുകളുമാണ് തിരിച്ചറിഞ്ഞത്. മാനവജീവിതം നേരിടുന്ന എല്ലാ വേദനകളും പ്രതിസന്ധികളും തന്റെ കവിതയ്ക്ക് വിഷയമാക്കിയ ഒ.എന്‍.വിയില്‍നിന്നു ലഭിച്ച ഹൃദ്യരചനകള്‍ ഒട്ടേറെയാണ്. ദീര്‍ഘകാവ്യമായ 'ഉജ്ജയിനി'ക്കുപുറമെ എത്രയെത്ര കാവ്യങ്ങള്‍! 'ഭൂമിക്കൊരു ചരമഗീതം', 'സൂര്യഗീതം', 'ശാര്‍ങ്ഗകപ്പക്ഷികള്‍', 'കറുത്തപക്ഷിയുടെ പാട്ട്', 'ഉപ്പ്', 'ബാവുല്‍ഗായകന്‍', 'വരുന്നനൂറ്റാണ്ടിലൊരുദിനം', 'സോജാ', 'ഈ പുരാതനകിന്നരം', 'സ്വനഗ്രാഹികള്‍' തുടങ്ങിയ എത്രയോ രചനകള്‍. 'ഭൂമികന്യയെ വേള്‍ക്കാന്‍ വന്ന മോഹമേ ഇന്ദ്രകാര്‍മുകമെടുത്തു നീ കുലച്ചുതകര്‍ത്തെന്നോ' എന്ന് 'വളപ്പൊട്ടുക'ളില്‍ എഴുതിയ കവിയാണ് 'ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി' എന്നു പാടിയതും. 'പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട', 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ', 'മാരിവില്ലിന്‍ തേന്‍മലരേ' തുടങ്ങിയ പാട്ടുകള്‍ മലയാളിക്ക് മുഖംനോക്കാന്‍ കഴിയുന്നവതന്നെ. ദശകങ്ങളായി പൊല്‍ത്തിങ്കള്‍ക്കലയായി തിളങ്ങിനില്‍ക്കുന്ന ആ കാവ്യജീവിതത്തിനുള്ള അര്‍ഹമായ ഉപഹാരമാണ് ജ്ഞാനപീഠപുരസ്‌കാരം.

Friday, September 17, 2010

ചെറുകഥ- ഒരു പൂ വിരിയുന്നത് ആര്‍ക്കുവേണ്ടി...

അണിഞ്ഞൊരുങ്ങി മകള്‍ ലക്ഷ്മി സ്കൂളിലേക്ക് തിരിക്കുമ്പോള്‍ ജയചന്ദ്രന്‍ മനസ്സിലോര്‍ത്തു...എത്ര സുന്ദരിയാണ് അവള്‍. രാവിന്‍റെ പുതപ്പ് മെല്ലെ മാറിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അടുത്ത് അമ്പലത്തില്‍ ഉഷപ്പൂജയ്ക്ക് മണിമുഴങ്ങുമ്പോള്‍ പൂക്കടയില്‍ ഭാര്യ തനിച്ചാണെന്ന ബോധം വന്നു. കാലുകള്‍ നീട്ടിവെച്ച് നടക്കുമ്പോഴും അയാള്‍ നാമം ജപിക്കുന്നുണ്ടായിരുന്നു. 

ഏറെ നാളത്തെ കുളിച്ചു തൊഴലുകളുടെയും നേര്‍ച്ച വഴിപാടുകളുടെയും ഫലം ആണ് ലക്ഷ്മി. നാല്‍പ്പത്തെട്ടാം വയസ്സില്‍ ഒരു മകള്‍ ജനിക്കുന്നു. മക്കള്‍ ഇല്ലാത്ത ദുഖത്തിന് മ്മയുടെ അനുഗ്രഹം. കാലത്ത് ട്യൂഷന് പോകും മുമ്പ് എന്നും ലക്ഷ്മിക്ക് തലയിൽ മുല്ലപ്പൂ ചൂടിക്കൊടുക്കാറുണ്ട്.

അന്ന് കടയില്‍ പൂക്കള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് കൂടുതല്‍ ആയിരുന്നു. പൂക്കള്‍ തെറുക്കുകയും മാല വില്ക്കുകയും ഒരേസമയം പ്രയാസം എങ്കിലും സുമത്തിന് അത് ശീലം ആയിരുന്നു.

തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന അവള്‍ ജയചന്ദ്രനെ വിവാഹം ചെയ്തതു തന്നെ അയാളുടെ ഭക്തി കണ്ടിട്ടാണ്. ആ ശുദ്ധഹൃദയനെ സ്വന്തമാക്കാന്‍ വീട്ടുകാരെ പോലും അവര്‍ ഉപേക്ഷിച്ചു. 

ജയചന്ദ്രന്‍റെ വരവോടെ കടയിലെ തിരക്ക് അല്പം കുറഞ്ഞു. മുല്ലപ്പൂക്കളുടെ ഗന്ധവും തുളസിക്കതിരിന്‍റെ നൈര്‍മ്മല്യവും നിറഞ്ഞൊരു പ്രാഭാതം കൂടി ആ പൂക്കടയില്‍ അവര്‍ പങ്കുവെച്ചു.
പൂക്കളും മൂന്ന് പേര്‍ അടങ്ങുന്ന കുടുംബവും ആയിരുന്നു അവരുടെ ലോകം. 

അനാഥ ബാല്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകളെ പൂക്കളോട് കൂട്ടുചേര്‍ന്നാണ് ജയചന്ദ്രന്‍ മാറ്റിയത്. പിന്നീടത് ജീവിത മാര്‍ഗ്ഗവും ആയി. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ സുഗന്ധം പരത്തുന്ന പൂക്കള്‍ക്കിടയില്‍ നിമഞ്ജനം ചെയ്യുകയായിരുന്നു അയാള്‍. അയാള്‍ അറിയാതെ അയാളെ പിന്തുടര്‍ന്നവള്‍ക്കും പൂക്കളുടെ പേരായിരുന്നു. പൂക്കള്‍ തന്ന ഐശ്വര്യത്തിനെ അവര്‍ ലക്ഷ്മിയെന്നാണ് വിളിച്ചത്.


ആകെ സമ്പാദ്യം ആയ പത്ത് സെന്‍റും ചെറുവീടും നോക്കി ജയചന്ദ്രനും കാണുന്നുണ്ടായിരുന്നു വലിയ സ്വപ്നങ്ങള്‍. ചെറുമുറ്റത്ത് പൂന്തോട്ടത്തിലെ മുല്ലയും പിച്ചിയും റോസും നിറച്ച ഗന്ധത്തില്‍ അതിരില്ലാത്ത മത്ത് പിടിപ്പിക്കുന്ന സ്വപ്നങ്ങള്‍.

ഒരേക്കര്‍ സ്ഥലത്ത് പൂച്ചെടികള്‍ നട്ട് ലോകത്തുള്ള എല്ലാ പൂക്കളും അവിടെ വിരിഞ്ഞു നില്‍ക്കുന്ന സ്വപ്നം. അവയെ പരിചരിക്കാന്‍ ഒപ്പം ഭാര്യയും മകളും. സ്വപ്നസുഖത്തില്‍ ചിലപ്പോള്‍ അയാള്‍ക്ക് വീര്‍പ്പുമുട്ടി.

പൂക്കളോ.. ? മകളോ..? ഏതിനോടാണ് ഏറ്റവും ഇഷ്ടമെന്ന് പറയാന്‍ ജയചന്ദ്രന്‍ നന്നെ പ്രയാസപ്പെട്ടു. ഒരിക്കല്‍ സുമം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. 'പൂക്കള്‍ തന്ന സമ്മാനത്തിന് ഞാനിപ്പോള്‍ പൂക്കള്‍ സമ്മാനം ആയി കൊടുക്കുന്നില്ലെ....' കാലം അതിന്‍റെ യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. മഴയ്ക്ക് പിന്നാലെ മഞ്ഞും വേനലും എത്തി. പക്ഷെ അവരുടെ പൂന്തോട്ടത്തില്‍ പൂക്കള്‍ ഒഴിഞ്ഞിരുന്നില്ല. ഒരിക്കലും അത് കൊഴിഞ്ഞിരുന്നുമില്ല.

പതിനാറു വര്‍ഷങ്ങളുടെ കുത്തൊഴുക്ക് ബാഹ്യമായ ചില മാറ്റങ്ങള്‍ മാത്രെ ആ ദന്പതികളില്‍ വരുത്തിയുള്ളൂ. ചെറുപൂക്കടയില്‍ പതിവു പോലെ കാര്യങ്ങള്‍. ഒരിക്കല്‍ പൂക്കള്‍ക്ക് ഇടയില്‍ ഏറെ മണമുള്ള വലിപ്പം ഏറിയ ഒരു പനിനീര്‍പ്പൂവ് ജയചന്ദ്രന്‍റെ ശ്രദ്ധയില്‍ പെടുന്നു. ചുവന്നു തുടുത്ത പൂവില്‍ മനം മയക്കുന്ന മണം..! ഈ പൂവിന് എന്തേ ഇത്രയും മണം എന്ന് അയാള്‍ ഭാര്യയോട് ചോദിച്ചു... ഭൂമിയിലെ ഏതോ കന്യകയില്‍ അനുരക്തനായി ഒരു ഗന്ധര്‍വ്വന്‍ ചുംന്പിച്ച പുഷ്പം ആവാം അതെന്ന് അവര്‍ പറഞ്ഞു. അമ്പത് കഴിഞ്ഞെങ്കിലും അതുപറഞ്ഞപ്പോള്‍ അവരുടെ കവിളുകളും തുടുത്തു. അങ്ങനെ ആവില്ലെന്ന് വാദിക്കാനോ തര്‍ക്കിക്കാനോ ജയചന്ദ്രന് കഴിഞ്ഞില്ല. കാരണം ആ പൂ അത്രയ്ക്ക് മനോഹരം ആയിരുന്നു.

വൈകിട്ട് സ്കൂള്‍ വിട്ട് മകള്‍ വരുന്നതും കാത്ത് നില്‍ക്കുമ്പോള്‍ ജയചന്ദ്രന്‍റെ മനസ്സ് ഭൂതകാലത്തില്‍ ആയിരുന്നു. വിശപ്പടക്കാന്‍ ആവാതെ തെരുവില്‍ അലഞ്ഞ ബാല്യം...കൂട്ടം തെറ്റി തെരുവു തെണ്ടികളുടെ ഇടയില്‍ നിന്ന് മറ്റേതോ ലോകത്തേക്കുള്ള ഒരു ട്രെയ്ന്‍ യാത്ര.... ഹോട്ടലില്‍ പണിയെടുത്ത് തള്ളി നീക്കിയ ദിനങ്ങള്‍. പിന്നെ ജീവിതം മാറ്റി മറിച്ച ഒരു കൈ സഹായം.....

പൂക്കള്‍ വാങ്ങിച്ച് പോവുകയായിരുന്ന ഒരു വൃദ്ധന്‍ തലചുറ്റി വീഴുന്നു. ഹോട്ടലില്‍ മേശതുടക്കുമ്പോള്‍ ആ മനുഷ്യനെ സഹായിക്കണം എന്നു തോന്നിയത് മുന്‍ജന്മസുകൃതം. കുഴഞ്ഞുവീണ വൃദ്ധന്‍ ശക്തമായി തന്നെ ആണ് അവന്‍റെ കൈയ്യില്‍ പിടിച്ചത്. ബ്രാഹ്മണ്യത്തിന്‍റെ മുറജപങ്ങള്‍ക്ക് ഒപ്പം നേരിന്‍റെ മണമുള്ള വഴികളിലേക്ക് അയാള്‍ അവനെ കൂട്ടിക്കൊണ്ടു പോയി. പൂക്കടയില്ലാത്ത നാട്ടില്‍ താന്‍ പൂജ ചെയ്യുന്ന അമ്പലത്തോട് ചേര്‍ന്ന് ആ ശുദ്ധബ്രാഹ്മണന്‍ അവന് ഒരു പൂക്കട വെച്ചു കൊടുത്തു. പിന്നെ ജീവിതത്തിന് മണം ഉണ്ടെന്നും കാഴ്ചകള്‍ സുന്ദരം ആണെന്നും അവന്‍ അറിഞ്ഞു.

നിശ്ചലം ആയിരുന്ന സൈക്കിള്‍ ചക്രങ്ങളെ നോക്കുമ്പോള്‍ അനുഭവങ്ങളുടെ നിഴല്‍പ്പാടുകള്‍ ജയചന്ദ്രന്‍റെ കണ്ണുകളില്‍ മിന്നിമറഞ്ഞു. തുളുന്പിയ മിഴികണങ്ങള്‍ക്ക് പിന്നെയും കഥകള്‍ ഏറെ പറയാന്‍ ഉണ്ടായിരുന്നു. അകലെ സ്കൂളില്‍ മുഴങ്ങിയ മണിയില്‍ അക്കാലം മുറിയുന്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തില്‍ അയാള്‍ അതെല്ലാം ഒതുക്കി.

കാത്തുനില്‍പ്പ് സ്കൂളിലെ കൂട്ടുപറ്റത്തിന്‍റെ ഇരമ്പലില്‍ തീര്‍ന്നു. ആര്‍ത്തലച്ച് എത്തുന്ന കുട്ടിപ്പട്ടാളത്തില്‍ ജീവിതത്തിന്‍റെ ഉണര്‍വ്വ് ആയാള്‍ കണ്ടു. കാഴ്ചകളില്‍ പനിനീര്‍പ്പൂവിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തി കൂട്ടുകാര്‍ക്ക് ഒപ്പം ലക്ഷ്മിയും എത്തി. എന്നാല്‍ ഗന്ധര്‍വ്വന്‍റെ കഥ ഓര്‍ത്തപ്പോള്‍ ആ പിതാവിന്‍റെ മനസ്സ് വേദനിച്ചു. ചെറിയ ലോകത്തെ വലിയ സ്വപ്നങ്ങളില്‍ നാലാമത് ഒരാള്‍... അത് അയാള്‍ക്ക് ഓര്‍ക്കാന്‍ കൂടി ഇഷ്ടമായിരുന്നില്ല. അച്ഛന്‍ എന്ന വിളിയില്‍ അയാള്‍ തന്‍റെ ദുഷ്ചിന്തകളെ ആട്ടിപ്പായിച്ചു. വീട്ടിലേക്കുള്ള യാത്രക്കിടയില്‍ മറ്റൊരു പൂ ജയചന്ദ്രന്‍ മകളുടെ മുടിക്കിടയില്‍ കണ്ടു. വാടിക്കരിഞ്ഞു തുടങ്ങിയ മുല്ലപ്പൂക്കള്‍ക്ക് ഇടയില്‍ ഒരു വാടാമല്ലിപ്പൂ.. അതേപ്പറ്റി അവളോട് അയാള്‍ ഒന്നും തന്നെ ചോദിച്ചില്ല....

