Pages

Thursday, May 12, 2016

പറയാതെ ബാക്കി വച്ചത്...

 
സംഭവം ഒന്ന്; 2011ൽ ദുബായില്‍ ഒരു റേഡിയോ ചാനലില്‍ വാര്‍ത്താ അവതാരകനായിരിക്കെ ഒരിക്കല്‍ ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് സംഘം ചേര്‍ന്ന് ഒരു കൂട്ടം ആളുകള്‍ സ്റ്റേഷനിലേക്ക് വിളിക്കുകയും മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ഡയറക്ടറെ ഉള്‍പ്പെടെ വിളിച്ച് ചീത്ത പറയുകയും ചെയ്തു. തുടര്‍ന്ന് ഒരുമാസക്കാലത്തോളം എന്നെ ആ പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്ന് ആ സ്ഥാപനം മാറ്റി നിര്‍ത്തി. ചൈനയിലെ പ്രൊഫസര്‍ക്ക് രണ്ടാമത് കുട്ടിയുണ്ടായപ്പോള്‍‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് ജയിലില്‍ അടച്ച സംഭവം വിഷയമാക്കിയാണ് ജനസംഖ്യാ വര്‍ദ്ധനവില്‍ മലയാളികള്‍ക്കുള്ള കാഴ്ചപ്പാടിനേക്കുറിച്ച് ഞാന്‍ അന്വേഷിച്ചത്.
പിന്നീട് അവിടെ തുടരുന്നതില്‍ മാനസികമായ് എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം മികച്ച ശമ്പളം കിട്ടിയിരുന്ന ആ ജോലി രാജി വച്ച് ഞാന്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് വന്നു. അതോടെ ഏതാണ്ട് ഒരുവര്‍ഷത്തോളം നീണ്ട എന്‍റെ പ്രവാസ ജീവിതം അവസാനിച്ചു. അതിന് ശേഷം നാട്ടിലേക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുന്നവരില്‍‍ ഹിന്ദുക്കളേക്കാള്‍ മുസ്ലിങ്ങളായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ഞാന്‍ പറഞ്ഞിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും സ്ഥാപിത താത്പര്യം വച്ചുള്ള കാര്യങ്ങള്‍ അല്ലായിരുന്നു. സമൂഹത്തെ ശരിയായ രീതിയില്‍ ചിന്തിപ്പിക്കുകയും അവര്‍ ശ്രദ്ധിക്കാത്ത വശങ്ങളിലേക്ക് അവരുടെ ചിന്തകളെ കൊണ്ടുപോവുകയും വേണം എന്ന തോന്നലുകളാണ് എന്നെ നയിക്കുന്നത്. പ്രശ്നമുണ്ടാകുമെന്നറിഞ്ഞിട്ടും വ്യക്തി താത്പര്യങ്ങള്‍ മാറ്റിവച്ച് റിസ്കുള്ള വിഷയങ്ങള്‍ ചര്‍ച്ചാ വേദിയില്‍ കൊണ്ടുവന്നത് അതുകൊണ്ടാണ്.
സംഘ പരിവാർ ബന്ധമുള്ള സുഹൃത്തുക്കളേക്കാൾ കൂടുതൽ മറ്റ് രാഷ്ട്രീയ കക്ഷികളുമായി ബന്ധമുള്ളവരാണ് എനിക്കിപ്പോഴും പ്രിയപ്പെട്ടവരായുള്ളത്. സത്യമെന്ന് എനിക്ക് തോന്നുന്നതും മാറ്റം വരേണ്ടതുണ്ടെന്നും ജനങ്ങൾ അറിയേണ്ടതുണ്ടെന്നും ഞാൻ ചിന്തിച്ചിരുന്ന കാര്യങ്ങളുമാണ് എന്റെ മാധ്യമത്തിലൂടെ ഞാൻ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. അത് തീർത്തും സ്വതന്ത്രമായ കാഴ്ചപ്പാടുകളാണ്. ഇക്കാലം വരെ സ്വന്തമായല്ലാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ഒന്നും നേടാനും ശ്രമിച്ചിട്ടില്ല. കുതന്ത്രങ്ങളിലൂടെയും നട്ടെല്ല് വളച്ചും ആരുടെ മുന്നിലും അവസരങ്ങൾക്കായി ഇനിയൊട്ട് ശ്രമിക്കുകയുമില്ല...