സ്നേഹിക്കാന്‍ മാത്രം അറിഞ്ഞിരുന്ന ആ പിതാവിന്‍റെ മനസ്സില്‍ സംശയത്തിന്‍റെ കനലുകള്‍ നീറിത്തുടങ്ങി. ആരും അറിയാതെ അയാള്‍ മകളെ പിന്തുടര്‍ന്നു. ഇടവേളയില്‍ എപ്പോഴോ അവള്‍ ഇടപെട്ട ആണ്‍കുട്ടിയില്‍ അയാള്‍ ഗന്ധര്‍വ്വന്‍റെ രൂപം കണ്ടു. സുമത്തിന്‍റെ കഥയിലെ ചുംബനരംഗം ഒരിക്കല്‍ അയാള്‍ നേരിലും കണ്ടു. പതിനാറിന്‍റെ കനവുകളുടെ ലോകം ജയചന്ദ്രന്‍ എന്ന പിതാവിന് ഉള്‍ക്കൊള്ളാന്‍ അവുമായിരുന്നില്ല... അയാളുടെ ചിത്താകാശത്തില്‍ ചിന്താ മേഘങ്ങള്‍ കൂട്ടിമുട്ടി. മിന്നല്‍പ്പിണരുകള്‍ ചീറിപ്പാഞ്ഞു. അലറിത്തെറിച്ച ഉള്ളിലെ കോപം പിന്നെ ഒരിക്കല്‍ ശകാരവര്‍ഷമായി പെയ്തിറങ്ങി...

പ്രേമത്തിന്‍റെ മുകുളങ്ങളെ മുല്ലമൊട്ടു പോലെ നുള്ളി എടുക്കാനാണ് ജയചന്ദ്രന്‍ ശ്രമിച്ചത്. പ്രണയത്തിന്റെ അന്തര്‍സംഘര്‍ഷങ്ങള്‍ ഇളകിമറിയുമ്പോള്
സ്നേഹത്തിന്‍റെ പുതുവഴികളില്‍
ലക്ഷ്മി എല്ലാം മറന്നു. അച്ഛനെയും അമ്മയേയും അവരുടെ സ്നേഹത്തെയും ലക്ഷ്മിക്ക് ചുറ്റും എപ്പോഴും ഉണ്ടായിരുന്ന എല്ലാത്തിനെയും..

ചെറുപിണക്കത്തോടെ എങ്കിലും പതിവുപോലെ അയാള്‍ മകളെ സ്കൂളിലേക്ക് അയച്ചു. പരിഭവങ്ങള്‍ പൂക്കളില്‍ അയാള്‍ പറഞ്ഞുതീര്‍ത്തു. മണമുള്ള പൂക്കള്‍ മറ്റൊരാള്‍ക്ക് കൊടുക്കുമ്പോള്‍ എന്തൊക്കെയോ ജീവിത തത്വങ്ങള്‍ അയാള്‍ പഠിക്കുകയായിരുന്നു. പൂവിന്‍റെ പരാഗം നുകരാന്‍ വണ്ടുകള്‍ എത്തുന്ന കാഴ്ച ഓര്‍ത്ത് പിന്നെ അയാള്‍ ഊറിച്ചിരിച്ചു. ഒക്കെ അറിയണം, എന്നാലെ..എങ്കിലെ ജീവിതം ആകൂ... അയാള്‍ മനസ്സില്‍ പറഞ്ഞു. എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാന്‍ സുമത്തിനെ ഏര്‍പ്പാടാക്കി...
വെട്ടം ഇരുട്ടിനോട് ചേര്‍ന്ന് തുടങ്ങുമ്പോള്‍ അമ്പലത്തിലെ അരയാലില്‍ കിളികള്‍ ചേക്കേറി..ദീപാരാധനയുടെ ഒരുക്കങ്ങളില്‍ ശാന്തിമാര്‍ ശ്രീകോവിലിലേക്കും. എന്നാല്‍ കൂടണയാത്ത തങ്ങളുടെ കുട്ടിയെ തേടി അലയുകയായിരുന്നു ആ തെരുവില്‍ രണ്ടു പേര്‍..ലക്ഷ്മി ഇതുവരെ വീടെത്തിയില്ല... ആദ്യമായ് ഒന്നു വഴക്ക് പറഞ്ഞതിന് ഇത്രയും വലിയ ശിക്ഷയോ..അവള്‍ എവിടെ പോയിരിക്കും... അന്വേഷണങ്ങളുടെ മാറ്റൊലികള്‍ ആ ഗ്രാമത്തിന്‍റെ ഓരോ കോണിലും ചെന്നെത്തി...രാത്രിയുടെ ഓരോ യാമങ്ങളിലും അടുത്ത നിമിഷം മകളെ കണ്ടെത്താനുള്ള വ്യഗ്രതയില്‍ ആയിരുന്നു ജയചന്ദ്രന്‍. സഹായത്തിന് ഒട്ടേറെപ്പേര്‍ ചേര്‍ന്നു. എങ്കിലും ഗ്രാമത്തിന്‍റെ ഉറക്കം കവര്‍ന്ന രാത്രിക്ക് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ആയില്ല......

കാര്‍മഘങ്ങള്‍ മൂടിക്കെട്ടിയ പ്രഭാതം ആയിരുന്നു അന്ന്. തെരുവിന് പൂക്കളുടെ മണം ഉണ്ടായിരുന്നില്ല. അടഞ്ഞു കിടന്ന പൂക്കടയിലും അടക്കം പറയുന്ന ആളുകളിലും കുറെ ചോദ്യങ്ങള്‍ മാത്രം. അധികം വൈകാതെ കാട്ടുതീ പോലെ ഒരു വാര്‍ത്ത പരന്നു. സൂര്യകാന്തി പാടങ്ങള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ രണ്ട് പതിനാറുകാരുടെ മൃതദേഹങ്ങള്‍....അതില്‍ ഒന്ന്....

അവിടേക്ക് ഓടുന്നവരുടെ കൂട്ടത്തില്‍ ജയചന്ദ്രനും ഉണ്ടായിരുന്നു. അഴലുന്ന മനസ്സുമായ് ഓടുമ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചു. ഈശ്വരാ..അത് എന്‍റെ മോള്‍ ആവരുതേ....

സൂര്യകാന്തിപ്പാടങ്ങളില്‍ നീണ്ടു കിടക്കുന്ന റെയില്‍ട്രാക്കിലൂടെ ഓടുമ്പോള്‍ താന്‍ കണ്ടിരുന്ന സ്വപ്നം ആണ് ജയചന്ദ്രന്‍റെ മനസ്സിലൂടെ മിന്നിമാഞ്ഞത്. ഓരേക്കര്‍ സ്ഥലത്ത് പൂച്ചെടികള്‍ നട്ട്....ലോകത്തുള്ള എല്ലാ പൂക്കളും അവിടെ വിരിഞ്ഞു നില്ക്കുന്ന സ്വപ്നം....അവയ്ക്കിടയില്‍ സുമവും ലക്ഷ്മിയും..പിന്നെയും കുറെ ഓടിക്കഴിഞ്ഞപ്പോള്‍ അയാളുടെ ചെവിയില്‍ ഒരു ചോദ്യം ഉയരുന്നു... പൂക്കളോ..മകളോ...? സ്ഥലകാല ബോധം നഷ്ടപ്പെട്ട് ഓട്ടത്തിന് ഇടയിലെ കിതപ്പില്‍ അയാള്‍ പറയുന്നു...പൂക്കള്‍ തന്ന സമ്മാനത്തിന് ഞാനിപ്പോഴും പൂക്കള്‍ സമ്മാനം കൊടുക്കുന്നില്ലെ... മുന്നില്‍ എന്തോ കണ്ട് അയാള്‍ ഓട്ടം നിര്‍ത്തുന്നു. മുന്‍പില്‍ ഓടിയവരില്‍ ആരോ ചവിട്ടി മെതിച്ചുപോയ വാടിക്കരിഞ്ഞ ഒരു മുല്ലമാല.... ജയചന്ദ്രന്‍റെ മനസ്സിലൂടെ ഓര്‍മ്മച്ചിത്രങ്ങള്‍ മിന്നിമാഞ്ഞു.

പിന്നെ അയാള്‍ ഒന്നും മിണ്ടിയില്ല.. ആ മൗനം ഏറെ ഭയാനകം ആയിരുന്നു. സൂര്യകാന്തിപ്പൂക്കള്‍ അയാള്‍ക്കു ചുറ്റും ഉയര്‍ന്നു വന്നു.... നിര്‍വികാരനായി നിന്നപ്പോള്‍ ജയചന്ദ്രന്‍ ഓര്‍ത്തത് ചെടികളെ ആയിരുന്നു... പൂക്കള്‍ ഇറുക്കുമ്പോള്‍ ചെടികള്‍ക്ക് ഉണ്ടാകുന്ന വേദനയെ ആയിരുന്നു....

....................The End.................


ഒരു പൂ വിരിയുന്നത് ആര്‍ക്കുവേണ്ടി?

ഷോർട്ട് ഫിലിം തിരക്കഥ

വിഭാഗം: കുടുംബം / പ്രണയം / മനഃശാസ്ത്രം / ദുരന്തം
ദൈർഘ്യം: ഏകദേശം 35–45 മിനിറ്റ്
ഭാഷ: മലയാളം
ടോൺ: കവിതാത്മകവും റിയലിസ്റ്റിക്കും, വിഷാദം നിറഞ്ഞതും


FADE IN:

സീൻ 1

EXT. കേരളത്തിലെ ഗ്രാമം – പുലർച്ചെ

സമയം: രാവിലെ 5:20

ഇരുട്ടിന്റെ പുതപ്പ് മെല്ലെ മാറുകയാണ്.

തെങ്ങിൻതലപ്പുകൾക്കിടയിലൂടെ നീലനിറം കലർന്ന വെളിച്ചം.

മഞ്ഞുതുള്ളികൾ വീണു നിൽക്കുന്ന വഴിയരികിലെ പുല്ലുകൾ.

അകലെയൊരു ക്ഷേത്രത്തിൽ നിന്ന് ആദ്യത്തെ മണിനാദം.

ടിൻ... ടിൻ... ടിൻ...

ക്യാമറ പതുക്കെ ഒരു ചെറിയ വീട്ടിലേക്ക് നീങ്ങുന്നു.

മുറ്റത്ത് മുല്ല, പിച്ചി, റോസ്, ചെമ്പരത്തി.

ഒരു മുല്ലവള്ളിയിൽ പൂക്കൾ നിറഞ്ഞുനിൽക്കുന്നു.

ഒരു കാറ്റ്.

മുല്ലപ്പൂക്കൾ മെല്ലെ ഇളകുന്നു.

CUT TO:

INT. ചെറിയ വീട് – ലക്ഷ്മിയുടെ മുറി

പതിനാറുകാരിയായ ലക്ഷ്മി കണ്ണാടിക്ക് മുന്നിൽ.

സ്കൂൾ യൂണിഫോം.

മുടി രണ്ട് വശത്തേക്കും പിന്നിയിരിക്കുന്നു.

അവൾ ഒരു വല്ലത്തിൽ നിന്ന് മുല്ലപ്പൂക്കൾ എടുത്ത് മുടിയിൽ ചൂടാൻ ശ്രമിക്കുന്നു.

വാതിൽക്കൽ ജയചന്ദ്രൻ, അമ്പതുകളുടെ തുടക്കം.

അയാൾ നിശ്ശബ്ദമായി മകളെ നോക്കുന്നു.

മുഖത്ത് ഒരു പുഞ്ചിരി.

ജയചന്ദ്രൻ (V.O.)
“എത്ര സുന്ദരിയാണ് എന്റെ മകൾ...”

ലക്ഷ്മി തിരിഞ്ഞുനോക്കുന്നു.

ലക്ഷ്മി
"എന്താ അച്ഛാ... എന്തെങ്കിലും പറഞ്ഞോ?"

ജയചന്ദ്രൻ
"ഒന്നുമില്ല."

ലക്ഷ്മി
"പിന്നെ?

ജയചന്ദ്രൻ
"എന്റെ മോളെ അച്ഛൻ ഒന്ന് നോക്കിയതാ"

 (ചിരിക്കുന്നു)

ലക്ഷ്മിയും ചിരിക്കുന്നു.

അവൾ വീണ്ടും കണ്ണാടിയിലേക്ക് തിരിയുന്നു.

ജയചന്ദ്രന്റെ കണ്ണുകൾ അവളുടെ മുടിയിലെ മുല്ലപ്പൂവിലേക്ക്.

അയാൾ എന്തോ ഓർക്കുന്നു.


സീൻ 2

EXT. വീട് – മുറ്റം – പുലർച്ചെ

ലക്ഷ്മി ബാഗുമായി പുറത്തേക്ക് വരുന്നു.

സൈക്കിൾ തയ്യാറായി നിൽക്കുന്നു.

ജയചന്ദ്രൻ സൈക്കിളിന്റെ ടയർ നോക്കുന്നു.

ലക്ഷ്മി
"അച്ഛാ... ഞാൻ പോട്ടെ."

ജയചന്ദ്രൻ
"ട്യൂഷൻ കഴിഞ്ഞിട്ട് നേരെ സ്കൂളിലേക്ക് പോണം."

ലക്ഷ്മി
"അറിയാം."

ജയചന്ദ്രൻ
"വൈകുന്നേരം കടയിലേക്ക് വരുമോ?"

ലക്ഷ്മി
"നോക്കാം."

ജയചന്ദ്രൻ
“നോക്കാം എന്നല്ല, വരണം".

ലക്ഷ്മി ചിരിച്ചുകൊണ്ട് സൈക്കിളിൽ കയറുന്നു.