സംഭവം രണ്ട്; ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ തിരികെയെത്തിയ ഞാന്‍ ഇതേ ദിവസം(2011 മെയ് 12) മലയാളത്തിലെ ഒന്നാം നമ്പര്‍ ചാനലില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റായി ജോലിക്ക് കയറുന്നു. ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന പലരുമായി അടുത്ത് ഇടപെഴകാനും ജോലി ചെയ്യാനും കിട്ടിയ അവസരം.നേരത്തെ അമൃത ചാനലില്‍ മൂന്ന് വര്‍ഷക്കാലത്തോളം പ്രവര്‍ത്തിച്ചതുകൊണ്ടുതന്നെ ഏഷ്യാനെറ്റ് ഡെസ്ക് ജോലികള്‍ എനിക്ക് വളരെ അനായാസമായ ഒന്നായിരുന്നു.
ആദ്യമാസം തന്നെ വാര്‍ത്ത അവതാരകനാകാനുള്ള സ്ക്രീന്‍ ടെസ്റ്റ് സ്റ്റുഡിയോവില്‍ നടത്തി. പങ്കെടുത്ത നാല് പേരില്‍ ഏറ്റവും മികച്ച രീതിയില്‍ ക്യാമറക്ക് മുന്നില്‍ വാര്‍ത്ത അവതരിപ്പിച്ചത് ഞാനാണെന്ന് ക്യാമറ കൈകാര്യം ചെയ്ത സുഹൃത്ത് തന്നെ എന്നോട് പറയുകയും ചെയ്തു. ഉടന്‍ വാര്‍ത്ത വായിച്ചുതുടങ്ങാമെന്ന ആത്മവിശ്വാസത്തോടെ ആത്മാര്‍ത്ഥമായിത്തന്നെ ഡെസ്ക് ജോലികള്‍ തുടര്‍ന്നു. എന്നാല്‍, എന്നേക്കാള്‍ മോശമായിരുന്ന മറ്റ് മൂന്ന് പേര്‍ക്കും വാര്‍ത്തകളും പരിപാടികളും അവതരിപ്പിക്കാന്‍ അവസരം നല്‍കിയപ്പോള്‍ എനിക്ക് മാത്രം അവസരം നിഷേധിക്കപ്പെട്ടു. കാഴ്ചയിലും വാക് ചാതുരിയിലും അക്ഷര സ്ഫുടതയിലും ഭേദപ്പെട്ട നിലവാരത്തിലുള്ള ആളാണ് ഞാനെന്ന വിശ്വാസം ഇപ്പോഴും എനിക്കുണ്ട്. പക്ഷെ, ഏഷ്യാനെറ്റ് സ്റ്റുഡിയോവില്‍ വാര്‍ത്ത വായിക്കണമെന്നുള്ള എന്‍റെ ആഗ്രഹം ചിലര്‍ ചേര്‍ന്ന് തട്ടിമാറ്റി.
നിക്കറിന്‍റെ ആളിനെക്കൊണ്ട്(അങ്ങനെയാണ് ആർ.എസ്.എസ്സുകാരെ അവിടുള്ളവർ വിശേഷിപ്പിക്കുന്നത്‌) വാര്‍ത്ത വായിപ്പിക്കേണ്ടെന്ന് എനിക്ക് മുകളിലുള്ള ഒരാള്‍ മീറ്റിംഗില്‍ പറഞ്ഞുവെന്ന് എന്‍റെ അടുത്ത സുഹൃത്തിനോട് ആ മീറ്റിംഗിലുണ്ടായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പിന്നീട് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഏറെ നിരാശയും വിഷമവും തോന്നി. എന്‍റെ അവസരത്തിനായി പിന്നെയും രണ്ടര വര്‍ഷത്തോളം ഞാന്‍ കാത്തു. സ്ഥാപനം വിട്ട് വീണ്ടും തിരിച്ചെത്തിയ മേലുദ്യോഗസ്ഥന്‍റെ നിര്‍ബദ്ധ പ്രകാരം ബെംഗളൂരുവില്‍ പുതിയ ബ്യൂറോ തുടങ്ങിയതും പരിമിതമായ സാഹചര്യങ്ങളില്‍ വിജയകരമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ഏഷ്യാനെറ്റ് സ്ക്രീനില്‍ എന്‍റെ മുഖം വന്നതുമെല്ലാം മധുരമായ പ്രതികാര കഥ. പക്ഷെ, വീണ്ടും ചില കറുത്ത കരങ്ങള്‍ സ്വഭാവിക മാധ്യമ പ്രവര്‍ത്തനത്തിനെതിരെ അജണ്ഡകള്‍ ചമച്ച് തുടങ്ങിയപ്പോള്‍ മനസ്സില്ലാ മനസ്സോടെ ഏറെ ആഗ്രഹിച്ചും കഷ്ടപ്പെട്ടും എത്തിയ ദൃശ്യമാധ്യമ ലോകം താത്കാലികമായി ഞാനുപേക്ഷിച്ചു.
എത്തിയ വഴി; ഒരു സാധാരണ പട്ടാളക്കാരന്‍റെ ഇടത്തരം വീട്ടിലാണ് ഞാനും ജനിച്ചത്. കോളജില്‍ എബിവിപിക്ക് വേണ്ടിയും തപസ്യ എന്ന സംഘടനയ്ക്ക് വേണ്ടിയും കുറച്ച് നാള്‍ പ്രവര്‍ത്തിച്ചിരുന്നു. ബി.എസ്.സി കണക്കാണ് പഠിച്ചത്. പിന്നെ ടാറ്റാ ഇന്‍ഷുറന്‍സില്‍ കൊച്ചിയിലും കാക്കനാട് വി.എസ്.എന്‍.എല്ലിലും ജോലി ചെയ്ത ശേഷമാണ് മാധ്യമ പ്രവര്‍ത്തന രംഗത്തെത്തുന്നതിനായി കമ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഏതാണ്ട് നാലുവര്‍ഷത്തെ കഠിന പ്രയത്നത്തിനും ചാനല്‍ എഴുത്തുപരീക്ഷകള്‍ക്കും ശേഷമാണ് അമൃത ചാനലില്‍ ട്രെയിനി ജേര്‍ണലിസ്റ്റായി ജോലിക്ക് കയറിയത്.
ഉപസംഹാരം; എന്റെ കഴിവുകളിൽ എനിക്ക് പൂർണ വിശ്വാസമുള്ളതുകൊണ്ട് തന്നെ ഒരുത്തന്റെയും കാലുപിടിക്കാതെ ഇനിയുള്ള കാലവും ജീവിക്കും. സ്വയം സഹായിക്കുന്നവനെ ദൈവം സഹായിക്കുമെന്നാണല്ലോ. ആരോഗ്യവും ആയുസ്സുമുണ്ടെങ്കിൽ ഇപ്പോൾ ലക്ഷ്യം വച്ചിട്ടുള്ള സ്ഥാനങ്ങളിലേക്കും ഞാനെത്തും. എന്റെ പിടിവാശികളെ മനസ്സിലാക്കി എന്നെ ഞാനായി ഉൾക്കൊണ്ട് നല്ല സൗഹൃദം തുടരുകയും പ്രോത്സാഹനം തരികയും ചെയ്യുന്നവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.... അനുഭവ കഥകൾ ഏറെയുണ്ട്... യഥാർത്ഥ ജീവിത കഥകൾ ഇടയ്‌ക്കൊക്കെ ഇവിടെ തുടർന്നും എഴുതാം....

വാൽക്കഷണം; ഈ വിവരണങ്ങൾ എന്റെ വശത്ത് നിന്ന് മാത്രം ഉള്ളതാണ്. മറ്റുള്ളവർക്ക് അവരുടേതായ വിശദീകരണങ്ങളും ഇക്കാര്യങ്ങളിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ പേരെടുത്ത് പറഞ്ഞ് ആരെയും വിമർശിക്കാൻ ഇഷ്ടപ്പെടുന്നില്ല. സത്യം ചിലപ്പോൾ ആപേക്ഷികവും ആകാറുണ്ടല്ലോ!

No comments:

Post a Comment