പെട്ടെന്ന് തിരിഞ്ഞ്

ലക്ഷ്മി
"അമ്മയോട് പറയണം... ഇന്ന് ഉച്ചയ്ക്ക് മാങ്ങാ അച്ചാർ വയ്ക്കാൻ."

ജയചന്ദ്രൻ
"നീ പറഞ്ഞാൽ അമ്മ കേൾക്കും. ഞാൻ പറഞ്ഞാൽ കേൾക്കില്ല."

ലക്ഷ്മി

"അത് അമ്മയ്ക്ക് അറിയാം... അച്ഛൻ വിഷമിക്കണ്ടാ."

അവൾ ചിരിച്ചുകൊണ്ട് പോകുന്നു.

ജയചന്ദ്രൻ അവളെ നോക്കി നിൽക്കുന്നു.

അകലേക്ക് പോകുന്ന സൈക്കിളിന്റെ ബെൽ.

ട്രിംഗ്...

അയാളുടെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി.

പിന്നെ

അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് ഉഷപ്പൂജയുടെ മണി.

ജയചന്ദ്രന്റെ മുഖം മാറുന്നു.

അവൻ പെട്ടെന്ന് എന്തോ ഓർത്തതുപോലെ പൂക്കടയിലേക്ക് നടക്കുന്നു.


സീൻ 3

EXT. ലക്ഷ്മി ഫ്ലവേഴ്സ് – പുലർച്ചെ

ചെറിയ പൂക്കട.

മുല്ലമാലകൾ.

തുളസിക്കതിരുകൾ.

ചെമ്പരത്തി.

റോസാപ്പൂക്കൾ.

വാടാമല്ലി.

താമര.

പൂക്കളുടെ മണം നിറഞ്ഞ ഒരു ലോകം.

സുമം, നാല്പതുകളുടെ അവസാനം, മാല കോർക്കുന്നു.

ഒരു കൈയിൽ പൂക്കൾ.

മറ്റേ കൈയിൽ നൂൽ.

വേഗതയോടെ.

കടയിലേക്ക് എത്തുന്ന ഒരാൾ.

അയാൾ

"ചേച്ചീ, രണ്ട് മുഴം മുല്ല."

സുമം
"ഇപ്പോ തരാം."

മറ്റൊരാൾ

സ്ത്രീ
"ഒരു വലിയ മാല വേണം."

സുമം
"കല്യാണത്തിനാണോ?"

സ്ത്രീ
"അല്ല... ക്ഷേത്രത്തിലേക്ക്."

സുമം പുഞ്ചിരിക്കുന്നു.

അവൾ പൂക്കൾ തെരുക്കുന്നു.

അപ്പോഴാണ് ജയചന്ദ്രൻ എത്തുന്നത്.

തിരക്ക് അല്പം കുറയുന്നു.

സുമം
"വന്നോ?"

ജയചന്ദ്രൻ
"ങ്ഹും."

സുമം
ലക്ഷ്മി പോയോ?

ജയചന്ദ്രൻ തലയാട്ടുന്നു.

ജയചന്ദ്രൻ
ഇന്നും മുല്ലപ്പൂ ചൂടി കൊടുത്തു.

സുമം പുഞ്ചിരിക്കുന്നു.

സുമം

"അതവളുടെ ഭാഗ്യം. ഇങ്ങനെ ഒരച്ഛനെ കിട്ടിയത്"

ജയചന്ദ്രൻ
"അല്ല..."

ഒരു നിമിഷം.

ജയചന്ദ്രൻ
"നമ്മുടെ ഭാഗ്യം."

സുമം അയാളെ നോക്കുന്നു.

അവരുടെ കണ്ണുകളിൽ പതിനാറ് വർഷത്തെ ജീവിതം.


സീൻ 4 – FLASHBACK

EXT. ക്ഷേത്രം – പതിനാറ് വർഷം മുമ്പ് – പുലർച്ചെ

ക്ഷേത്രമുറ്റത്ത് യുവാവായ ജയചന്ദ്രൻ.

കയ്യിൽ പൂക്കൾ.

അവൻ ക്ഷേത്രത്തിലേക്ക് നടക്കുന്നു.

പിന്നിൽ ഒരു യുവതി.

സുമം.

അവൾ അയാളെ നോക്കുന്നു.

ജയചന്ദ്രൻ അറിയാതെ തിരിഞ്ഞുനോക്കുന്നു.

അവരുടെ കണ്ണുകൾ കൂട്ടിമുട്ടുന്നു.

സുമം ഉടൻ കണ്ണ് താഴ്ത്തുന്നു.

MATCH CUT:

ഇപ്പോഴത്തെ സുമത്തിന്റെ മുഖം.


സീൻ 5

INT. പൂക്കട – രാവിലെ

ജയചന്ദ്രൻ പൂക്കൾ അടുക്കുന്നു.

സുമം ഒരു മാല കോർക്കുന്നു.

സുമം
"ഓർമ്മയുണ്ടോ?"

ജയചന്ദ്രൻ
"എന്ത്?"

സുമം
"എന്നെ ആദ്യം കണ്ടത്."

ജയചന്ദ്രൻ
"നിന്നെയോ?"

സുമം
"അതെ."

ജയചന്ദ്രൻ
"ഞാൻ നിന്നെ കണ്ടിട്ടില്ല."

സുമം മുഖം ചുളിക്കുന്നു.

ജയചന്ദ്രൻ

"ക്ഷേത്രത്തിലെ ദേവിയെയാ കണ്ടത്."

സുമം ചിരിക്കുന്നു.

സുമം
"അങ്ങനെയാണല്ലോ എന്നെ കല്യാണം കഴിച്ചത്."

ജയചന്ദ്രൻ
"നിന്നേക്കാൾ എനിക്കിഷ്ടപ്പെട്ടത് നിന്റെ ഭക്തിയാണ്"

സുമം
"അതുകൊണ്ടല്ലേ ഞാൻ വീട്ടുകാരെ വിട്ട് വന്നത്."

ഒരു നിമിഷത്തെ നിശ്ശബ്ദത.

ജയചന്ദ്രൻ അവളെ നോക്കുന്നു.

ജയചന്ദ്രൻ
"നിനക്ക് വിഷമമുണ്ടോ?"

സുമം മാല കോർക്കുന്നത് നിർത്തുന്നു.

സുമം
"ഇല്ല."

അവൾ വീണ്ടും പൂക്കളിലേക്ക് നോക്കുന്നു.

സുമം
"എനിക്ക് ഒരു കാര്യത്തിൽ മാത്രം വിഷമമുണ്ട്."

ജയചന്ദ്രൻ
"എന്ത്?"

സുമം
"ഇത്രയും വർഷം കാത്തിരുന്നിട്ട്... നമ്മൾക്ക് ഒരു കുട്ടിയുണ്ടായില്ലല്ലോ."

ജയചന്ദ്രന്റെ മുഖം താഴുന്നു.

CUT TO:


സീൻ 6 – FLASHBACK

INT. ആശുപത്രി / വീട് / ക്ഷേത്രം – MONTAGE

  • ക്ഷേത്രത്തിൽ നേർച്ച.

  • സുമം വിളക്ക് തെളിയിക്കുന്നു.

  • ജയചന്ദ്രൻ വ്രതം.

  • ആശുപത്രി ഇടനാഴി.

  • ഡോക്ടറുടെ മുഖം.

  • ശൂന്യമായ വീട്ടുമുറ്റം.

  • വർഷങ്ങൾ കടന്നുപോകുന്നു.

  • കലണ്ടറിന്റെ താളുകൾ മറിയുന്നു.

ഒരു ദിവസം

ആശുപത്രി മുറിയിൽ കുഞ്ഞിന്റെ കരച്ചിൽ.

BABY CRY.

ജയചന്ദ്രന്റെ കണ്ണുകൾ നിറയുന്നു.

സുമം ക്ഷീണിച്ച മുഖത്തോടെ കുഞ്ഞിനെ നോക്കുന്നു.

സുമം
"ജയേട്ടാ..."

അയാൾ അടുത്തേക്ക് വരുന്നു.

സുമം
"അമ്മയുടെ സമ്മാനമാണ്."

ജയചന്ദ്രൻ കുഞ്ഞിനെ കൈയിലെടുക്കുന്നു.

കണ്ണുനീർ.

ജയചന്ദ്രൻ
"നമ്മുടെ ലക്ഷ്മി."

CUT TO BLACK.


സീൻ 7

EXT. ഗ്രാമവഴി – പകൽ

ജയചന്ദ്രൻ സൈക്കിൾ ഓടിക്കുന്നു.

പൂക്കൾ നിറച്ച സൈക്കിൾ.

ക്യാമറ ചക്രത്തിലേക്ക്.

ചക്രം തിരിയുന്നു.

MATCH CUT:

ഒരു പഴയ ട്രെയിൻ ചക്രം.

ട്രെയിൻ ശബ്ദം.


സീൻ 8 – FLASHBACK

EXT. റെയിൽവേ സ്റ്റേഷൻ – വർഷങ്ങൾ മുമ്പ്

ചെറിയ കുട്ടിയായ ജയചന്ദ്രൻ.

വിശന്ന മുഖം.

ആളുകൾക്കിടയിൽ ഒറ്റയ്ക്ക്.

ട്രെയിൻ പോകുന്നു.

അവൻ ഒരു നിമിഷം ട്രെയിനിലേക്ക് നോക്കുന്നു.

ജയചന്ദ്രൻ (V.O.)
“വിശപ്പടക്കാൻ തെരുവിൽ അലഞ്ഞൊരു ബാല്യം...”

MONTAGE:

  • ഹോട്ടലിൽ മേശ തുടയ്ക്കുന്ന കുട്ടി.

  • പാത്രം കഴുകുന്നു.

  • ബാക്കിയുണ്ടായ ഭക്ഷണം നോക്കുന്നു.

  • രാത്രി ഹോട്ടലിന്റെ വരാന്തയിൽ ഉറങ്ങുന്നു.

  • മഴ.

  • തണുപ്പ്.

ഒരു ദിവസം

പൂക്കൾ വാങ്ങിച്ച് പോകുന്ന ഒരു വൃദ്ധൻ.

അയാൾ പെട്ടെന്ന് തലചുറ്റി വീഴുന്നു.

ആളുകൾ നോക്കിനിൽക്കുന്നു.

കുട്ടിയായ ജയചന്ദ്രൻ ഓടിവരുന്നു.

ജയചന്ദ്രൻ
"അയ്യാ!"

വൃദ്ധൻ അവന്റെ കൈയിൽ മുറുകെ പിടിക്കുന്നു.

CUT:

ക്ഷേത്രമുറ്റം.

വൃദ്ധൻ അവനെ കൂടെ കൊണ്ടുവരുന്നു.

വൃദ്ധൻ
"പൂക്കൾക്ക് മാത്രമല്ല മണം മോനേ..."

ജയചന്ദ്രൻ നോക്കുന്നു.

വൃദ്ധൻ
"ജീവിതത്തിനുമുണ്ട്."


സീൻ 9

EXT. ക്ഷേത്രത്തിനടുത്തുള്ള പൂക്കട – FLASHBACK

വൃദ്ധൻ ഒരു ചെറിയ കട കാണിക്കുന്നു.

വൃദ്ധൻ
ഇതിനി നിന്റെതാണ്.

ജയചന്ദ്രൻ ഞെട്ടുന്നു.

ജയചന്ദ്രൻ
"എന്റെയോ?"

വൃദ്ധൻ
"നിനക്ക് വിശ്വാസമുണ്ടോ?"

കുട്ടി തലകുനിക്കുന്നു.

വൃദ്ധൻ
"അത് മതി."

CUT BACK TO:


സീൻ 10

EXT. ലക്ഷ്മി ഫ്ലവേഴ്സ് – പകൽ

ജയചന്ദ്രൻ സൈക്കിളിന്റെ ചക്രം ശരിയാക്കുന്നു.

ചക്രം തിരിക്കുന്നു.

ചക്രത്തിന്റെ ചലനം പതുക്കെ മന്ദമാകുന്നു.

അവന്റെ കണ്ണുകളിൽ പഴയ ഓർമ്മകൾ.

ഒരു തുള്ളി കണ്ണുനീർ.

അകലെയുള്ള സ്കൂൾ മണി.

ടിങ്... ടിങ്...

ജയചന്ദ്രൻ യാഥാർത്ഥ്യത്തിലേക്ക് മടങ്ങുന്നു.


സീൻ 11

EXT. സ്കൂൾ ഗേറ്റ് – വൈകുന്നേരം

സ്കൂൾ വിടുന്നു.

കുട്ടികളുടെ കൂട്ടം.

ചിരി.

ഓട്ടം.

സൈക്കിൾ.

ബാഗുകൾ.

ആ ശബ്ദത്തിനിടയിൽ ജയചന്ദ്രൻ.

അവൻ മകളെ തിരയുന്നു.

പെട്ടെന്ന്

ലക്ഷ്മി.

സുഹൃത്തുക്കൾക്കൊപ്പം.

അവളുടെ മുടിയിൽ മുല്ലപ്പൂ.

അവൾ ചിരിക്കുന്നു.

അവൾക്കരികിൽ ഒരു ആൺകുട്ടി.

അരുൺ, പതിനാറ്.

അവൻ എന്തോ പറയുന്നു.

ലക്ഷ്മി ചിരിക്കുന്നു.

ജയചന്ദ്രന്റെ കണ്ണ് അവരിൽ നിൽക്കുന്നു.

CLOSE ON:

ലക്ഷ്മിയുടെ മുടിയിലെ പൂക്കൾ.

ഒരു മുല്ലപ്പൂ.

പിന്നെ

ഒരു വാടാമല്ലി.

ജയചന്ദ്രന്റെ കണ്ണുകളിൽ ചെറിയ സംശയം.


സീൻ 12

EXT. ഗ്രാമവഴി – വൈകുന്നേരം

ലക്ഷ്മി അച്ഛന്റെ സൈക്കിളിനൊപ്പം നടക്കുന്നു.

ജയചന്ദ്രൻ
"ഇന്നെന്താ ഇത്ര സന്തോഷം?"

ലക്ഷ്മി
"ഒന്നുമില്ല."

ജയചന്ദ്രൻ
"ആരാ കൂടെ നിന്നത്?"

ലക്ഷ്മി
"ക്ലാസ്സിലെ കുട്ടിയാ."

ജയചന്ദ്രൻ
"പേര്?"

ലക്ഷ്മി
"അരുൺ."

ജയചന്ദ്രൻ മിണ്ടുന്നില്ല.

അയാളുടെ കണ്ണുകൾ മകളുടെ മുടിയിലേക്ക്.

ജയചന്ദ്രൻ
"മുല്ലപ്പൂവൊക്കെ വാടിയല്ലോ."

ലക്ഷ്മി തൊട്ടുനോക്കുന്നു.

ലക്ഷ്മി
"അതെ."

ജയചന്ദ്രൻ ഒന്നും ചോദിക്കുന്നില്ല.


സീൻ 13

INT. പൂക്കട – അടുത്ത ദിവസം

സുമം ഒരു വലിയ ചുവന്ന റോസാപ്പൂവ് കൈയിലെടുക്കുന്നു.

സുമം
"ജയേട്ടാ... ഇതു നോക്കിയേ."

ജയചന്ദ്രൻ നോക്കുന്നു.

അസാധാരണമായ വലിപ്പം.

ആഴത്തിലുള്ള ചുവപ്പ്.

അസാധാരണമായ മണം.

അയാൾ പൂവിനെ മണക്കുന്നു.

ജയചന്ദ്രൻ
"ഈ പൂവിന് എന്താ ഇത്ര മണം?"

സുമം പുഞ്ചിരിക്കുന്നു.

സുമം
"ഗന്ധർവൻ ചുംബിച്ച പൂവായിരിക്കും."

ജയചന്ദ്രൻ അവളെ നോക്കുന്നു.

ജയചന്ദ്രൻ
"എന്താ?"

സുമം
"ഏതോ കന്യകയിൽ അനുരക്തനായ ഗന്ധർവൻ..."

അവൾ പൂവിലേക്ക് നോക്കി

സുമം
"ചുംബിച്ച പൂവാകാം."

ജയചന്ദ്രൻ ചിരിക്കാൻ ശ്രമിക്കുന്നു.

പക്ഷേ കഴിയുന്നില്ല.

അയാൾ പൂവിനെ നോക്കുന്നു.

CLOSE UP:

ചുവന്ന റോസാപ്പൂവ്.

SOUND:

ഹൃദയമിടിപ്പ്.


സീൻ 14

EXT. സ്കൂൾ പരിസരം – ഉച്ച

ജയചന്ദ്രൻ അകലെയായി നിൽക്കുന്നു.

മകളെ നോക്കുന്നു.

ലക്ഷ്മി അരുണിനൊപ്പം.

അവൻ അവൾക്ക് ഒരു പൂവ് കൊടുക്കുന്നു.

ലക്ഷ്മി അത് വാങ്ങുന്നു.

അവളുടെ മുഖത്ത് സന്തോഷം.

ജയചന്ദ്രന്റെ മുഖത്ത് ഞെട്ടൽ.

FLASH:

സുമത്തിന്റെ ശബ്ദം.

സുമം (V.O.)
“ഗന്ധർവൻ ചുംബിച്ച പൂവ്...”

BACK TO SCENE.

ലക്ഷ്മി അരുണിന്റെ കവിളിൽ ചുംബിക്കുന്നു.

ഒരു നിമിഷം.

ജയചന്ദ്രൻ കണ്ണുകൾ അടയ്ക്കുന്നു.

ശ്വാസം മുട്ടുന്നു.


സീൻ 15

INT. വീട് – രാത്രി

ലക്ഷ്മി പഠിക്കുന്നു.

സുമം അടുക്കളയിൽ.

ജയചന്ദ്രൻ മിണ്ടാതിരിക്കുന്നു.

സുമം
"എന്താ?"

മറുപടി ഇല്ല.

സുമം
"ജയേട്ടാ...ചോദിച്ചത് കേട്ടില്ലേ"

ജയചന്ദ്രൻ
"ഒന്നുമില്ല."

സുമം
"അല്ല, എന്തോ ഉണ്ട്."

അയാൾ പെട്ടെന്ന്

ജയചന്ദ്രൻ
"നമ്മുടെ മകൾക്ക് എത്ര വയസ്സായി?"

സുമം നിശ്ശബ്ദം.

സുമം
"അതെന്താ, അറിയാത്ത പോലെ? പതിനാറ്."

ജയചന്ദ്രൻ
"പതിനാറ്..."

അയാൾ ആ വാക്ക് ആവർത്തിക്കുന്നു.

സുമം
"എന്താ?"

ജയചന്ദ്രൻ
"ഒന്നുമില്ല."

അയാൾ എഴുന്നേറ്റ് പോകുന്നു.

സീൻ 16

EXT. വീട് – രാത്രി

ജയചന്ദ്രൻ മുറ്റത്ത് ഒറ്റയ്ക്ക്.

മുല്ലവള്ളിയിൽ നിന്ന് ഒരു പൂവ് പറിക്കാൻ കൈ നീട്ടുന്നു.

പെട്ടെന്ന് കൈ പിൻവലിക്കുന്നു.

അയാൾ പൂവിനെ നോക്കുന്നു.

ജയചന്ദ്രൻ (V.O.)
“പൂക്കളോ...? മകളോ...?”

അയാളുടെ മുഖത്ത് വേദന.


സീൻ 17

INT. വീട് – മറ്റൊരു ദിവസം

ലക്ഷ്മി സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നു.

അച്ഛൻ അവൾക്ക് മുല്ലപ്പൂ ചൂടുന്നു.

പക്ഷേ ഇന്ന് കൈകൾ വിറയ്ക്കുന്നു.

ലക്ഷ്മി
"എന്താ അച്ഛാ?"

ജയചന്ദ്രൻ
"ഒന്നുമില്ല."

ലക്ഷ്മി
"അച്ഛന് എന്നോട് ദേഷ്യമാണോ?"

ജയചന്ദ്രൻ അവളെ നോക്കുന്നു.

ഒരു നിമിഷം.

ജയചന്ദ്രൻ
"നീ എപ്പോഴും എന്റെ മോളായിരിക്കണം."

ലക്ഷ്മിക്ക് അത് മനസ്സിലാകുന്നില്ല.

അവൾ പോകുന്നു.


സീൻ 18

INT. പൂക്കട – പകൽ

ജയചന്ദ്രൻ പൂക്കൾ തെരുക്കുന്നു.

അയാളുടെ കൈകളുടെ ചലനത്തിൽ അസ്വസ്ഥത.

കടയിലേക്ക് വരുന്ന ഒരാൾ 

അയാൾ
"ചേട്ടാ, ഒരു മാല."

ജയചന്ദ്രൻ മാല കൈമാറുന്നു.

അയാൾ
"എത്രയാ?"

ജയചന്ദ്രൻ വില പറയുന്നില്ല.

സുമം
"അമ്പത്."

അയാൾ പണം നൽകുന്നു.

പോകുന്നു.

സുമം ജയചന്ദ്രനെ നോക്കുന്നു.

സുമം
"എല്ലാം അവളോട് പറഞ്ഞ് മനസ്സിലാക്കണം."

ജയചന്ദ്രൻ
"എന്ത്?"

സുമം
"അവളുടെ പ്രായം."

ജയചന്ദ്രൻ
"അവൾക്കറിയാം."

സുമം
"അറിയുന്നതും മനസ്സിലാക്കുന്നതും രണ്ടാണ്."

ജയചന്ദ്രൻ മിണ്ടുന്നില്ല.

സുമം ഒരു പൂവിന്റെ തണ്ട് മുറിക്കുന്നു.

സുമം
"പൂവ് വിരിയുമ്പോൾ അതിനെ പിടിച്ചുവെക്കാൻ പറ്റില്ല.."

ജയചന്ദ്രൻ അവളെ നോക്കുന്നു.

ജയചന്ദ്രൻ
"പൂവല്ല ഇത്."

സുമം
"പിന്നെന്താ? അത് പോലൊക്കെയാ"

അയാൾ മറുപടി പറയുന്നില്ല.


സീൻ 19

EXT. പൂന്തോട്ടം – വൈകുന്നേരം

ലക്ഷ്മി പൂക്കൾക്ക് വെള്ളം ഒഴിക്കുന്നു.

ജയചന്ദ്രൻ അകലെ നിന്ന് നോക്കുന്നു.

അവൾ ചെടികളോട് സംസാരിക്കുന്നു.

ലക്ഷ്മി
"നാളെ കൂടുതൽ പൂക്കണം കേട്ടോ..."

ജയചന്ദ്രന്റെ മുഖത്ത് ഒരു പുഞ്ചിരി.

യാൾ അടുത്തേക്ക് വരുന്നു.

ജയചന്ദ്രൻ
"ആരോടാ സംസാരിക്കുന്നത്?"

ലക്ഷ്മി
"പൂക്കളോട്."

ജയചന്ദ്രൻ
"അവ കേൾക്കുമോ?"

ലക്ഷ്മി
"അച്ഛൻ പറയുന്നതുൾപ്പെടെ എല്ലാം കേൾക്കും."

അവൾ ചിരിക്കുന്നു.

ജയചന്ദ്രന്റെ പുഞ്ചിരി മായുന്നു.


സീൻ 20

EXT. സ്കൂൾവഴി – ദിവസം

ജയചന്ദ്രൻ അകലെ നിന്ന് ലക്ഷ്മിയെ പിന്തുടരുന്നു.

അവൾ ശ്രദ്ധിക്കുന്നില്ല.

അരുൺ എത്തുന്നു.

ഇരുവരും സംസാരിക്കുന്നു.

ജയചന്ദ്രന്റെ ചുവടുകൾ മന്ദമാകുന്നു.

അരുൺ ഒരു വാടാമല്ലി പൂവ് ലക്ഷ്മിയുടെ മുടിയിൽ വയ്ക്കുന്നു.

ലക്ഷ്മി ചിരിക്കുന്നു.

ജയചന്ദ്രൻ ദൂരത്ത്.

യാളുടെ മുഖത്ത് വേദന.


സീൻ 21

INT. വീട് – രാത്രി

വാതിൽ ശക്തമായി അടയുന്നു.

ലക്ഷ്മി ഞെട്ടുന്നു.

ജയചന്ദ്രൻ
"ആരാ അവൻ?"

ലക്ഷ്മി
"അരുൺ."

ജയചന്ദ്രൻ
"നീ എന്തിനാ അവന്റെ കൂടെ നടക്കുന്നത്?"

ലക്ഷ്മി
"അവൻ എന്റെ ഫ്രണ്ടാണ്."

ജയചന്ദ്രൻ
"ഫ്രണ്ടോ?"

ലക്ഷ്മി
"അതെ."

ജയചന്ദ്രൻ
"അവൻ തന്ന പൂവ് എന്തിനാ വാങ്ങിയത്?"

ലക്ഷ്മി നിശ്ശബ്ദം.

ജയചന്ദ്രൻ
"ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല."

ലക്ഷ്മി
"എനിക്ക് ഇഷ്ടമാണ്."

ജയചന്ദ്രൻ ഞെട്ടുന്നു.

ജയചന്ദ്രൻ
"എന്ത്?"

ലക്ഷ്മി
"അവനെ എനിക്ക് ഇഷ്ടമാണ്."

നിശ്ശബ്ദത.

സുമം ഇടപെടുന്നു.

സുമം
"ജയേട്ടാ...മതി"

ജയചന്ദ്രൻ
നീ മിണ്ടരുത്!

ലക്ഷ്മിയുടെ കണ്ണുകൾ നിറയുന്നു.

ലക്ഷ്മി
"അച്ഛാ..."

ജയചന്ദ്രൻ
"നിനക്ക് ഒന്നും അറിയില്ല!"

ലക്ഷ്മി
"എനിക്കെല്ലാംഅറിയാം!"

ജയചന്ദ്രൻ
"എന്തറിയാം?"

ലക്ഷ്മി
"എനിക്ക് അവനെ ഇഷ്ടമാണെന്ന്."

ജയചന്ദ്രന്റെ കണ്ണുകളിൽ കോപവും ഭയവും.

ജയചന്ദ്രൻ
"ഇനി പറ്റില്ല. നിർത്തിക്കോണം...ഇതൊക്കെ...അല്ലെങ്കിൽ"

ലക്ഷ്മി
"ഇക്കാര്യത്തിൽ അച്ഛൻ ഇടപെടണ്ടാ.."

ജയചന്ദ്രന് മറുപടി ഇല്ല.

യാൾ ദേഷ്യപ്പെട്ട് തിരിഞ്ഞ് നടക്കുന്നു.

ലക്ഷ്മി കരയുന്നു.


സീൻ 22

EXT. പൂക്കട – അടുത്ത പുലർച്ചെ

ജയചന്ദ്രൻ ഒറ്റയ്ക്ക്.

പൂക്കൾക്കിടയിൽ ഇരിക്കുന്നു.

മുല്ലപ്പൂ കൈയിലെടുക്കുന്നു.

അത് പതുക്കെ നുള്ളുന്നു.

പിന്നെ കൈ പിൻവലിക്കുന്നു.

ജയചന്ദ്രൻ (V.O.)
“പൂവിന്റെ മുകുളം വിരിയുന്നതിന് മുമ്പേ നുള്ളിക്കളയുന്നത്... അതാണോ സ്നേഹം?”

ഒരു വണ്ട് പൂവിൽ വന്നിരിക്കുന്നു.

അത് പരാഗം നുകരുന്നു.

ജയചന്ദ്രൻ അതിനെ നോക്കുന്നു.

യാൾ മെല്ലെ ചിരിക്കുന്നു.

ജയചന്ദ്രൻ
"ഒക്കെ അറിയണം..."

ഒരു ഇടവേള.

ജയചന്ദ്രൻ
"എന്നാലേ... ജീവിതം ആകൂ."


സീൻ 23

INT. വീട് – രാവിലെ

ലക്ഷ്മി സ്കൂളിലേക്ക് തയ്യാറാകുന്നു.

വീട്ടിൽ നിശ്ശബ്ദത.

ജയചന്ദ്രൻ അവളെ നോക്കുന്നു.

അവൻ ഒന്നും പറയുന്നില്ല.

മുല്ലപ്പൂ എടുത്ത് അവളുടെ മുടിയിൽ ചൂടുന്നു.

ലക്ഷ്മിയുടെ കണ്ണുകൾ നിറയുന്നു.

ലക്ഷ്മി
"അച്ഛന് എന്നോട് ദേഷ്യമില്ലേ?"

ജയചന്ദ്രൻ അവളുടെ തലയിൽ കൈവെക്കുന്നു.

അയാളൊന്നും മിണ്ടുന്നില്ല

ലക്ഷ്മി പോകുന്നു.

വാതിൽ അടയുന്നു.

ജയചന്ദ്രൻ അവൾ പോയ വഴിയിലേക്ക് നോക്കുന്നു.


സീൻ 24

INT. പൂക്കട – പകൽ

സുമം മാല കോർക്കുന്നു.

ജയചന്ദ്രൻ പൂക്കൾ അടുക്കുന്നു.

ജയചന്ദ്രൻ
"അവളോട് നീ സംസാരിക്കണം."

സുമം
"എന്ത് പറയണം?"

ജയചന്ദ്രൻ
"ജീവിതം ത്ര എളുപ്പമല്ലെന്ന്."

സുമം
"അവൾ ജീവിതം തുടങ്ങുന്നതല്ലേയുള്ളൂ."

ജയചന്ദ്രൻ നിശ്ശബ്ദം.

സുമം
"നമ്മൾ അവളുടെ ജീവിതം തീരുമാനിക്കേണ്ടവരല്ല.."

ജയചന്ദ്രൻ നോക്കുന്നു.

സുമം
"അവൾക്ക് തെറ്റുകൾ വരാം."

ജയചന്ദ്രൻ
"എനിക്ക് പേടിയുണ്ട്."

സുമം അയാളുടെ ആശങ്ക മനസ്സിലാക്കുന്നു.

സുമം
"എനിക്കും."


സീൻ 25

EXT. ഗ്രാമം – സന്ധ്യ

സൂര്യൻ അസ്തമിക്കുന്നു.

ആകാശം ചുവപ്പുന്നു.

അമ്പലത്തിലെ അരയാൽ മരത്തിൽ പക്ഷികൾ ചേക്കേറുന്നു.

ശാന്തിമാർ ശ്രീകോവിലിലേക്ക് പോകുന്നു.

ദീപാരാധനയുടെ ഒരുക്കങ്ങൾ.

ക്ഷേത്രമണി.

ജയചന്ദ്രൻ പൂക്കട അടയ്ക്കുന്നു.

അയാൾ സമയം നോക്കുന്നു.

6:20 PM

ലക്ഷ്മി വന്നിട്ടില്ല.


സീൻ 26

INT. വീട് – സന്ധ്യ

സുമം വാതിൽക്കൽ.

സുമം
"നേരം വൈകിയല്ലോ, ലക്ഷ്മി വന്നില്ലേ?"

ജയചന്ദ്രൻ തലകുനിക്കുന്നു.

ജയചന്ദ്രൻ
"ഇല്ല."

സുമം
"ഫോണിലൊന്ന് വിളിക്കാമായിരുന്നില്ലേ?"

ജയചന്ദ്രൻ ഫോൺ വിളിക്കുന്നു.

CALLING...

മറുപടി ഇല്ല.

വീണ്ടും.

CALLING...

സ്വിച്ച് ഓഫ്.

സുമത്തിന്റെ മുഖം മാറുന്നു.

സുമം
"അവൾ എവിടെ പോയിരിക്കും?"

ജയചന്ദ്രൻ ഒന്നും പറയുന്നില്ല.


സീൻ 27

EXT. ഗ്രാമവഴികൾ – രാത്രി

ജയചന്ദ്രൻ സൈക്കിളിൽ.

സുമം പിന്നിൽ.

അവരുടെ കൂടെ നാട്ടുകാർ.

ജയചന്ദ്രൻ
"ലക്ഷ്മി!"

സുമം
"മോളേ!"

വീടുകൾ.

കടകൾ.

ക്ഷേത്രം.

സ്കൂൾ.

ബസ് സ്റ്റോപ്പ്.

റെയിൽവേ സ്റ്റേഷൻ.

എവിടെയും തിരച്ചിൽ.


സീൻ 28

EXT. റെയിൽവേ സ്റ്റേഷൻ – രാത്രി

ജയചന്ദ്രൻ ഓടിയെത്തുന്നു.

ട്രെയിൻ കടന്നുപോകുന്നു.

അയാളുടെ കണ്ണുകൾ ഓരോ മുഖവും പരിശോധിക്കുന്നു.

ഒന്നുമില്ല.

ശ്വാസം മുട്ടി നിൽക്കുന്നു.

സുമം
"ജയേട്ടാ..."

അയാൾ അവളെ നോക്കുന്നു.

ജയചന്ദ്രൻ
"അവൾ വരും."

ഒരു നിമിഷം.

ജയചന്ദ്രൻ
"വരാതിരിക്കില്ല."


സീൻ 29

MONTAGE – രാത്രി

  • പോലീസ് സ്റ്റേഷൻ.

  • ഫോൺ കോളുകൾ.

  • നാട്ടുകാർ തെരയുന്നു.

  • ടോർച്ചുകളുടെ വെളിച്ചം.

  • ഇരുണ്ട വയലുകൾ.

  • ക്ഷേത്രമുറ്റം.

  • അടഞ്ഞ പൂക്കട.

  • ശൂന്യമായ സൈക്കിൾ.

  • ലക്ഷ്മിയുടെ മുറിയിലെ കിടക്ക.

  • കണ്ണാടിക്ക് മുന്നിലെ മുല്ലപ്പൂക്കളുടെ ചെറിയ കുപ്പി.

സുമം കിടക്കയിൽ ഇരിക്കുന്നു.

ലക്ഷ്മിയുടെ സ്കൂൾ യൂണിഫോം ചേർത്തുപിടിക്കുന്നു.

ജയചന്ദ്രൻ വാതിൽക്കൽ.

സുമം
അവളെ ഞാൻ വഴക്ക് പറഞ്ഞില്ലായിരുന്നു...

ജയചന്ദ്രൻ മിണ്ടുന്നില്ല.

സുമം
നീ മാത്രമല്ലേ...

അവളുടെ വാക്ക് മുറിയുന്നു.

ജയചന്ദ്രന്റെ കണ്ണുകൾ താഴുന്നു.


സീൻ 30

EXT. ഗ്രാമം – പുലർച്ചെ

ആകാശം കറുത്ത മേഘങ്ങളാൽ മൂടിയിരിക്കുന്നു.

മഴ വരുന്നതിന് മുമ്പുള്ള നിശ്ശബ്ദത.

പൂക്കട അടഞ്ഞുകിടക്കുന്നു.

ഇന്ന് പൂക്കളുടെ മണമില്ല.

ഒരു കൂട്ടം ആളുകൾ കടയുടെ മുന്നിൽ.

അവർ തമ്മിൽ അടക്കം പറയുന്നു.

ജയചന്ദ്രൻ പുറത്തേക്ക് വരുന്നു.

ഒരാൾ അയാളെ നോക്കുന്നു.

ഒന്നും പറയുന്നില്ല.

മറ്റൊരാൾ ഫോൺ കൈയിൽ പിടിച്ച് നിൽക്കുന്നു.

നാട്ടുകാരൻ
"ജയേട്ടാ..."

അയാൾ നിൽക്കുന്നു.

ജയചന്ദ്രൻ
"എന്താ?"

മറുപടി ഇല്ല.

നാട്ടുകാരൻ
"റെയിൽവേ ട്രാക്കിനരികിൽ..."

ഒരു ഇടവേള.

നാട്ടുകാരൻ
"രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്."

ജയചന്ദ്രന്റെ ശ്വാസം നിലയ്ക്കുന്നതുപോലെ.

ജയചന്ദ്രൻ
"ആര്...?"

നാട്ടുകാരൻ കണ്ണുകൾ താഴ്ത്തുന്നു.

നാട്ടുകാരൻ
"രണ്ട് പതിനാറുകാരാണ്..."

ജയചന്ദ്രന്റെ മുഖം വെളുത്തുപോകുന്നു.


സീൻ 31

EXT. റെയിൽവേ ട്രാക്കിലേക്കുള്ള വഴി – പകൽ

ജയചന്ദ്രൻ ഓടുന്നു.

അയാളുടെ പിന്നാലെ ആളുകൾ.

മഴത്തുള്ളികൾ വീഴാൻ തുടങ്ങുന്നു.

അയാളുടെ ശ്വാസം കനക്കുന്നു.

ജയചന്ദ്രൻ (V.O.)
“ഈശ്വരാ...”

അയാൾ കൂടുതൽ വേഗത്തിൽ ഓടുന്നു.

ജയചന്ദ്രൻ (V.O.)
“അത് എന്റെ മോളാവരുതേ...”

FLASHBACK:

ലക്ഷ്മി കുഞ്ഞായിരുന്നപ്പോൾ.

അവൾ ചിരിക്കുന്നു.

FLASH:

അവളുടെ തലയിൽ ആദ്യമായി മുല്ലപ്പൂ ചൂടുന്ന ജയചന്ദ്രൻ.

FLASH:

“അച്ഛാ...” എന്ന വിളി.

FLASH:

അവൾ സ്കൂളിലേക്ക് സൈക്കിൾ ഓടിച്ചു പോകുന്നു.

FLASH:

അരുൺ.

FLASH:

ചുവന്ന റോസാപ്പൂവ്.

FLASH:

ഗന്ധർവന്റെ കഥ.

FLASH:

സുമത്തിന്റെ മുഖം.


സീൻ 32

EXT. സൂര്യകാന്തിപ്പാടങ്ങൾ – റെയിൽവേ ട്രാക്ക് – പകൽ

വിശാലമായ സൂര്യകാന്തിപ്പാടം.

മഞ്ഞപ്പൂക്കൾ.

കാറ്റിൽ ആടുന്നു.

അകലെയൊരു കൂട്ടം ആളുകൾ.

ജയചന്ദ്രൻ ഓടിയെത്തുന്നു.

അയാൾ പെട്ടെന്ന് നിൽക്കുന്നു.

അയാളുടെ മുന്നിലൂടെ ഒരാൾ ഓടിപ്പോകുന്നു.

മറ്റൊരാൾ.

ആളുകളുടെ തിരക്ക്.

അയാൾ മുന്നോട്ട് പോകാൻ ശ്രമിക്കുന്നു.

അപ്പോഴാണ്

അയാളുടെ കാലിൽ എന്തോ തട്ടുന്നത്.

അയാൾ താഴേക്ക് നോക്കുന്നു.

വാടിക്കരിഞ്ഞ ഒരു മുല്ലമാല.

മണ്ണിൽ.

ആളുകളുടെ കാലുകൾ ചവിട്ടിമെതിച്ച നിലയിൽ.

ജയചന്ദ്രന്റെ കണ്ണുകൾ അതിൽ പതിക്കുന്നു.

SOUND DESIGN:

എല്ലാ ശബ്ദങ്ങളും പതുക്കെ ഇല്ലാതാകുന്നു.

ശൂന്യത.


സീൻ 33 – MEMORY MONTAGE

മുല്ലപ്പൂ.

ലക്ഷ്മിയുടെ മുടി.

ജയചന്ദ്രന്റെ കൈ.

“എന്റെ മോളെ...”

കുഞ്ഞായ ലക്ഷ്മിയുടെ ചിരി.

“അച്ഛാ...”

സുമത്തിന്റെ ശബ്ദം

സുമം (V.O.)
“പൂവ് വിരിയുമ്പോൾ അതിനെ പിടിച്ചുവെക്കാൻ പറ്റില്ല ജയേട്ടാ...”

ജയചന്ദ്രന്റെ ശബ്ദം

ജയചന്ദ്രൻ (V.O.)
“പൂക്കൾ തന്ന സമ്മാനത്തിന് ഞാനിപ്പോഴും പൂക്കൾ സമ്മാനം കൊടുക്കുന്നില്ലേ...”


സീൻ 34

EXT. സൂര്യകാന്തിപ്പാടം – CONTINUOUS

ജയചന്ദ്രൻ പതുക്കെ തല ഉയർത്തുന്നു.

അവന്റെ മുന്നിൽ സൂര്യകാന്തിപ്പൂക്കൾ.

ഒന്ന്.

രണ്ട്.

നൂറുകണക്കിന്.

മഞ്ഞ നിറത്തിൽ മുങ്ങിയ ലോകം.

അയാൾ അവിടെ നിശ്ചലനായി നിൽക്കുന്നു.

ആരും അയാളോട് ഒന്നും പറയുന്നില്ല.

അയാൾ ആരോടും ഒന്നും ചോദിക്കുന്നില്ല.

അയാളുടെ കണ്ണുകളിൽ കണ്ണുനീർ ഇല്ല.

നിർവികാരം.


സീൻ 35 – അന്തിമ ദൃശ്യശ്രേണി

ക്യാമറ പതുക്കെ ജയചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്നു.

സൂര്യകാന്തിപ്പൂക്കൾ അയാൾക്ക് ചുറ്റും ഉയർന്നുനിൽക്കുന്നു.

FLASHBACK:

ഒരു ഏക്കർ ഭൂമി.

അതിനുള്ളിൽ ലോകത്തിലെ എല്ലാ പൂക്കളും.

ജയചന്ദ്രൻ.

സുമം.

ലക്ഷ്മി.

മൂവരും പൂക്കൾക്കിടയിലൂടെ നടക്കുന്നു.

ലക്ഷ്മി ഓടുന്നു.

ജയചന്ദ്രൻ ചിരിക്കുന്നു.

അവൾ തിരിഞ്ഞ്

ലക്ഷ്മി
"അച്ഛാ..."

CUT BACK:

ശൂന്യമായ സൂര്യകാന്തിപ്പാടം.

ജയചന്ദ്രൻ മാത്രം.


സീൻ 36

EXT. സൂര്യകാന്തിപ്പാടം – CONTINUOUS

അയാൾ താഴേക്ക് നോക്കുന്നു.

ഒരു ചെറിയ സൂര്യകാന്തിച്ചെടി.

അതിന്റെ തണ്ടിൽ ഒരു പൂവ്.

അയാൾ പതുക്കെ കൈ നീട്ടുന്നു.

പൂവ് പറിക്കാൻ ശ്രമിക്കുന്നില്ല.

പകരം

അയാൾ അതിന്റെ ഇലയിൽ വിരൽ തൊടുന്നു.

അയാളുടെ മുഖത്ത് വേദന.

ജയചന്ദ്രന്റെ ഉള്ളിലെ ശബ്ദം:

ജയചന്ദ്രൻ (V.O.)
“പൂക്കൾ ഇറുക്കുമ്പോൾ...”

ഒരു നിശ്ശബ്ദത.

ജയചന്ദ്രൻ (V.O.)
“ചെടികൾക്കും വേദനിക്കുമോ...?”

ക്യാമറ പൂവിലേക്ക്.

കാറ്റിൽ അത് മെല്ലെ ആടുന്നു.


സീൻ 37 – FINAL IMAGE

EXT. സൂര്യകാന്തിപ്പാടം – WIDE SHOT

ജയചന്ദ്രൻ ചെറുതായി മാത്രം കാണുന്നു.

ചുറ്റും ആയിരക്കണക്കിന് സൂര്യകാന്തിപ്പൂക്കൾ.

മഴത്തുള്ളികൾ വീഴുന്നു.

ഒരു തുള്ളി ജയചന്ദ്രന്റെ മുഖത്ത്.

അത് കണ്ണുനീരുമായി കലരുന്നു.

അയാൾ പിന്നെയും നിശ്ചലനാകുന്നു.

FADE TO BLACK.


TITLE CARD

ഒരു പൂ വിരിയുന്നത് ആര്‍ക്കുവേണ്ടി..?

ചില നിമിഷങ്ങൾ നിശ്ശബ്ദത.

പിന്നെ

ഒരു കുഞ്ഞിന്റെ ശബ്ദം.

ലക്ഷ്മി (V.O.)
“അച്ഛാ...”

CUT TO BLACK.


END


അവസാന ക്രെഡിറ്റിന് മുൻപ് ഒരു ചെറിയ ദൃശ്യം

EXT. ലക്ഷ്മി ഫ്ലവേഴ്സ് – കുറച്ച് ദിവസങ്ങൾക്ക് ശേഷം – രാവിലെ

കട ഇപ്പോഴും അടഞ്ഞുകിടക്കുന്നു.

വാതിലിന് മുന്നിൽ ആരോ വെച്ചിരിക്കുന്ന ഒരു ചെറിയ മുല്ലമാല.

ക്യാമറ പതുക്കെ അടുത്തേക്ക്.

മുല്ലപ്പൂക്കളിൽ ഒരു വാടാമല്ലിപ്പൂ.

കാറ്റ്.

മാല അല്പം ഇളകുന്നു.

അകലെയൊരു ക്ഷേത്രമണി.

ടിൻ... ടിൻ... ടിൻ...

FADE OUT.

THE END

Sunday, September 12, 2010

തിരക്കഥ (ഷോര്‍ട്ട് ഫിലിം) - സമയം എന്തായി...!


സമയം എന്തായി...?

സീന്‍ 1
പ്രഭാതം, ഗ്രാമത്തിലെ പഴയൊരു തറവാട്, എക്സ്റ്റീരിയര്‍, വൈഡ് ഷോട്ട്...

സീന്‍ 1 എ
ടോപ് ആംഗിള്‍ ഷോട്ടില്‍ ഒരു പഴയ ഓടിട്ട വീട്.

സീന്‍ 1 ബി
വൈഡ് ഫിക്സ്ഡ് ഷോട്ടില്‍ പറന്പും , പറന്പിന്‍റെ ഒരറ്റത്ത് നില്ക്കുന്ന വലിയൊരു വടവൃക്ഷവും കാണാം..നേരം പുലര്‍ന്നു തുടങ്ങുന്നതേ ഉള്ളതിനാല്‍ ദൃശ്യം വ്യക്തമല്ല...നേര്‍ത്ത ഇരുട്ട് മെല്ലെ മാറി വരുന്പോള്‍ പശ്ചാത്തലത്തില്‍ ഒരു ക്ലോക്കിന്‍റെ ടിക് ടിക് ശബ്ദം കേള്‍ക്കാം....ദൂരെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന സുപ്രഭാത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍...പെട്ടന്നു തന്നെ ക്ലോക്കില്‍ ആറ് മണി മുഴങ്ങുന്നു.. ആദ്യ മണിമുഴക്കത്തില്‍ തന്നെ വടവൃക്ഷത്തില്‍ അന്തിയുറക്കം മതിയാക്കി കിളിക്കൂട്ടം ചിലച്ച് ഇളകിപ്പറക്കുന്നു...

സീന്‍ 1 സി
( ക്യാമറ സൂം ഇന്‍ ടു തറവാട് ...)

സീന്‍ 1 ഡി
പ്രഭാതം, ഇന്‍റീരിയര്‍, തറവാടിന്‍റെ ഉള്ളിലെ ഹാള്‍...

(ഹാളില്‍ നേരത്തെ സ്പന്ദിച്ചിരുന്ന മാറാല പിടിച്ച വലിയ ക്ലോക്കിലേക്ക് ക്യാമറാ സൂം ഇന്‍... ക്ലോക്കിന്‍റെ പെന്‍ഡുലത്തിലേക്ക് വളരുന്ന ദൃശ്യം... ടക് ടക് ശബ്ദവും അടുത്തു വരുന്നു..പെന്‍ഡുലം കൃത്യമായ ഇടവേളകള്‍ നിശ്ചയിച്ച് വശങ്ങളിലേക്ക് സമയത്തെ തള്ളിമാറ്റുന്നു...)
.....................................................................

സീന്‍ 2
പകല്‍, പട്ടണം, വൈഡ് ഷോട്ട്(പശ്ചാത്തലത്തില്‍ ക്ലോക്കിന്‍റെ ടക് ടക് ശബ്ദം)

(നഗത്തിരക്കിന് ഇടയില്‍ വള്ളിനിക്കറിട്ട ഒരു കുട്ടി ആളുകളോട് എന്തൊക്കെയോ ചോദിച്ച് നടക്കുന്നു. ചിലരൊക്കെ അവന് മറുപടി നല്‍കുന്നു. മറ്റ് ചിലരൊക്കെ തട്ടി അകറ്റുന്നു. കുട്ടിക്ക് എട്ട് വയസ്സിന് അടുത്ത് പ്രായം വരും. ഇപ്പോള്‍ ടക് ടക് ശബ്ദം പട്ടണത്തിന്‍റെ ഇരപ്പിന് അടിയില്‍ ഇല്ലാതായിരിക്കുന്നു )

സീന്‍ 2 എ
പകല്‍, പട്ടണം, മീഡിയം ക്ലോസ് അപ് ഷോട്ട്

(നുണക്കുഴിയുള്ള ബാലന്‍റെ രൂപം വ്യക്തമാകുന്നു. മെല്ലിച്ച ശരീരം..തിളക്കമുള്ള കണ്ണുകള്‍. കുസൃതിയും ജിജ്ഞാസയും ഒരുമിക്കുന്ന മുഖം. എതിരെ വരുന്ന എക്സിക്യൂട്ടീവ് യുവാവ് അല്പം തിരക്കിലാണ്. അയാളോട് അവന്‍ തന്‍റെ ചോദ്യം ആവര്‍ത്തിക്കുന്നു.)

കുട്ടി- ചേട്ടോ... സമയമെന്തായി....?
(തിരക്ക് പിടിച്ച് മുന്നോട്ടു പോകുന്നിന് ഇടയില്‍ തന്നെ കുട്ടിക്ക് മറുപടിയും നല്കുന്നു.)

യുവാവ്- ഫൈവ് മിനുട്ട്സ് പാസ്റ്റ് എയ്റ്റ്....(പിന്നെ കുട്ടിയെ നോക്കുന്നു)... സോറി തേര്‍ട്ടി സെക്കന്‍റ്സ് ആന്‍റ് ഫൈവ് മിനുട്ട്സ് പാസ്റ്റ് എയ്റ്റ്... ഓഹോ ഇറ്റ്സ് ടൂ ലേറ്റ്....

(ടൈ പിടിച്ച് നേരെയാക്കി...യുവാവ് ധൃതിയില്‍ നടന്ന് അകലുന്നു. കുട്ടി ഒന്നും മനസ്സിലാവാതെ അന്തം വിട്ട് അയാളുടെ നടത്തവും നോക്കി നില്‍ക്കുന്നു. അവന്‍റെ മുഖത്ത് നിഷ്കളങ്കമായ ഒരു ചിരി . ചുറ്റുപാടും തിരക്കുള്ള ആളുകളുടെ കൂട്ടം. വ്യക്തമാകാത്ത ദൃശ്യങ്ങള്‍ക്ക് നടുവില്‍ കുട്ടി നിശ്ചലനായി തന്നെ നില്‍ക്കുന്നു.)
………………………………………………………….
സീന്‍ 3
പകല്‍, പട്ടണത്തിന്‍റെ മറ്റൊരു ഭാഗം

(പണിതീര്‍ന്ന ഒരു വലിയ ബഹുനിലക്കെട്ടിടത്തില്‍ പെയിന്‍റിംഗ് ജോലിയിലാണ് ഒരുകൂട്ടം ആളുകള്‍..കെട്ടിടത്തോട് ചേര്‍ത്ത് പടങ്ങുകള്‍ കെട്ടി അതില്‍ നിന്നാണ് അവര്‍ ജോലി തുടരുന്നത്. ഏറെ ഉയരത്തില്‍ ആയതിനാല്‍ വളരെ ശ്രദ്ധയോടെ അവര്‍ കെട്ടിത്തിന്‍റെ പുറം ഭാഗം പെയിന്‍റ് ചെയ്യുന്നു. ഇടയ്ക്ക് നേരത്തെ കേട്ട ബാലന്‍റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു.ചേട്ടോ സമയം എന്തായി...? കുട്ടിയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് പെയിന്‍റിംഗ് ചെയ്യുന്നവരില്‍ ഒരാള്‍ തിരിഞ്ഞു നോക്കുന്നു. അപ്പോള്‍ അയാളുടെ ശ്രദ്ധ അല്പം തെറ്റുന്നു.. കയ്യില്‍ നിന്ന് പെയിന്‍റ് ക്യാന്‍ താഴേക്ക് വീഴുന്നു.. പെയിന്‍റ് ചിതറിത്തെറിച്ച് താഴേക്ക് പതിക്കുന്ന ദൃശ്യം ക്ലോസ് അപ് സ്ലോ മോഷനില്‍....)

സീന്‍ 3 എ
പകല്‍, കെട്ടിടത്തിന്‍റെ മുകള്‍ ഭാഗം

(തൊഴിലാളികള്‍ ഒക്കെയും ബാലനെ നോക്കുന്നു. താഴെ റോഡില്‍ നില്ക്കുന്ന അവന്‍റെ രൂപം അവര്‍ക്ക് വ്യക്തമല്ല. അത്ര ഉയരത്തില്‍ ആണ് അവര്‍)



സീന്‍ 3 ബി
പകല്‍, റോഡ്, മീഡിയം ക്ലോസ് അപ് ഷോട്ട്
(മുകളിലേക്ക് നോക്കി നില്‍ക്കുന്ന ബാലന്‍)

സീന്‍ 3 സി
പകല്‍, കെട്ടിടത്തിന്‍റെ ചുവട്, മീഡിയം ക്ലോസ് അപ് ഷോട്ട്

(കെട്ടിടത്തിന്‍റെ ചുവട്ടില്‍ ജോലിക്കാരും മറ്റ് ചില ആളുകളും കുട്ടിയേയും, മുകളില്‍ നിന്നും താഴേക്ക് വീഴുന്ന പെയിന്‍റ് ക്യാനും നോക്കി നില്‍ക്കുന്നു. ക്യാമറ ടില്‍റ്റ് അപ് ചെയ്യുന്പോള്‍ മുകളില്‍ തൊഴിലാളികളില്‍ നില്‍ക്കുന്ന ദൃശ്യം.അവിടെ നിന്നും ഒരാള്‍ പിടിക്കവനെ എന്ന് ഉറക്കെ പറയുന്നു)

സീന്‍ 3 ഡി
പകല്‍, റോഡ്, ക്യാമറ മൂവിംഗ് ഷോട്ട്, മിഡ് ഷോട്ട്

(കുട്ടി ഓടുന്നു..അവന്‍റെ മുഖത്ത് പേടി..)
മുകളില്‍ നിന്നും...ഡാ..അവിടെ നില്‍ക്കാന്‍ എന്നും പിടിക്കവനെ എന്നുമുള്ള പറച്ചിലുകള്‍... (അവന്‍ ശബ്ദമുണ്ടാക്കി ചിരിച്ചു കൊണ്ട് ഓടി അകലുന്നു.)
..........................................................................



സീന്‍ 4
പകല്‍, ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്സ്

(കുട്ടി ഡ്രൈവറിന്‍റെ പിന്നില്‍ കന്പിയില്‍ പിടിച്ച് നില്‍ക്കുന്നു. സ്റ്റിയറിംഗ് വളക്കുന്ന ഡ്രൈവറെയും അയാളുടെ കൈയ്യില്‍ കിടക്കുന്ന വാച്ചിലും ആണ് അവന്‍റെ നോട്ടം. അവന്‍ അയാളെ നോക്കി ചിരിക്കുന്നുണ്ട്. തിരിച്ച് ഡ്രൈവറും. ബസ്സ് ഒരു വളവിനോട് അടുക്കുന്നു...)

കുട്ടി- ഡ്രൈവര്‍ അങ്കിളെ സമയം എന്തായി...

(ഡ്രൈവര്‍ സമയം നോക്കാനായി കൈയ്യിലെ വാച്ചിലേക്ക് നോക്കുന്പോള്‍ ബസ്സിന്‍റെ നിയന്ത്രണം വിടുന്നു. എല്ലാവരും പേടിക്കുന്നു. പക്ഷെ പെട്ടന്നു തന്നെ ഡ്രൈവര്‍ വാഹനത്തെ നിയന്ത്രിക്കുന്നു. യാത്രക്കാരെല്ലാം കുട്ടിയെ നോക്കുന്നു)
.........................................
സീന്‍ 5
ഒരു മൊണ്ടാഷ്

( കുട്ടി പലരോട് സമയം ചോദിക്കുന്നു, പല വിധത്തില്‍ പലതരം ആളുകള്‍ അതിനോട് പ്രതികരിക്കുന്നു. ചിലര്‍ സൂര്യനെ നോക്കി സമയം പറയുന്നു. ചിലര്‍ നിഴല്‍ നോക്കിയും, ബസ് പോകുന്നത് നോക്കിയും സൈറണ്‍ മുഴങ്ങുന്നത് കേട്ടും സ്കൂള്‍ മണി അടിക്കുന്നതു കേട്ടും ഒക്കെ സമയം പറയുന്നു)

സീന്‍ 6
വൈകുന്നേരം, ഒരു ചെറിയ വാച്ച് റിപ്പയറിംഗ് കട

(ഭൂതക്കണ്ണാടിയിലൂടെ വാച്ച് നന്നാക്കുന്ന മെക്കാനിക്ക്...അയാളുടെ തൊട്ടടുത്ത് തന്നെ കുട്ടി ഇരിക്കുന്നു. അവന്‍ ശ്രദ്ധയോടെ അയാള്‍ ചെയ്യുന്നത് നോക്കി ഇരിക്കുന്നു.)
കൂട്ടി- തോമസ്സേട്ടാ ഈ സമയം എവിടെയാ ഇരിക്കുന്നേ...

( കുട്ടിയെ നോക്കി ചിരിച്ചു കൊണ്ട്)
തോമസ്- ഇതൊരു മെഷീനല്യോടാ... ബാറ്ററിയിട്ടും കീ കൊടുത്തും, ഒക്കെ ഓടുന്ന ഒരു മെഷീന്‍...

കുട്ടി- എങ്ങനാ തോമസ്സേട്ടാ ഈ സമയം ഒണ്ടാവുന്നേ....

തോമസ്- നെനക്ക് സമയം നോക്കാനറിയാമോടാ...

കുട്ടി- തോള്‍ ഉയര്‍ത്തി കണ്ണടച്ച് പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് ഇല്ലായെന്ന് കാട്ടുന്നു......

തോമസ്- പിന്നെങ്ങനാ...സമയം ഇരിക്കുന്നിടോം... ഒണ്ടാവുന്നിടോം ഒക്കെ കാണിച്ചു തരുന്നെ....

(പിന്നെം ചോദിക്കുന്നു..)
കുട്ടി- തോമസ്സേട്ടാ ഈ സമയത്തിന് വെലയൊണ്ടോ....
തോമസ്(ചിരിച്ചു കൊണ്ട്)- നീ എന്തൊക്കെയാടാ ഈ ചോദിക്കുന്നേ..(കുട്ടി അവിടെ നിന്ന് ഒരു ഭൂതക്കണ്ണാടി എടുക്കുന്നു.)
കുട്ടി- ഇതെനിക്ക് തര്വോ...
തോമസ്- ഇതൊക്കെ നെനക്കെന്തിനാ.....
കുട്ടി- പ്ലീസ്...ഇവിടെ രണ്ടു മൂന്നെണ്ണം ഇല്ലേ...ഇതെനിക്ക് തര്വോ...പ്ലീസ്......(തോമസ് മൂളിക്കൊണ്ട് എടുത്തോളാന്‍ സമ്മതിക്കുന്നു).....
(അവന്‍ അവിടെ നിന്ന് പുറത്തേക്ക് പോകുന്നു)

സീന്‍ 7
പ്രഭാതം, തറവാട്, ഇന്‍റീരിയര്‍, ഹാള്‍

(ചുവരില്‍ നേരത്തെ കണ്ടിടത്ത് ക്ലോക്കില്ല...)

സീന്‍ 7 എ
പ്രഭാതം, തറവാട്, ഇന്‍റീരിയര്‍, ഹാള്‍

(ക്യാമറ ടില്‍റ്റ് ഡൗണ്‍ ചെയ്യുന്പോള്‍ കുട്ടിയുടെ പിന്‍ഭാഗം കാണാം)

സീന്‍ 7 ബി
ക്യാമറാ സൂം ഇന്‍...

(ചുവരില്‍ ഉണ്ടായിരുന്ന ക്ലോക്കിന്‍റെ ചില ഭാഗങ്ങള്‍ അവനു ചുറ്റും ചിതറിക്കിടക്കുന്നു...)

സീന്‍ 7 സി
ക്ലോസ് അപ്പില്‍ കുട്ടിയുടെ മുഖം.....
അവന്‍റെ ഒരു കണ്ണില്‍ ഭൂതക്കണ്ണാടി..

കട്ട് ടു

സീന്‍ 8
പ്രഭാതം, തറവാട്, ഇന്‍റീരിയര്‍, അടുക്കള

(അടുക്കളയില്‍ നിന്നും ഒരു സ്ത്രീ പുറത്തേക്കു വരുന്നു)

സീന്‍ 8 എ
പ്രഭാതം, തറവാട്, ഇന്‍റീരിയര്‍, ഹാളിലേക്ക് നീളുന്ന ഇടനാഴി

( ആ സ്ത്രീ ഹാളിനെ ലക്ഷ്യമാക്കി നടക്കുകയാണ്)

സ്ത്രീ- ടാ...നീ അവിടെ എന്തെടുക്കുവാ...
(അവന്‍റെ അടുത്തേക്ക് നടന്നടുക്കുന്നു)
(ക്ലോക്ക് അഴിച്ചിട്ടിരിക്കുന്നതു കണ്ട് ദേഷ്യത്തോടെ..)
സ്ത്രീ- അയ്യോ...അതെല്ലാം.. നശിപ്പിച്ചു... ടാ.... കുരുത്തം കെട്ടവനെ....
(ഇപ്പോള്‍ ക്ലോക്കിന്‍റെ ചക്രങ്ങളും മറ്റ് ഭാഗങ്ങളും എല്ലാം അവന്‍ പൂര്‍ണ്ണമായും അഴിച്ചു കഴിഞ്ഞിരുന്നു..)(അമ്മ ദേഷ്യപ്പെട്ട് അടുത്തു വരുന്നത് കാണുന്പോള്‍ കുട്ടി അവിടെ നിന്ന് എഴുന്നേറ്റ് ഓടുന്നു)(ഭൂതക്കണ്ണാടി താഴേക്ക് തെറിച്ചു വീഴുന്നു)
കുട്ടി (ഓടിക്കൊണ്ട്)- സമയം നോക്കിയതാ അമ്മേ..(സ്ത്രീ അവന് പിന്നാലെ ഓടുന്നു)

സീന്‍ 9
രാത്രി, ഒരു മുറി, ക്ലോസ് അപ്പ് ഷോട്ട്

(മുറിയില്‍ മേശയോട് ചേര്‍ന്ന് ഒരാള്‍ ഇരിക്കുന്നു. രൂപം വ്യക്തമല്ല. മുതിര്‍ന്ന ആളാണ്. മേശപ്പുറത്ത് ധാരാളം ബുക്കുകളും പേപ്പറുകളും നിരന്ന് കിടക്കുന്നു. അയാള്‍ എന്തോ എഴുതുകയാണ്. ടേബിള്‍ ലാംപിന്‍റെ മഞ്ഞപ്രകാശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്)

(അയാള്‍ പേപ്പറില്‍ കുറിക്കുന്നു, (പശ്ചാത്തലത്തില്‍ വോയിസ് ഓവര്‍)—സമയം എന്തെന്നറിയാന്‍ അലഞ്ഞൊരു ബാല്യം എനിക്കുണ്ടായിരുന്നു. മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തമായി എനിക്ക് മാത്രം എന്തു കൊണ്ട് അങ്ങനെ തോന്നി...എന്താണ് അതിലേക്ക് എന്നെ നയിച്ചത്..അന്ന് സമയം എന്തായെന്ന ചോദ്യത്തിന് തൃപ്തികരമായ ഒരുത്തരം എനിക്ക് കിട്ടിയിരുന്നില്ല....ഞാന്‍ എന്‍റെ അന്വേഷണം തുടര്‍ന്നു കൊണ്ടേയിരുന്നു...ഒളിഞ്ഞിരിക്കുന്ന സമയത്തെ ആണ് അഴിച്ചിട്ട ക്ലോക്കിനുള്ളില്‍ ഞാന്‍ തിരഞ്ഞതെന്ന് അമ്മ അറിഞ്ഞിരുന്നില്ല... ശുദ്ധശൂന്യതയില്‍ വീണ്ടും ഒളിച്ചിരിന്ന സമയം പിന്നെ എപ്പോഴാണ് ഞാന്‍ അറിഞ്ഞത്)

സീന്‍ 10
പ്രഭാതം , നടപ്പാത, മൂവിംഗ് ഷോട്ട്

(സീന്‍ എട്ടിന്‍റെ തുടര്‍ച്ച ...അമ്മയില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന കുട്ടി..അവന്‍ നാട്ടുവഴികളിലൂടെ വളരെ വേഗം ഓടിമറയുന്നു..പിന്നില്‍ സ്ത്രീ നില്‍ക്കാന്‍ പറയുന്ന ശബ്ദം കേള്‍ക്കാം... കുട്ടിയുടെ കാലിന്‍റെ ക്ലോസ് അപ് ഷോട്ട്...)

സീന്‍ 11
പകല്‍, കുന്നിന്‍ പുറം

( കുട്ടി ഒരു കുന്നിന്‍ പുറത്ത് നില്‍ക്കുന്നു. അവന്‍ കിതക്കുന്നുണ്ട്. മൂക്കിന് താഴെ നേര്‍ത്ത വിയര്‍പ്പിന്‍ തുള്ളികള്‍..ആള് ഇത്തിരി ദേഷ്യത്തില്‍ ആണ്... ചുറ്റുപാടും സംശയത്തോടെ എന്തോ തിരയുന്നുണ്ട്. കുന്നിന്‍ പുറം ആ നാട്ടിലെ ഏറ്റവും ഉയര്‍ന്ന സ്ഥലം ആണ്. അവിടെ നിന്ന് നോക്കിയാല്‍ ചുറ്റുപാടും കാടുകള്‍ കാണാം... അകലെ വീടുകളും, റെയില്‍ പാളങ്ങളും കാണാം....അന്പലത്തിലെ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന സംഗീതം കേള്‍ക്കാം...)(ആ നില്‍പ്പില്‍ അവനെ തഴുകി തലോടി ഒരിളം കാറ്റ് പോകുന്നു, അവന്‍റെ മുടികള്‍ പാറിപ്പറക്കുന്നു)
കുട്ടി (ഉച്ചത്തില്‍)- സമയം എന്തായി.......
(ചുറ്റുപാടും നിന്ന് അതിന്‍റെ പ്രതിധ്വനി അവിടെ മുഴങ്ങുന്നു)
(കുട്ടിയുടെ മുഖത്തിന്‍റെ ക്ലോസ് അപ്പും അവന് ചുറ്റും ദൃശ്യങ്ങള്‍ കറങ്ങുന്ന ഷോട്ടും)

സീന്‍ 12
സീന് 9 തുടര്ച്ച രാത്രി, മുറി, ക്ലോസ് അപ്
(അയാള്‍ പേപ്പറില്‍ കുറിക്കുന്നു, (പശ്ചാത്തലത്തില്‍ വോയിസ് ഓവര്‍)- യഥാര്‍ത്ഥത്തില്‍ എന്താണ് സമയം. എല്ലാവര്‍ക്കും കിട്ടുന്ന ഒരേ സമയം. ചിലര്‍ അത് വാച്ചില്‍ ഒളിപ്പിച്ചിരിക്കുന്നു. മറ്റ് ചിലര്‍ സൂര്യനിലും, നിഴലിലും, സൈറനിലും ഒക്കെ തിരിച്ചറിയുന്നു. ഒരേ സമയത്തില്‍ തന്നെ ചിലര്‍ ഐന്‍സ്റ്റീനും, മഹാത്മാ ഗാന്ധിയും സത്യജിത് റേയും വിവേകാനന്ദനും ഒക്കെ ആകുന്നു.അവര്‍ അകത്തെ സമയത്തെ അറിഞ്ഞവര്‍.സമയം ഇല്ലാതെ നടന്നവര്‍...പക്ഷെ ഏറെപ്പേരും സമയത്തെ പുറത്തുള്ള എന്തോ ആയി കണക്കാക്കുന്നു. അതിനോട് ഒപ്പമോ അതിനെ തോല്‍പ്പിക്കാനോ നടക്കുന്നു....എന്നാല്‍ ഇപ്പോഴും ഞാന്‍ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്........... സമയം എന്തായി ? )Click Here to See the Film

Monday, September 6, 2010

അവരില്‍ ആരായിരുന്നു ശരി ?


അത്ര തീവ്രത വേണ്ടെന്നാണ് അന്നവള്‍ പറഞ്ഞത്... ഒരു പൊട്ടിച്ചിരിയില്‍ അതിന്‍റെ മറുപടി നല്‍കുമ്പോള്‍ അവസ്ഥാന്തരങ്ങളുടെ പൊള്ളത്തരങ്ങള്‍ അവന്‍ അറിഞ്ഞിരുന്നില്ല. മുഖത്തെ പ്രകാശം വ്യക്തിത്വത്തിലും വാക്കിലെ തെളിമ പ്രവൃത്തിയിലും വരുമെന്ന് ആരൊക്കെയോ പറഞ്ഞിരുന്നുവത്രെ....!

ചെറുകള്ളത്തരങ്ങളിലൂടെ ജീവിത വിജയത്തിന്‍റെ പടികള്‍ കെട്ടുന്ന ലോകത്ത് ചൂതുകളിക്ക് എത്തിയതായിരുന്നു അവന്‍.. ചിലപ്പോള്‍ ജയിക്കാം... അല്ലെങ്കില്‍ ആ ഭാഗം പൂരിപ്പിക്കാതെ കിടന്നു... അതിലായിരുന്നു, അത് തേടി ആയിരുന്നു അവന്‍റെ ജീവിതയാത്ര.....

ഗൃഹാതുരത്വത്തിന്‍റെ അങ്ങേപ്പുറത്ത് പ്രേമത്തിന്‍റെ ചായം പൂശുമ്പോള്‍ ചെറുതായ് മഴ പൊടിഞ്ഞിരുന്നു. പ്രേമപ്പനിയില്‍ ചാറ്റല്‍മഴ നനയരുതെന്ന് ഫോണിലൂടെ അവള്‍ പറഞ്ഞു...പെണ്ണിന്‍റെ സ്നേഹം അറിഞ്ഞപ്പോള്‍, അനുഭവിച്ചപ്പോള്‍ അവന്‍ മനസ്സില്‍ ഉറപ്പിച്ചു...തനിക്ക് ഒരിക്കലും ഇത് നഷ്ടപ്പെട്ടു കൂടാ...ഉറങ്ങാത്ത രാത്രികളില്‍ മനസ്സിന്‍റെ കൂട്ടില്‍ അവളുടെ മുഖം ആയിരുന്നു.

മൊബൈല്‍ ഫോണ്‍ സൈലന്‍റ് വൈബ്രേഷനില്‍ ഇട്ട് അവന്‍റെ ശബ്ദത്തിനായ് അവളും കാത്തിരുന്നു. ഉള്ളുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ വിളികേള്‍ക്കുന്ന ദേവനോട് കാര്യം പറഞ്ഞിട്ടുണ്ടെന്ന് അങ്ങിനെ ഒരു വേളയിലാണ് അവള്‍ അവനോട് പറഞ്ഞത്. വാക് തലോടലുകളും നാദ ചുംബനങ്ങളും ഏറ്റ് മൊബൈല്‍ ഫോണ്‍ അക്കാലത്ത് ശരീരത്തിന്‍റെ തന്നെ ഒരു സംവേദന ഇന്ദ്രിയം പോലെ ആയി.

ദിവസത്തിലെ ആദ്യകാഴ്ചക്കായ് അവര്‍ മത്സരിച്ചു. കാണുമ്പോള്‍ കാത്തിരിപ്പിന്‍റെ നെടുവീര്‍പ്പുകള്‍ കണ്ണിന്‍റെ ഭാഷയില്‍ അലിഞ്ഞു. ദീര്‍ഘനിശ്വാസങ്ങള്‍ക്ക് പുലര്‍കാലത്തിന്‍റെ തെളിമയുണ്ടായിരുന്നു. പ്രേമം ശുദ്ധമെന്നും സ്നേഹം സത്യമെന്നും അവന്‍ ഉറപ്പിച്ചതും അതുകൊണ്ടു തന്നെയാണ്.....

കുറെ ആള്‍ക്കൂട്ടം ആയിരുന്നു അക്കാലങ്ങളില്‍ അവന് ചുറ്റും. ഒക്കെയും കണ്ടെന്നു വരുത്തി..അത്രമാത്രം...മാസങ്ങള്‍ക്ക് ദിവസങ്ങളുടെയും ദിവസങ്ങള്‍ക്ക് മണിക്കൂറുകളുടെയും മണിക്കൂറുകള്‍ക്ക് സെക്കന്‍റുകളുടെയും ദൈര്‍ഘ്യമായി. 

ഗ്രാമത്തിലെ നദിയോട് പട്ടണത്തിലെ കഥകള്‍ അവന്‍ പറഞ്ഞു. കല്‍പ്പടവുകള്‍ അതെല്ലാം കേട്ട് മിണ്ടാതെ കിടന്നു. മേഘങ്ങള്‍ ഇരുണ്ടുകൂടി പെയ്തിറങ്ങി.... കാല്പനികതയും യാഥാര്‍ത്ഥ്യവും രണ്ടാണെന്ന് ഓര്‍മ്മപ്പെടുത്തും പോലെ....

ഇടവേളകള്‍ക്ക് വിശ്രമം നല്‍കാനുള്ള യാത്രകളില്‍ കണ്ട നീലാകാശം എന്തോ പറയുന്നുണ്ടായിരുന്നു. ഒരുപക്ഷെ പറന്നകന്ന മേഘങ്ങള്‍ പഠിപ്പിച്ച കഥയാവാം.....

അടുത്തിരുന്ന മറ്റേതോ നേരം വീണ്ടും അവള്‍ അവനോട് പറഞ്ഞു. ‘ഇത്ര തീവ്രത വേണ്ട..' ജീവിതയാത്രയില്‍ അവര്‍ വഴി പിരിഞ്ഞപ്പോള്‍ നീലാകാശത്തെ നോക്കി അവന്‍ ചിരിച്ചു. പിന്നെ മേഘങ്ങള്‍ പഠിപ്പിച്ച പാഠം ഓര്‍ത്തു... അപ്പോഴത്തെ ഭാവത്തിന് എന്തു പേരിടണമെന്ന് അവനറിയില്ലായിരുന്നു.......

കഥ - വെറുതെ ഒന്നുമില്ല...!

ഇന്ന് വൈശാഖ മാസത്തിലെ ബുദ്ധപൂര്‍ണ്ണിമ.… ബുദ്ധന്‍ ജനിച്ചതും ബോധോദയം പ്രാപിച്ചതും സമാധി ആയതും ഇതേ നാളില്‍ … മഴക്കാറുകളാല്‍ മൂടിക്കെട്ടി ആകാശം സന്ധ്യയുടെ മുഖം കറുപ്പിച്ചിരുന്നു….ചെറുകാറ്റ് മഴത്തുള്ളികളുമായ് എത്തിയപ്പോള്‍ തൊട്ടറിയാത്ത കാമത്തിന്‍റെ കനല്‍ നീറി ….


നിറം മങ്ങിയ സന്ധ്യയുടെ യാമത്തില്‍ അങ്ങകലെ പട്ടണച്ചുഴിയിലെ ചേച്ചിയെ ഓര്‍ത്തു... ഉണ്ണിക്ക് എന്തിഷ്ടമായിരുന്നു ചേച്ചിയെ... ഒരു കാലത്ത് ആരാധന ആയിരുന്നു.. പിന്നെ ഇഷ്ടമായി.. ആരോടും പറയാതെ, ആരും അറിയാതെ ഉള്ളില്‍ ഒളിപ്പിച്ച സ്നേഹം….. തിരക്കുള്ള ലോകത്തെ തെരക്കൊഴിഞ്ഞ മുറിയിലെ ഒറ്റപ്പെടലിന് കനം കൂടിയപ്പോള്‍ ആ ശബ്ദം! അതായിരുന്നു അവന്‍റെ മനസ്സില്‍ …. മൊബൈല്‍ ഫോണിലെ അഡ്രസ്സ് ബുക്കില്‍ മൂന്നക്ഷരങ്ങളില്‍ ഒളിപ്പിച്ചിരുന്നത് നിസ്സഹായതയെ ആയിരുന്നു. തിരിച്ചെത്താന്‍ ആവാത്ത ലോകത്ത് സുഖമറിഞ്ഞ ഓര്‍മ്മകളുടെ ജീവിക്കുന്ന സാക്ഷ്യപ്പെടുത്തല്‍ … ഇടയ്ക്കെപ്പോഴോ ഓര്‍മ്മകളെ തഴുകിയപ്പോള്‍ മറുതലക്കല്‍ ഫോണ്‍ റിംഗ് ചെയ്തു…. മറുപടിയില്ലാതെ ഫോണ് കട്ടാകുമ്പോള്‍ ഗതകാല സ്മരണകള്‍ ഇളകി മറിഞ്ഞു ……

അവധിക്കാലത്ത് ചേച്ചിക്ക് ഒപ്പമുള്ള ദിവസങ്ങള് ഉണ്ണിക്ക് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങള് ആയിരുന്നു. നീണ്ട മരച്ചാര്‍ത്തുകള്‍ക്ക് അപ്പുറത്തെ മണല്‍പ്പരപ്പില് രണ്ട് ആത്മാക്കള് അന്ന് എന്തൊക്കെയോ സംസാരിച്ചു … വെള്ളാരം കല്ലുകളുടെ തെളിമയില് പുഴ ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ ഒഴുകി…. സുഖമുള്ള സന്ധ്യകളില് പെണ്ണിന്‍റെ ശരീരം തൊട്ടറിഞ്ഞപ്പോള് അവന് മനസ്സിനെ പഠിപ്പിച്ചു ഇതെന്‍റെ ചേച്ചിയാണ്........!

ഋതുകകള് മാറുന്നത് എത്ര വേഗം ആണ്…വലിയൊരു നോട്ടത്തില് ഒരേ ആവര്‍ത്തനം.…പക്ഷെ ഇടയിലെ മാറ്റങ്ങളില് ചെറിയ മനുഷ്യന് വലുതായി മാറുന്നു….ആന്തരികവും ബാഹ്യവും ആയ മാറ്റം….

വിദ്യയുടെ വഴികളില് ഉണ്ണി ബിരുദവും ബിരുദാനന്തര ബിരുദവും പിന്നിടുമ്പോള്‍ കാലചക്രത്തിന് കഥകള്‍ ഏറെ പറയാന്‍ ഉണ്ടായിരുന്നു. കാമക്രോധ ലോഭ മോഹാദികളെ ഒതുക്കാനുള്ള ആത്മതത്വങ്ങളെ മെരുക്കാനുള്ള തത്രപ്പാടില്‍ ആയിരുന്നു അക്കാലങ്ങളില്‍ ….. എല്ലാം ചില വിശ്വാസങ്ങള്‍ … വിദ്യാര്‍ത്ഥി അനുഷ്ടിക്കേണ്ട വിശിഷ്ട ഗുണങ്ങള്‍ .മൂലാധാരത്തില്‍ നിന്ന് സഹസ്രാര പത്മത്തില്‍ തെളിയുന്ന ധ്യാനത്തിന്‍റെ വിവേകം...


വെളിയിലെ ലോകത്ത് കൂടെ നടന്നവര് കുറെ ദൂരം താണ്ടിയിരുന്നു. സുഖമുള്ള ഓര്‍മ്മകളെ പിന്തുടര്‍ന്ന് കൗമാര ലോകത്ത് തിരിച്ചെത്തുന്പോള് ചേച്ചി വിവാഹിത ആയിരുന്നു. കൈപിടിച്ച് നടക്കാന്, കൂടെ ഇരിക്കാന്, തൊട്ടുരുമ്മി ചെറുവിശേഷങ്ങള് പങ്കു വെയ്ക്കാന് ചേച്ചി വീണ്ടും എത്തി… കാലത്തെ നോക്കി ഉണ്ണി ചിരിച്ചു… ഇവിടെ മാറ്റം ഇല്ലാതെ ചിലതുണ്ടെന്ന് കാട്ടിക്കൊടുക്കും പോലെ…..


ഇടവപ്പാതിയിലെ ഈറനണിഞ്ഞ സന്ധ്യയ്ക്ക് മഴയേറ്റ് മരച്ചോട്ടില് ഓടിക്കയറുന്പോള് മിന്നലുകള് ഇരുട്ടിനെ കീറിമുറിയ്ക്കുന്നുണ്ടായിരുന്നു…… സമയം നീങ്ങുന്നത് എത്ര വേഗം ആണ്…കുഗ്രാമത്തിന്‍റെ ഏതോ കോണില് സഞ്ചാര സുഖം അറിയാത്ത നാട്ടു വഴികളില്, പഴംകഥകള് ഏറെ പറയാനുള്ള വടവൃക്ഷച്ചുവട്ടില് ചേച്ചിയോടൊപ്പം ചേര്‍ന്നു നില്ക്കുന്പോള് ഉണ്ണി സ്വപ്നങ്ങളുടെ ലോകത്തായിരുന്നു . അവര്‍ അവരെ മറന്ന ഒരു നിമിഷം മേഘക്കീറുകള് ഭൂമിയെ നോക്കി അലറി….. ഞെട്ടലോടെ മൃദുലതയില് നിന്ന് കൈവലിക്കുന്പോള് അവന് അറിഞ്ഞത് കാലത്തിന്‍റെ മാറ്റം ആണ്.... ഇത് തെറ്റല്ല പ്രകൃതി നിയമം ആണെന്ന് ചേച്ചി ആശ്വസിപ്പിച്ചപ്പോള് ഉണ്ണി ഓര്‍ത്തു പോയത് നീതിസാരത്തിലെ വാക്യമാണ്…. ‘പ്രായത്തില് മുതിര്‍ന്ന സത്രീയുമായ്…..‘ ബൈബിളിലെ വാചകം ആണ് ‘മറ്റൊരുവന്റെ ഭാര്യയെ…..’


താന് വെറുമൊരു പുരുഷനും ചേച്ചി വെറുമൊരു സത്രീയും ആയി മാറിയെന്ന് ഉണ്ണി തിരിച്ചറിഞ്ഞ കാലം…. മുന്പെ നടന്നവര്, കണ്ടറിഞ്ഞവര് പറഞ്ഞു പോയ നീതിസാരങ്ങള്…. ലൈംഗീകോര്‍ജ്ജത്തെ ആത്മീയ ഊര്‍ജ്ജമാക്കി മാറ്റുന്ന തത്വശാസ്ത്രങ്ങള്… വികാരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മഹത്തായ ലക്ഷ്യങ്ങളിലേക്ക് കയറിപ്പോകണം എന്ന ദൃഢനിശ്ചയം… എല്ലാം ഒന്നിനു പിറകെ ഒന്നായി ന്യായങ്ങള്‍ നിരത്തി…. ഒരിക്കല് ആരാധിച്ച ചേച്ചിയെ നിഷേധിക്കാന്… പ്രകൃതി നിയമങ്ങളെ കണ്ടില്ലെന്നു നടിക്കാന് ഉണ്ണിക്ക് വിശ്വാസങ്ങള്‍ ഏറെ ഉണ്ടായിരുന്നു……


വര്‍ഷങ്ങള്ക്കിപ്പുറം പകരാത്ത കാമാഗ്നി ഉള്ളില് നിറഞ്ഞ മറ്റൊരു സന്ധ്യയില് കാലം ഉണ്ണിയോട് പറഞ്ഞു…. വാക്കിനും പ്രവൃത്തിക്കും ഇടയിലെ അന്തരം ആണ് മഹത്വത്തെ നിര്‍ണ്ണയിക്കുന്നതെന്ന്... ഇന്ന് ബുദ്ധപൂര്‍ണ്ണിമ... പക്ഷെ ചേച്ചിയും ഒത്തുള്ള നിമിഷങ്ങള് ഉണ്ണി ഇപ്പോഴും മറന്നിരുന്നില്ല….. മുറിഞ്ഞ ഫോണിന്‍റെ ലോകത്ത് ചേച്ചി ഇപ്പോള് എന്താവും ചെയ്യുക……

തത്വശാസ്ത്രങ്ങളെ വിട…! ശരിതെറ്റുകളെ വിട….! സ്വര്‍ഗ്ഗ നരകങ്ങളെ വിട… ! നന്മ തിന്മകളെ വിട…! ഉണ്ണി അവന്‍റെ മനസ്സിനെ തുറന്നു വിട്ടു..... നാട്ടിലേക്ക്… നഗരങ്ങളിലേക്ക്…. ഓര്‍മ്മകളിലേക്ക്… സ്വപ്നങ്ങളിലേക്ക്….